നെടുങ്കണ്ടം: നെടുങ്കണ്ടം തോട്ടുവാക്കടയില്‍ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിയായ തോട്ടുവാക്കട പൊന്നൂട്ടിയില്‍ സജി (43) പോലീസില്‍ കീഴടങ്ങി.
കൃത്യം നടന്ന ഇവരുടെ വീടിനു സമീപത്തുള്ള കാട്ടില്‍നിന്നും ഇറങ്ങിവന്ന ഇയാള്‍ ഒരു കടയിലെത്തുകയും താന്‍ കീഴടങ്ങുകയാണെന്ന് നാട്ടുകാരോടു പറയുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ നെടുങ്കണ്ടം പോലീസിനു കൈമാറി. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം പുറംലോകം അറിഞ്ഞത്.
പൊന്നൂട്ടിയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ മൃതദേഹങ്ങള്‍ ഇവരുടെ വീടിനുമുന്നില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരെയും കാണാനില്ലെന്ന മകള്‍ സിനിയുടെ പരാതിയെത്തുടര്‍ന്ന് വീട്ടിലെത്തിയ പോലീസിനെ കണ്ടതോടെ പ്രതിയും മേരിക്കുട്ടിയുടെ മകനുമായ സജി ഓടി രക്ഷപ്പെട്ടിരുന്നു.
സംശയം തോന്നിയ പോലീസ് പരിസരം നിരീക്ഷിച്ചപ്പോഴാണു മണ്ണ് ഇളകിക്കിടക്കുന്നതു കണ്ടത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഇവിടം കുഴിച്ചു നടത്തിയ പരിശോധനയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ജീര്‍ണിച്ചനിലയില്‍ കണ്ടെത്തി.
പോലീസ് നാല് സ്ക്വാഡുകളായി തിരിഞ്ഞു ഡോഗ് സ്ക്വാഡ്, ഡ്രോണ്‍ എന്നിവയുടെ സഹായത്തോടെ പ്രതിക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു. നാട്ടുകാരും പോലീസിനോടൊപ്പം തെരച്ചിലില്‍ സഹായിച്ചു.
ഇതിനിടെ വെള്ളവും ഭക്ഷണവും ലഭിക്കാതായതോടെ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ സജി കാട്ടില്‍നിന്നു പുറത്തിറങ്ങുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചു വൈദ്യപരിശോധന നടത്തുകയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
മേരിക്കുട്ടിയുടെയും റെജിയുടെയും മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം നെടുങ്കണ്ടത്തെ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
ഇരുവരുടെയും കൊലപാതകം സംബന്ധിച്ച് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ശരീരം മറവ് ചെയ്യുന്നതിനടക്കം ആരുടെയെങ്കിലും സഹായം സജിക്കു ലഭിച്ചിട്ടുണ്ടോയെന്നും പിതാവിന്റെ തിരോധനം സംബന്ധിച്ചും വിശദമായ ചോദ്യം ചെയ്യലില്‍ വ്യക്തമാകുമെന്നാണു പോലീസിന്റെ പ്രതീക്ഷ.
Tags : Nedumkandam double murder custody Accused