തലശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഡീഷണൽ ജില്ലാ സെഷൻസ് (മൂന്ന്) കോടതി ജഡ്ജി റൂബി കെ. ജോസ് മുമ്പാകെ വിചാരണ തുടങ്ങി.
കൊലപാതകം നടക്കുന്ന സമയത്ത് ഷുഹൈബിനൊപ്പമുണ്ടായിരിക്കുകയും സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്ത ഇ. റിയാസിനെയാണ് കോടതി ഇന്നലെ വിസ്തരിച്ചത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളെ കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞു. ആയുധങ്ങളുമായെത്തിയ സംഘം ശുഹൈബിനെ വളഞ്ഞിട്ട് തുരുതുരാ വെട്ടിവീഴ്ത്തുകയായിരുന്നുവെന്ന് റിയാസ് മൊഴി നൽകി. താനും ഷുഹൈബും സുഹൃത്ത് നൗഷാദും കാറിൽ പെട്രോളടിക്കാൻ ചാലോട് പോയി മടങ്ങിവരവേ എടയന്നൂരിലെ ‘ഉറി’ എന്ന തട്ടുകടയിൽ കയറി ചായ കുടിച്ചു.
ചായയുടെ പണം നൽകാൻ നില്ക്കുമ്പോൾ നമ്പര്‍ പ്ലേറ്റില്ലാത്ത വെളുത്ത വാഗൺ ആർ കാർ മെല്ലെ വന്നു നിന്നുവെന്നും അതിൽ നിന്നുമിറങ്ങിയ സായുധസംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു വെന്നും റിയാസ് മൊഴി നൽകി. ഷുഹൈബിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച രണ്ടു വാളുകളും ഒരു മഴുവും കോടതിയിൽ സാക്ഷി തിരിച്ചറിഞ്ഞു.
കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ വേണമെന്ന ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യത്തെ തുടർന്ന് നേരത്തേ നിർത്തിവച്ച സാക്ഷിവിസ്താരമാണ് ഇന്നലെ വീണ്ടും തുടങ്ങിയത്. ജൂൺ 14 വരെ വിസ്താരം തുടരും. 2018 ഫെബ്രുവരി 18ന് രാത്രി പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
Tags : Shuhaib murder case Trial begins witness identifies accused