ന്യൂഡൽഹി: ദേശീയ ഹോക്കി ടീമിന് ഇനി പുതിയ ജേഴ്സി. പരമ്പരാഗതമായ നീല ജേഴ്സി മാറ്റി ഇനി മുതൽ കാവി നിറത്തിലുള്ള ജേഴ്സിയായിരിക്കും ടീമംഗങ്ങൾ ധരിക്കുക.
പുതിയ ജേഴ്സിക്കായി മറ്റു പല നിറങ്ങളും പരിഗണിച്ചശേഷമാണ് കാവി തെരഞ്ഞെടുത്തതെന്ന് ഹോക്കി ഫെഡറേഷന് വ്യക്തമാക്കി. 2014 ലോകകപ്പില്‍ മഞ്ഞയായിരുന്നു ടീമിന്റെ ജേഴ്സിയുടെ നിറം. പിന്നീടത് നീലയാക്കി. ഇതിനു പിന്നാലെയാണ് ഇപ്പോൾ കാവി നിറത്തിലേക്കു മാറ്റിയിരിക്കുന്നത്.
നീല നിറം സ്വീകരിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ ‘മെൻ ഇൻ ബ്ലൂ’ എന്ന പേരിൽ ഇന്ത്യൻ ടീമുകൾക്ക് തനതായ വ്യക്തിത്വം ലഭിച്ചിരുന്നു.
പതിറ്റാണ്ടുകളായി ഇന്ത്യൻ കായികരംഗത്തിന്റെ അടയാളമായ ‘ബ്ലൂ ടൈഗേഴ്സ്’ എന്ന പ്രതിച്ഛായ ഇല്ലാതാക്കാനാണു കേന്ദ്രസർക്കാരും കായികമന്ത്രാലയവും ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളും കായിക പ്രേമികളും രംഗത്തെത്തി.
ജേഴ്സിയുടെ നിറം മാറ്റിയാലും അക്രമരാഹിത്യത്തിലും സത്യത്തിലും സാഹോദര്യത്തിലും വേരൂന്നിയതാണു രാജ്യത്തിന്റെ വ്യക്തിത്വമെന്നും ഈ മൂല്യങ്ങളെ എടുത്തുകളയാൻ കഴിയില്ലെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി പാർലമെന്റ് സമുച്ചയത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.
ജേഴ്സി നിറം മാറ്റുന്ന ഹോക്കി ഇന്ത്യയുടെ നീക്കം ലജ്ജിപ്പിക്കുന്നതാണെന്ന് ഇന്ത്യൻ പുരുഷ ഹോക്കി ടീം മുൻ ക്യാപ്റ്റൻ വിരേൻ റസ്ക്യൂന ആരോപിച്ചു.