ലഖ്നോ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേടില്ലെന്ന് വരുത്തിതീർക്കാൻ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി മനഃപൂർവം തോറ്റതാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിഹാറിലെ ബങ്കിപുർ, മധ്യപ്രദേശിലെ ദതിയ മണ്ഡലങ്ങളെ കുറിച്ചായിരുന്നു അഖിലേഷിന്റെ പരാമർശം.
രണ്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും ബോധപൂർവം ബിജെപി തോറ്റതാണെന്നാണ് അഖിലേഷ് യാദവ് ആരോപിച്ചു. ഇവിഎമ്മുകളെ കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ പ്രതിരോധിക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ബിജെപി ശ്രമമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
സോഷ്യലിസ്റ്റ് നേതാവ് ജനേശ്വർ മിശ്രയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അഖിലേഷ്. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഉപയോഗിച്ച മോഡൽ ഈ ഉപതെരഞ്ഞെടുപ്പുകളിൽ മനഃപൂർവം ഒഴിവാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രമക്കേട് നടത്താതെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമോയെന്ന് പരിശോധിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാണെന്ന് വരുത്തിത്തീർക്കാനും ബിജെപി തോറ്റുകൊടുക്കുകയായിരുന്നുവെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.