മുണ്ടക്കയം: വീണ്ടുമൊരു അധ്യയന വർഷം ആരംഭിക്കുമ്പോൾ വന്യമൃഗ ആക്രമണ ഭീതിയിൽ സ്കൂളിലേക്ക് എത്തേണ്ട ഗതികേടിൽ വിദ്യാർഥികൾ. കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തി പഞ്ചായത്തായ കോരുത്തോട്ടിലെ കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾക്കാണ് വന്യമൃഗ ശല്യം വലിയ സുരക്ഷാഭീഷണി സൃഷ്ടിക്കുന്നത്.
കോരുത്തോട് പഞ്ചായത്തിന്റെ ഭാഗമായ മടുക്ക, കൊമ്പുകുത്തി മേഖലയിലെ വിദ്യാർഥികൾക്ക് പുറമേ ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറ, മതന്പ അടക്കമുള്ള മേഖലയിലെ സാധാരണക്കാരായ വിദ്യാർഥികളും ആശ്രയിക്കുന്നത് ഈ സ്കൂളിനെയാണ്.
ആന, പുലി, കാട്ടുപോത്ത്, കടുവ, കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായ മേഖലയാണ് ടിആർ ആൻഡ് ടി എസ്റ്റേറ്റിന്റെ ഭാഗമായ ചെന്നാപ്പാറ, മതന്പ പ്രദേശം. എസ്റ്റേറ്റിലെ ആയിരക്കണക്കിന് ഏക്കർ സ്ഥലം കാടുമൂടി കിടക്കുന്നതോടെ ശബരിമല വനത്തിൽ നിന്നു വന്യമൃഗങ്ങൾ ഇവിടെ വന്ന് തമ്പടിക്കുകയാണ്. കഴിഞ്ഞവർഷം കാട്ടാന ആക്രമണത്തിൽ രണ്ട് ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.
പ്രദേശത്തെ റോഡുകൾ പൂർണമായും തകർന്ന അവസ്ഥയിലുമാണ്. പൊതുഗതാഗതം ഇല്ലാത്ത റോഡിലൂടെ വിദ്യാർഥികൾ ടാക്സി ജീപ്പിലോ ഓട്ടോറിക്ഷയിലോ ആണ് സ്കൂളുകളിൽ എത്തുന്നത്. കഴിഞ്ഞ വർഷം വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പിനു നേരെ കാട്ടാന പാഞ്ഞെടുത്ത സംഭവമുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് അന്ന് കുട്ടികൾ കാട്ടാന ആക്രമണത്തിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടത്. വന്യമൃഗ ശല്യം രൂക്ഷമായതോടെ പല മാതാപിതാക്കളും കുട്ടികളെ തനിച്ച് സ്കൂളിലേക്ക് അയയ്ക്കാൻ മടിക്കുകയാണ്.
നിരവധി കുടുംബങ്ങൾ ഇവിടെ നിന്നു വീടും പുരയിടവും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറ്റി. മനോഹരമായ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളുമെല്ലാമുള്ള കൊമ്പുകുത്തി ട്രൈബൽ ഹൈസ്കൂളിൽ മുമ്പ് ഇരുനൂറിലധികം വിദ്യാർഥികൾ പഠിച്ചിരുന്നു. കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ ഇപ്പോൾ 93 കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്.
ഒരു അധ്യയന വർഷം കൂടി ആരംഭിക്കുമ്പോൾ വന്യമൃഗ ശല്യത്തിൽ നിന്നു മേഖലയിലെ വിദ്യാർഥികൾക്ക് സുരക്ഷ ഒരുക്കുവാൻ വനം വകുപ്പും ബന്ധപ്പെട്ട അധികാരികളും തയാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ഇതിനായി സകൂൾ സമയങ്ങളിൽ വനം വകുപ്പിന്റെ പ്രത്യേക പട്രോളിംഗ് സംഘത്തെ മേഖലയിൽ നിയോഗിക്കണമെന്നും സ്കൂൾ അധികൃതരും നാട്ടുകാരും ആവശ്യപ്പെടുന്നു. കൂടാതെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ ഉൾക്കാട്ടിലേക്ക് തുരത്തണമെന്നും വനാതിർത്തി മേഖലയിൽ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്.