കോട്ടയം: മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഏകാധിപത്യ മനോഭാവത്തെയും ധാർഷ്ട്യത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ഇടതു സഹയാത്രികൻ ഡോ. സെബാസ്റ്റ്യൻ പോൾ ദീപികയിൽ എഴുതിയ ലേഖനം ചർച്ചയാകുന്നു. അതിരൂക്ഷ വിമർശനങ്ങളാണ് വികാരം പിണറായി വിരുദ്ധം എന്ന തലക്കക്കെട്ടിൽ ഇന്ന് എഴുതിയ ലേഖനത്തിൽ ഉടനീളം സെബാസ്റ്റ്യൻ പോൾ ഉയർത്തുന്നത്. ഇടതുപക്ഷം ഇപ്പോൾ ഏറ്റുവാങ്ങിയ കടുത്ത പരാജയത്തിന്റെ പ്രധാന കാരണം അന്വേഷിച്ച് എങ്ങോട്ടും പോകേണ്ടെന്നാണ് ലേഖനം പറയുന്നത്.
ഏകാധിപതികളെ ജനം വീട്ടിലിരുത്തിയതിന്റെ നിരവധി ഉദാഹരണങ്ങളും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. താനും പിണറായിയുടെ ഏകാധിപത്യ മനോഭാവത്തിന്റെ ഇരയാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ തന്റെ പാർലമെന്ററി ജീവിതത്തിന് അന്ന് പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ തിരശീലയിട്ടെന്നും സെബാസ്റ്റ്യൻ പോൾ കുറ്റപ്പെടുത്തുന്നു. ലേഖനത്തിന്റെ പൂർണരൂപം ഇങ്ങനെ:
തുടർഭരണം ജനാധിപത്യത്തിന് ഹാനികരമാണെന്ന നിലപാട് ചരിത്രവീക്ഷണത്തിൽ വിശദീകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനുമുമ്പ് ഞാൻ ഒരു ലേഖനം എഴുതിയിരുന്നു. എന്റെ വീക്ഷണത്തോട് യോജിക്കുന്ന നിലപാടാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും ബംഗാളിലെയും ജനങ്ങൾ സ്വീകരിച്ചത്. അധികാരത്തിന് പരിധിയും പരിമിതിയും ഉണ്ടാകണം.
പരമമായ അധികാരം പരമമായി ദുഷിക്കുമെന്ന് ആക്ടൺ പറഞ്ഞതിന്റെ അർഥം മനസിലാക്കിക്കൊണ്ടാണ് യുഎസ് പ്രസിഡന്റിന്റെ കാലാവധി പരമാവധി എട്ടു വർഷമായി നിജപ്പെടുത്തിയിരിക്കുന്നത്. നാലു വർഷം കൂടുമ്പോൾ ജനവിധി പുതുക്കണം. ഡോണൾഡ് ട്രംപിന്റെ ഭരണകാലത്ത് ഈ നിയന്ത്രണം മാത്രമാണ് ലോകത്തിന് സമാശ്വാസവും പ്രതീക്ഷയും നൽകുന്നത്.
ഹിറ്റ്ലറെ പരാജയപ്പെടുത്തിയ ചർച്ചിലിന് ബ്രിട്ടീഷ് ജനത വീണ്ടുമൊരു അവസരം നൽകിയില്ല. അഞ്ചു വർഷം മാറ്റിനിർത്തിയതിനു ശേഷമാണ് യുദ്ധജേതാവിനെ അവർ വീണ്ടും പ്രധാനമന്ത്രിയാക്കിയത്. തുടർഭരണം ആരെയും എകാധിപതിയാക്കും. പിണറായി വിജയൻ ഇതിന് അപവാദമല്ലെന്നു മാത്രമല്ല, ഉദാഹരണംകൂടിയാണ്. കേരളം ഇന്ത്യാ യൂണിയനിലെ ഒരു യൂണിറ്റ് മാത്രമായതിനാലും ഭരണഘടനയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വത്തോടെ രാഷ്ട്രപതി ഡൽഹിയിലുള്ളതുകൊണ്ടും പിണറായി വിജയന് തനിസ്വഭാവം പൂർണമായും എടുക്കാൻ കഴിഞ്ഞിരുന്നില്ല എന്നു മാത്രം.
ജനം മതി എന്നു പറയുമ്പോൾ
തുടർഭരണം ഇന്ദിരാഗാന്ധിയെ ഏകാധിപതിയാക്കി. അടിയന്തരാവസ്ഥ എന്ന പേരിലുള്ള തേർവാഴ്ചയായിരുന്നു അക്കാലം. ഇന്ദിരാ ഗാന്ധിയുടെ മൂന്നാമൂഴമായിരുന്നു അത്. ജനാധിപത്യത്തിലെ ഈ സത്യം കേരളത്തിലെ വോട്ടർമാർ മാത്രമല്ല തമിഴ്നാട്ടിലെയും ബംഗാളിലെയും വോട്ടർമാരും മനസിലാക്കി. അതുകൊണ്ട് അവർ സ്റ്റാലിനെ മാറ്റിനിർത്തി.
ഇടവേളയ്ക്കുവേണ്ടിയുള്ള മാറ്റിനിർത്തലാവാം അത്. മൂന്ന് വ്യാഴവട്ടക്കാലം നീണ്ടുനിന്ന സിപിഎം ഭരണം അവസാനിപ്പിച്ചുകൊണ്ട് ബംഗാളിൽ അധികാരം പിടിച്ച മമത ബാനർജി മൂന്നു വട്ടം പൂർത്തിയാക്കിയപ്പോൾ മതി എന്നു ജനം പറഞ്ഞു. പിണറായി വിജയന് ഒരു വട്ടംകൂടി അവസരം നൽകിയിരുന്നുവെങ്കിൽ ബംഗാളിലെ സിപിഎമ്മിന്റെ അവസ്ഥയിലേക്ക് കേരളത്തിലെ സിപിഎം നിപതിക്കുമായിരുന്നു.
ബംഗാളിൽ മമത നിഷ്കാസിതയായപ്പോൾ കടന്നുവന്നത് ബിജെപിയാണ്. കേരളത്തിൽ അങ്ങനെയൊരു അവസ്ഥ ഉണ്ടാകാതിരിക്കുന്നതിന് സിപിഎം വീണേടം വിഷ്ണുലോകമാക്കാതെ വീഴ്ചയിൽനിന്ന് എഴുന്നേറ്റ് കരുത്താർജിക്കണം. എങ്കിൽ അടുത്ത അഞ്ചാണ്ട് എൽഡിഎഫിനുള്ളതായിരിക്കും. 2021ൽ ക്രോധത്തോടെ ചവിട്ടിപ്പുറത്താക്കിയ യുഡിഎഫിനെയാണ് കൊട്ടും കുരവയും ആർപ്പുവിളികളുമായി ജനം 2026ൽ എതിരേറ്റത്. എല്ലാം സഹിക്കുകയും അവസരം കിട്ടുമ്പോൾ പ്രതകരിക്കുകയും പിന്നെ ഒരു തരം മനസ്താപത്തോടെ എല്ലാം ക്ഷമിക്കുകയും ചെയ്യുന്ന ദൈവികഭാവമാണ് സമ്മതിദായകരുടേത്.
പിണറായി വിരോധം
ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന വിലയിരുത്തൽ ശരിയായ കാരണം കണ്ടുപിടിക്കുന്നതിനുള്ള വൈമനസ്യത്തിന്റെ സൂചനയാണ്. എൽഡിഎഫിനെ ചവിട്ടിക്കൂട്ടി ഷെഡ്ഡിലാക്കാൻ മാത്രമുള്ള ഭരണവിരുദ്ധ വികാരം കേരളത്തിൽ പ്രകടമായിരുന്നില്ല. വിരോധം പിണറായിയോടായിരുന്നു. ധാർഷ്ട്യം എന്ന ഒറ്റ വാക്കിൽ എതിരാളികൾ പിണറായിയുടെ വ്യക്തിത്വത്തെ ഒതുക്കി.
ജനാധിപത്യത്തിലെ ഭരണാധികാരിക്കു ചേർന്ന പദസൃഷ്ടിയല്ല പിണറായി നടത്തിക്കൊണ്ടിരുന്നത്. ‘നികൃഷ്ടജീവി’ മുതൽ ‘ഡാഷ്മോൻ’ വരെ പൊതുവെ അസ്വീകാര്യമായ നിരവധി കാര്യങ്ങൾ പിണറായിക്കെതിരേ വോട്ട് ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് ചങ്കെത്രയെന്ന് വോട്ട് ചെയ്യാൻ പോകുന്ന പൗരൻ ആലോചിക്കില്ല. ആശ്രയിക്കാവുന്ന ഭരണാധികാരിക്കുവേണ്ടിയാണോ താൻ വോട്ട് ചെയ്യുന്നത് എന്നു മാത്രമാണ് അയാൾ ആലോചിക്കുന്നത്.
2021ലെ പിണറായി വിജയൻ ദീനാനുകമ്പയുള്ള ഭരണാധികാരിയായിരുന്നു. മഹാമാരിയും പേമാരിയും ഒരുമിച്ചു വന്ന്, മണ്ണാങ്കട്ടയുടെയും കരിയിലയുടെയും അവസ്ഥയിലായ ജനത്തിനു മുന്നിൽ പിണറായി അപ്രകാരം അവതരിക്കുകയായിരുന്നു. രക്ഷിക്കപ്പെട്ടവർ രക്ഷകനെ തള്ളിപ്പറയുന്നതിന് അധികം സമയം വേണ്ട. വിമോചകനായ മോശ പുറപ്പാടിന്റെ പല ഘട്ടങ്ങളിലും അപ്രകാരമുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുണ്ട്. വികസനത്തിന്റെ കണക്കു പറഞ്ഞ് ജനത്തെ ബോധ്യപ്പെടുത്താനാവില്ല. കിട്ടാനുള്ളത് കിട്ടിയവർക്ക് ഇനിയും എന്തു കിട്ടുമെന്നാണ് ആലോചന. പെൻഷൻ ആനുകൂല്യമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ആനുകൂല്യങ്ങളും കരുതപ്പെടുന്നത് അങ്ങനെയാണ്. അതാണ് അതിന്റെ ശരി.
ദയാലുവായ മുഖ്യമന്ത്രി
നല്ലവനും ദയാലുവുമായ മുഖ്യമന്ത്രിയെ ആണ് ജനം പ്രതീക്ഷിക്കുന്നത്. നമ്പർ വൺ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന മുഖ്യമന്ത്രിയുണ്ട്. ആഭ്യന്തരമന്ത്രി എന്ന നിലയിൽ പിണറായി ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ ഒന്നു കയറിപ്പോകുന്നത് നല്ലതാണെന്നു ഞാൻ എഴുതിയിട്ടുണ്ട്. രാത്രിയിൽ ലോക്കപ്പുകളിൽ എന്താണ് സംഭവിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി അറിഞ്ഞിരിക്കണം. ഇനി വരുന്ന ആഭ്യന്തരമന്ത്രികൂടി ശ്രദ്ധിക്കാനാണ് ഇതെഴുതുന്നത്. കഥാപാത്രമെന്ന നിലയിൽ മമ്മൂട്ടിയുടെ മുഖം പ്രസന്നമാണ്. മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി സദാ ദുർമുഖം കാണിക്കുന്നയാളാണ്.
മൈക്ക് ഓപ്പറേറ്ററോടും സ്വാഗതപ്രസംഗകയോടും അദ്ദേഹം തട്ടിക്കയറും. ആരാധനയോടെ ചോദ്യം ചോദിക്കാൻ തുടങ്ങിയ സഖാവിനോട് ചോദ്യം വീട്ടിൽ ചെന്ന് ചോദിക്കാനാണ് പിണറായി പറഞ്ഞത്. നികൃഷ്ടജീവി മുതൽ ഡാഷ്മോൻ വരെ പിണറായി നടത്തിയ ആക്ഷേപകരമായ പരാമർശങ്ങളിൽ ഏറ്റവും അശ്ലീലമായത് ഈ ശകാരമായിരുന്നു. പൊതുമണ്ഡലം ചോദ്യങ്ങൾ ചോദിക്കാനുള്ളതാണ്. ജനാധിപത്യത്തിനു ചേരാത്ത രോഷമായിരുന്നു പിണറായിയുടേത്. സദസിലെ ചോദ്യം തടഞ്ഞ മുഖ്യമന്ത്രി ഉദ്ദേശിച്ച വീട് ഏതെന്ന് വ്യക്തമായില്ല. പിണറായിയിലെ വീടാണെങ്കിൽ എല്ലാ ചോദ്യങ്ങളും കേൾക്കുന്നതിന് ജനം ഒരാളെ അവിടെ ഇരുത്തിയിട്ടുണ്ട്.
സ്റ്റാലിന്റെ മരണശേഷം നടന്ന വിപുലമായ പാർട്ടി സമ്മേളനത്തിൽ സ്റ്റാലിനെ നിശിതമായി വിമർശിച്ചുകൊണ്ട് ക്രൂഷ്ചേവ് സംസാരിച്ചപ്പോൾ ഇതൊക്കെ സഖാവിന് അന്നു പറയാമായിരുന്നില്ലേ എന്ന് സദസിൽനിന്നു ചോദ്യമുണ്ടായി. ക്രൂഷ്ചേവ് പ്രസംഗം നിർത്തി ചോദ്യം ചോദിച്ചയാളിനോട് എഴുന്നേറ്റു നിൽക്കാൻ ആവശ്യപ്പെട്ടു. ആരും എഴുന്നേറ്റില്ല. ക്രൂഷ്ചേവ് പറഞ്ഞു: ഇതുതന്നെയായിരുന്നു അന്ന് എന്റെയും പ്രശ്നം. ചില കാര്യങ്ങൾ പറഞ്ഞതിന്റെ പേരിൽ പിണറായിക്ക് അനഭിമതനായ ആളാണ് ഞാൻ. പാർട്ടി സെക്രട്ടറിയായിരിക്കേ അദ്ദേഹം എന്റെ പാർലമെന്ററി ജീവിതത്തിനു തിരശീലയിട്ടു.
രണ്ടാം പിണറായി ഭരണത്തിൽ പിണറായി ഓരോ വോട്ടർക്കും അനഭിമതനായിത്തീർന്നു. പിണറായിക്കെതിരേ വോട്ട് ചെയ്യാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ടായിരുന്നു. പിണറായി ക്യാപ്റ്റനായി അവതരിപ്പിക്കപ്പെട്ടപ്പോൾ കപ്പൽതന്നെ മുക്കുന്നതിന് വോട്ടർമാർക്കു ന്യായമായ കാരണമായി.
ബെർമുഡയിലെ ചുഴിപോലെ ജനരോഷത്തിൽ അപ്രത്യക്ഷമാകാനുള്ളതല്ല എൽഡിഎഫ് എന്ന കപ്പൽ. ബംഗാളിൽ തുടർഭരണത്തിന്റെ തുടർച്ചയിൽ സിപിഎം കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതെ അപ്രത്യക്ഷമായി. പിന്നീട് മമത ബാനർജിയുടെ തുടർഭരണമായിരുന്നു. നാടകാന്തത്തിൽ അധികാരം ബിജെപിയുടെ കൈയിലെത്തി. കേരളത്തിലും മൂന്നു പേർ നിയമസഭയിൽ കടന്നുകൂടിയിട്ടുണ്ട്. അറബിയുടെയും ഒട്ടകത്തിന്റെയും കഥ ഓർക്കുന്നത് നല്ലതാണ്. കൂടാരത്തിനകത്തേക്ക് തലയിടാൻ അവസരം ലഭിച്ച ഒട്ടകം പയ്യെപ്പയ്യെ അറബിയെ പുറത്താക്കി കൂടാരം സ്വന്തമാക്കി.
അതുകൊണ്ട് ഭരണപക്ഷവും പ്രതിപക്ഷവും ഉത്തരവാദിത്വത്തോടെയും ചരിത്രബോധത്തോടെയും പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കുന്നു എന്നതാണ് കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ പ്രത്യേകത. അതുണ്ടായില്ല എന്നത് പാർട്ടിയുടെ വീഴ്ചയാണ്. സംഹാരദൂതൻ കടന്നുപോയ രാത്രിയിൽ കുഞ്ഞാടിന്റെ രക്തത്താൽ അടയാളപ്പെടുത്തിയ വീടുകൾ കുറവായിരുന്നു.