തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന ജിഎസ്ടി തട്ടിപ്പിൽ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കും പങ്കെന്നു സൂചന.
അക്കാലത്തു സംസ്ഥാന ഭരണം നിയന്ത്രിച്ചിരുന്ന ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് നികുതി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥ ജിഎസ്ടി തട്ടിപ്പിൽ തുടർ നടപടി വേണ്ടെന്ന് താഴേത്തട്ടിലെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതെന്നാണ് വിവരം. ഇതോടെ തട്ടിപ്പിൽ അന്നത്തെ ഭരണ നേതൃത്വത്തിലെ കൂടുതൽ ഉന്നതർക്കു പങ്കുണ്ടെന്നു വ്യക്തമാകുകയാണ്.
ജിഎസ്ടി തട്ടിപ്പ് ഫയൽ വൈകിച്ചതുമായി ബന്ധപ്പെട്ടു കൂടുതൽ ജിഎസ്ടി ഉദ്യോഗസ്ഥരെ എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്തു. കാഞ്ഞങ്ങാട് ജിഎസ്ടി ഇന്റലിജൻസ് ഓഫിസറെ കോഴിക്കോട്ട് വിളിച്ചുവരുത്തി ഇന്നലെ ചോദ്യം ചെയ്തു.
ജിഎസ്ടി തട്ടിപ്പുമായി ബന്ധപ്പെട്ട ഫയലിൽ എന്തുകൊണ്ടു തുടർനടപടി സ്വീകരിച്ചില്ല, ആരുടെ നിർദേശ പ്രകാരമാണ് ഫയലിൽ തീരുമാനമെടുക്കാതിരുന്നത് തുടങ്ങിയ വിവരങ്ങളാണ് എസ്ഐടി സംഘം ചോദിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇവർ നൽകിയ ഉത്തരത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഉന്നതരെ വരുംദിവസങ്ങളിൽ എസ് ഐടി ചോദ്യം ചെയ്യും.
25.8 കോടിയുടെ ജിഎസ്ടി തട്ടിപ്പാണ് മെസിയുടെ പേരിൽ നടന്നതെന്നാണ് വിവരം.
മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ മൊഴിയും അടുത്ത ദിവസങ്ങളിൽ തന്നെ എസ്ഐടി രേഖപ്പെടുത്തും. അബ്ദുറഹ്മാന്റെയും അദ്ദേഹത്തിന്റെ ഓഫിസിന്റെയും ഇടപെടൽ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മൊഴിയെടുക്കുക.