International
കൊളംബോ: നാലു ലിറ്റർ പെട്രോൾ വീട്ടിൽ സൂക്ഷിച്ചയാൾക്ക് ശ്രീലങ്കൻ കോടതി മൂന്നാഴ്ചത്തെ ജയിൽശിക്ഷ വിധിച്ചു. പശ്ചിമേഷ്യാ യുദ്ധം മൂലം ശ്രീലങ്ക കടുത്ത ഇന്ധന പ്രതിസന്ധി നേരിടുന്നതിനിടെയാണു സംഭവം.
കൊളംബോയിൽനിന്ന് 125 കിലോമീറ്റർ വടക്കുകിഴക്ക് നികവെരാതിയ എന്ന സ്ഥലത്ത് അറസ്റ്റിലായ നാല്പത്തെട്ടുകാരനാണു ശിക്ഷ ലഭിച്ചത്.
വീട്ടിലെ പുൽത്തകിടി വെട്ടിനിരപ്പാക്കാനുള്ള മെഷീനു വേണ്ടിയാണ് പെട്രോളെന്ന് ഇയാൾ പറഞ്ഞു. എന്നാൽ, വിലകൂട്ടി വിൽക്കാൻ പൂഴ്ത്തിവച്ച പെട്രോൾ കണ്ടെടുക്കുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു.
കോടതി പ്രതിക്ക് 1,500 ശ്രീലങ്കൻ രൂപ പിഴയും വിധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രതിസന്ധിയെത്തുടർന്ന് രാജ്യത്ത് ഇന്ധനത്തിന് റേഷനിംഗ് ഏർപ്പെടുത്തിയിരിക്കുകയാണ്.
Kerala
കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായ ശേഷം വിധി പറയാന്‍ മാറ്റിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമായ കാര്യങ്ങള്‍ അന്വേഷിച്ചില്ല, ആര്, എവിടെ വച്ച് തിരിമറി നടത്തിയെന്ന് അറിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ടില്‍ പറഞ്ഞതെന്നും ആന്റണി രാജുവിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
ഇതില്‍ ഒരു ക്രിമിനല്‍ സാധ്യത തെളിയിക്കാന്‍ കഴിയില്ലെന്നും തൊണ്ടിമുതല്‍ വാങ്ങിച്ച് തിരിച്ചുകൊടുത്തു എന്നുള്ളതുകൊണ്ട് കുറ്റം തെളിയിക്കാന്‍ സാധിക്കുമോയെന്നും കോടതി ചോദിച്ചിരുന്നു. തൊണ്ടിമുതലില്‍ തിരിമറിനടത്തിയത് ആന്റണി രാജു തന്നെയാണെന്ന് എന്താണ് ഉറപ്പെന്നും ഇതിലൊരു ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ സീനിയര്‍ അഭിഭാഷകനെ പ്രതിയാക്കാഞ്ഞത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരുന്നു.
തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയതിന് ആന്റണി രാജുവിനെ മൂന്നുവര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎല്‍എ സ്ഥാനത്തുനിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെടുകയും ചെയ്തു. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരന് ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്.
വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന് വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.
National
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗത്തിലെ അതിജീവിതയുടെ അച്ഛന്റെ കസ്റ്റഡിമരണത്തിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ പത്തു വർഷത്തെ ജയിൽശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കാൻ കാരണങ്ങളൊന്നുമില്ലെന്നു വ്യക്തമാക്കിയാണ് സെൻഗാറിന്റെ ഹർജി ജസ്റ്റീസ് രവീന്ദർ ദുഡേജ തള്ളിയത്.
പത്തു വർഷത്തെ ശിക്ഷയിൽ ഏഴരയ്ക്കടുത്ത് വർഷവും സെൻഗാർ കസ്റ്റഡിയിൽ ചെലവിട്ടെന്നും കേസിലെ ശിക്ഷയ്ക്കെതിരേയുള്ള സെൻഗാറിന്റെ അപ്പീലിൽ തീരുമാനമെടുക്കുന്നതിന് കാലതാമസം നേരിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
എങ്കിലും കാലതാമസത്തിന്റെ പേരിൽ ശിക്ഷ മരവിപ്പിക്കാൻ കഴിയില്ലെന്നും ശിക്ഷയ്ക്കെതിരേ സെൻഗാർ ഒന്നിലധികം ഹർജികൾ നൽകിയതാണ് കാലതാമസത്തിന് ഭാഗിക കാരണമായതെന്നും കോടതി വ്യക്തമാക്കി. സെൻഗാറിന്റെ ഹർജി ഫെബ്രുവരി മൂന്നിനു പരിഗണിക്കും.ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് 2018 ഏപ്രിൽ ഒന്‍പതിനാണ് പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. കെട്ടിച്ചമച്ച ഒരു കേസിൽ കസ്റ്റഡിയിലായിരിക്കെയായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.
കേസിൽ 2020 മാർച്ച് 13നാണ് വിചാരണക്കോടതി സെൻഗാറിന് പത്തു വർഷത്തെ ശിക്ഷ വിധിച്ചത്. കസ്റ്റഡിമരണത്തിൽ കൊലപാതകക്കുറ്റം ചുമത്തിയില്ലെങ്കിലും കൊലപാതകം നടത്തണമെന്ന ഉദ്ദേശമില്ലെന്നു ചൂണ്ടിക്കാട്ടി മനഃപൂർവമല്ലാത്ത നരഹത്യയെന്ന വകുപ്പിലെ പരമാവധി ശിക്ഷയാണ് സെൻഗാറിനു വിധിച്ചത്.
ഉന്നാവോയിലെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 2017ൽ പീഡിപ്പിച്ചെന്ന കേസിൽ ജീവപര്യന്തം ശിക്ഷയും സെൻഗാർ അനുഭവിച്ചുവരികയാണ്. ഈ ശിക്ഷ കഴിഞ്ഞ വർഷം ഡിസംബർ 23ന് ഹൈക്കോടതി മരവിപ്പിച്ചിരുന്നെങ്കിലും ദിവസങ്ങൾക്കുശേഷം ഡിസംബർ 29ന് സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് മരവിപ്പിച്ചിരുന്നു.
Kerala
കണ്ണൂർ: പയ്യന്നൂരിൽ പോലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ സിപിഎം സ്ഥാനാർഥി അടക്കമുള്ള പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.
തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർഥി പയ്യന്നൂർ കാറമേൽ വി.കെ. നിഷാദ്, വെള്ളൂർ ടി.സി.വി. നന്ദകുമാർ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
കേസിൽ എ. മിഥുൻ, കെ.വി. കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് പ്രതിയായ വി.കെ. നിഷാദ്.
2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂർ എസ്ഐ ആയിരുന്ന കെ.പി. രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. വധശ്രമം, സ്ഫോടക വസ്തു നിയമത്തിലെ മൂന്നു വകുപ്പുകൾ അടക്കം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന്റെ ഭാഗമായാണ് പോലീസിനെതിരെ ബോംബേറ് നടന്നത്.
പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും അതിവേഗം രണ്ടു ബൈക്കുകളിലെത്തി. പോലീസ് ഒച്ചവച്ചപ്പോൾ ഇവർക്കു നേരെ ബോംബെറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചുപോകുകയായിരുന്നു.