ന്യൂഡൽഹി: 2,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ചാർജ് ഈടാക്കാനുള്ള തീരുമാനത്തിൽ വ്യക്തത വരുത്തി കേന്ദ്രസർക്കാർ.
സാധാരണക്കാർ തമ്മിലുള്ള ഇടപാടുകൾക്ക് യാതൊരുവിധ ചാർജും ഈടാക്കില്ലെന്നും ചില പ്രത്യേക വ്യാപാരികളിൽനിന്നു മാത്രമാണ് ഈ തുക ഈടാക്കുകയെന്നും ധനമന്ത്രാലയം അറിയിച്ചു. ഇതിലൂടെ ഉപഭോക്താക്കൾ വ്യാപാരികൾക്കു നടത്തുന്ന 96 ശതമാനം ഇടപാടുകളെയും പുതിയ മാറ്റം ബാധിക്കില്ല.
വ്യാപാരികളിൽനിന്ന് ബാങ്കുകളോ പേമെന്റ് സേവനദാതാക്കളോ ഈടാക്കുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) നടപ്പിലാക്കാൻ ഉത്തരവ് വന്നതോടെ ഉയർന്ന എതിർപ്പുകളെത്തുടർന്നാണു വിശദീകരണം.
പണമിടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ബാങ്ക് അല്ലെങ്കിൽ പേമെന്റ് സേവനദാതാവ് ചാർജ് ഈടാക്കുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് നടപ്പിലാക്കുന്നതിനുള്ള വിജ്ഞാപനം ധനമന്ത്രാലയം കഴിഞ്ഞദിവസമാണു പുറപ്പെടുവിച്ചത്.
സർക്കാർ പറയുന്നതനുസരിച്ച് 2000 രൂപയ്ക്കുമുകളിലുള്ള വ്യക്തികളിൽനിന്ന് വ്യാപാരികൾക്കുള്ള ഇടപാടുകൾക്ക് (പി2എം) 0.4 ശതമാനമാണ് സർക്കാർ എംഡിആർ ഈടാക്കുന്നത്. 75,000 രൂപയോ അതിനുമുകളിലോ ഉള്ള ഒറ്റത്തവണയായുള്ള പണമിടമാടിന് 300 രൂപയെന്ന എംഡിആർ പരിധിയും വച്ചിട്ടുണ്ട്.
അതേസമയം എംഡിആറിൽനിന്ന് തെരുവ് കച്ചവടക്കാരുൾപ്പെടെയുള്ള ചെറുകിടവ്യാപാരികളെ ഒഴിവാക്കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു. പ്രത്യേക യുപിഐ സംവിധാനമായ പി2പിഎം ഉപയോഗിക്കുന്ന ചെറുകിട കച്ചവടക്കാർക്ക് യുപിഐ ക്യൂആർ കോഡുകൾ വഴി പ്രതിമാസം ഒരു ലക്ഷം രൂപ വരെ സ്വീകരിക്കാം. ഈ പണത്തിൽനിന്ന് എംഡിആർ ഈടാക്കില്ല.
എംഡിആർ ചാർജുകൾ വ്യാപാരികളിൽനിന്ന് ഈടാക്കുമ്പോൾ ഈ തുക ഉപയോക്താക്കളിൽനിന്ന് ഈടാക്കരുതെന്ന് ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്രം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.