NRI
ലണ്ടൻ: സ്കോട്ലൻഡിലെ കെയർഹോമിൽവച്ച് സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി മെയിൽ നഴ്സിന് ഏഴു വർഷവും ഒന്‍പതു മാസവും തടവുശിക്ഷ വിധിച്ച് ഗ്ലാസ്കോ കോടതി. നൈജിൽ പോളിനെ (47)യാണു ശിക്ഷിച്ചത്. ജയിൽമോചിതനായശേഷം രണ്ടു വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്.
ഏഴു വർഷം മുമ്പ് നോർത്ത് ലനാർക് ഷയറിലെ കെയർഹോമിലായിരുന്നു സംഭവം. നൈജിൽ ഇവിടെ മാനേജരായിരുന്നു. ജോലിയിലെ ഹാജർ കുറവ് ചൂണ്ടിക്കാട്ടി ഇയാൾ 26 വയസുള്ള സഹപ്രവർത്തകയെ ഓഫീസ് മുറിയിൽ പൂട്ടി ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്. മറ്റു രണ്ട് യുവതികളോടും ഇയാൾ പലതവണ മോശമായി പെരുമാറിയതായി കോടതിയിൽ തെളിവുകൾ ലഭിച്ചിരുന്നു.
2018ൽ ഇയാൾക്കെതിരേ കുറ്റം ചുമത്തി. 2019 ഡിസംബറിൽ വിചാരണ തുടങ്ങുംമുന്പ് നൈജിൽ കൊച്ചിയിലേക്കു കടന്നു. രോഗിയായ പിതാവിനെ പരിചരിക്കാനെന്ന പേരിലായിരുന്നു നാട്ടിലേക്കു മുങ്ങിയത്. ആറു വർഷത്തിനുശേഷം നൈജിലിനെ ബ്രിട്ടനിലെത്തിച്ച് വിചാരണ പൂർത്തിയാക്കിയാണ് ജയിലിലടച്ചത്.
ബ്രിട്ടീഷ് പൗരത്വമുള്ളയാളാണ് നൈജിൽ പോൾ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്റര്‍പോള്‍ നിർദേശപ്രകാരം കൊച്ചിയിൽവച്ച് നൈജിലിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഡൽഹി കോടതിയിൽ ഹാജരാക്കി.
ജൂൺ ഒമ്പതിനാണ് നൈജിലിനെ തിരികെ ബ്രിട്ടനിൽ എത്തിക്കാൻ ബ്രിട്ടൻ ഡൽഹി കോടതിയിലൂടെ അനുമതി വാങ്ങിയത്. തുടർന്ന് ഇയാളെ ഗ്ലാസ്കോ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേര്‍ അറസ്റ്റിൽ. ബംഗളൂരുവിൽ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് ബംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പോലീസ് അറിയിച്ചു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പോലീസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
മലയാളിയായ ജോസ് വർഷങ്ങളായി ബംഗളൂരുവിലാണ് താമസം. രാഹുലിനെ ഒളിവിൽ പോകാനായി കർണാടകയിൽ എല്ലാ സഹായവും ചെയ്തത് ജോസായിരുന്നു.
അതേസമയം ലൈംഗിക പീഡനകേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘം ബംഗളൂരുവിലേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പോലീസ് പിടികൂടുന്നത്.
രാഹുലിനെതിരായ രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പോലീസ്. രണ്ടാം കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യേപക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
Kerala
കൊച്ചി: പീഡനക്കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിനു പിന്നാലെ മൊബൈൽ ഫോൺ ഓണാക്കി രാഹുൽ മാങ്കൂട്ടത്തിൽ. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്.
അതേസമയം രണ്ടാമത്തെ കേസിൽ അറസ്റ്റിന് സാധ്യതയുള്ളതിനാൽ രാഹുൽ മാങ്കൂട്ടം ഒളിവിൽ തുടർന്നേക്കും. രണ്ടാം കേസിലും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അപേക്ഷ നൽകിയിരുന്നു.
ആദ്യകേസിലാണ് രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി വിലക്കിയത്. രാഹുലിന്റെ ഹര്‍ജി പരിഗണിച്ചാണ് നടപടി. ഡിസംബര്‍ 15 ന് ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പോലീസിനോടും കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.
കേസ് ഡയറി ഹാജരാക്കണമെന്നും നിർദേശിച്ചു. ആദ്യകേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. രേഖാമൂലം പരാതി ലഭിച്ചതോടെ കർശന നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ട്. ഇപ്പോൾ സ്ഥിതി കുറച്ചുകൂടി മോശമായി. രേഖാമൂലം പരാതി വന്നു. കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവരുമായി സംസാരിച്ചു. നടപടി വേഗത്തിൽ ഉണ്ടാകണമെന്നാണ് അഭ്യർഥനയെന്നും സുധീരൻ പറഞ്ഞു.
ശബരിമല കൊള്ളയിൽ സിപിഎം നേതാക്കൾ അറസ്റ്റിലായിട്ടും ഇതുവരെ തള്ളി പറയാൻ സിപിഎം തയാറായിട്ടില്ല. രാഹുലിന്റെ വിഷയത്തിൽ പരാതിക്ക് മുന്നേ തന്നെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. സാങ്കേതികത്വം നോക്കാതെ കർശനമായ നടപടി സ്വീകരിക്കാൻ ഇനി പാർട്ടി തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Kerala
പാലക്കാട്: ലൈംഗിക പീഡന പരാതിയിൽ പോലീസ് കേസെടുത്തതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ കേരളം വിട്ടതായി സൂചന. പാലക്കാട് എംഎൽഎ ഓഫീസിലും അടൂരിലെ വീട്ടിലും രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിട്ടില്ല.
വ്യാഴാഴ്ച വൈകുന്നേരം മുതൽ രാഹുലിനെ കാണാനില്ലായിരുന്നു. രാഹുലിന്റെ മൊബൈൽ ഫോണും സ്വിച്ച് ഓഫാണ്. അതിജീവിത മുഖ്യമന്ത്രിയെ നേരിൽകണ്ട് പരാതി നൽകിയതിനു പിന്നാലെ രാഹുൽ മുങ്ങിയത്.
രാഹുലിന്റെ സഹായികളുടെ ഫോണുകളും സ്വിച്ച് ഓഫാണ്. കോയമ്പത്തൂർ വഴി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. അതിജീവിതയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പോലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പോലീസിനു കേസ് കൈമാറി.
ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നൽകിയതിനെ തുടർന്നാണ് കേസ്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കും.
Kerala
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ നാല് പേർക്കെതിരെ ലൈംഗീകാതിക്രമം. സംഭവത്തിൽ ജീവനക്കാർക്കെതിരെ തൃക്കാക്കര പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു.
കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
ആസാം സ്വദേശിനിയായ 14കാരിയാണ് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി. സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ, ഡ്രൈവർ ,ഗേറ്റ് കീപ്പർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ഇവിടെ നിന്ന് ഒരു പെൺകുട്ടിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് വിവരം പുറത്തുവന്നത്. പെൺകുട്ടിയ്ക്കുണ്ടായ അണുബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്. കൂടുതൽ ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ കൗമാരക്കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെൺമണി ഏറം മുറിയിൽ കല്ലിടാംകുഴിയിൽ തുണ്ടിൽ അച്ചു (19) ആണ് അറസ്റ്റിലായത്.
വെൺമണി സ്വദേശിനിയായ 14 വയസുകാരിയെ ആണ് അച്ചു ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി പ്രായപൂർത്തി ആയാൽ വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞിരുന്നു.
തുടർന്ന പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തി ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. മകളെ പീഡിപ്പിക്കുന്നത് തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മാതാപിതാക്കളെ അച്ചു ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തിരുന്നു.