ഉത്തർപ്രദേശ്: ജിമ്മിലെത്തുന്ന യുവതിക്ക് പ്രീ-വർക്ക് ഔട്ട് പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിച്ച കേസിൽ ഉത്തർപ്രദേശിലെ ബറേലിയിൽ ജിം ഉടമ അക്രം ബെയ്ഗും സഹോദരനും അറസ്റ്റിലായി. രാംപുർ ഗാർഡൻ സ്വദേശിയായ വിവാഹിതയായ യുവതിയാണ് ക്രൂരതയ്ക്ക് ഇരയായത്.
2024 മുതൽ പ്രതികളുടെ ജിമ്മിൽ വർക്ക് ഔട്ടിനായി എത്തിയിരുന്ന യുവതിക്ക്, ഉടമയായ അക്രം ബെയ്ഗ് പതിവായി പാനീയത്തിൽ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കുമായിരുന്നു. തുടർന്ന് ജിമ്മിനുള്ളിലെ മുറിയിൽ വെച്ച് പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു.
പീഡനവിവരം തിരിച്ചറിഞ്ഞ യുവതി ജിമ്മിൽ വരുന്നത് നിർത്തിയതോടെ നഗ്നവീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ അപായപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. യുവതിയിൽ നിന്ന് 80,000 രൂപ ഇവർ തട്ടിയെടുക്കുകയും ചെയ്തു. പ്രതികളുടെ ശല്യം സഹിക്കവയ്യാതെ യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
പ്രതികളിൽ നിന്ന് മാരകായുധങ്ങളും മറ്റ് തെളിവുകളും പോലീസ് കണ്ടെടുത്തു. ഒരു തോക്കും മൂന്ന് വെടിയുണ്ടകളും, രണ്ട് പെൻഡ്രൈവുകൾ, രണ്ട് മൊബൈൽ ഫോണുകൾ, പീഡനത്തിന് ഉപയോഗിച്ച പ്രീ-വർക്ക് ഔട്ട് പൗഡറുകളും 10,000 രൂപയും പോലീസ് കണ്ടെത്തി.
Tags : Gym owner Woman drugged rape Sexual Abuse Latest News