ന്യൂയോർക്ക്: ഇറാഖിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസൺ മോചിതയായി. ചൊവാഴ്ച്ച തടവുകാരെ കൈമാറുന്നതിന്റെ ഭാഗമായാണ് ഇവരെ വിട്ടയച്ചതെന്ന് ഇറാഖ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ആഴ്ച ബാഗ്ദാദിൽ വച്ചാണ് ഷെല്ലിയെ ഇറാൻ അനുകൂല മിലിഷ്യ ഗ്രൂപ്പായ കതൈബ് ഹിസ്ബുള്ള തട്ടിക്കൊണ്ടുപോയത്. അമേരിക്കൻ താത്പര്യങ്ങൾക്കെതിരേ പ്രവർത്തിച്ചതിന് പിടിയിലായ ചില മിലിഷ്യ അംഗങ്ങളെ വിട്ടയക്കുന്നതിന് പകരമായാണ് ഷെല്ലിയെ മോചിപ്പിച്ചത്.
ഷെല്ലി ഉടൻ തന്നെ ഇറാഖ് വിടണമെന്ന നിബന്ധനയിലാണ് സായുധ സംഘം ഇവരെ വിട്ടയച്ചത്. അമേരിക്കൻ പൗരന്മാരെ തട്ടിക്കൊണ്ടുപോകുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.
ദീർഘകാലമായി ഇറാഖിലും സിറിയയിലും റിപ്പോർട്ടിംഗ് നടത്തുന്ന മാധ്യമപ്രവർത്തകയാണ് 49 വയസുകാരിയായ ഷെല്ലി കിറ്റിൽസൺ. ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് പൗരന്മാർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി.