ന്യൂഡൽഹി: ഇന്ത്യന്‍ കായികരംഗം ഇന്ന് ആഗോള ഭൂപടത്തില്‍ തലയുയര്‍ത്തിനില്‍ക്കുമ്പോള്‍, രാജ്യം സ്വന്തമായി ഒരു കായികസ്വത്വം കണ്ടെത്താനാകാതെ ഉഴറിയ 90കളിലേക്ക് കണ്ണോടിക്കുക. ക്രിക്കറ്റ് എന്ന കൊളോണിയല്‍ കായികവിനോദമല്ലാതെ മറ്റൊന്നിനും ഇന്ത്യന്‍ മനസുകളില്‍ വലിയ ഇടമില്ലാതിരുന്ന കാലം. ആ നിശബ്ദതയിലേക്കാണ് കൈയിലൊരു പിസ്റ്റളുമായി ഉത്തരാഖണ്ഡില്‍ നിന്നൊരു കൗമാരക്കാരന്‍ നടന്നുകയറിയത്. പേര് ജസ്പാല്‍ റാണ.
തന്‍റെ അമ്പതാം ജന്മദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ജസ്പാല്‍ റാണ എന്ന ഇതിഹാസം വിടവാങ്ങുമ്പോള്‍, ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത് 15 അന്താരാഷ്ട്ര സ്വര്‍ണമെഡലുകള്‍ വെടിവച്ചിട്ട കരിയറിന്‍റെ കരുത്തിലാണ്.
എന്നാല്‍, ആ തിളക്കമാര്‍ന്ന കരിയറിന്‍റെ നേര്‍പകുതിയില്‍ ഒരു വിങ്ങലായി, പൂര്‍ത്തിയാകാത്ത ഒരു സ്വപ്നമായി ഒളിമ്പിക്‌സ് അവശേഷിച്ചിരുന്നു. ഷൂട്ടിംഗ് റേഞ്ചില്‍ ഇന്ത്യയുടെ നട്ടെല്ലും ആത്മാവുമായി മാറിയ ഒരു ഇതിഹാസത്തിന്‍റെ കളിജീവിതത്തിലൂടെയുള്ള ഒരു യാത്ര.
12-ാം വയസിലെ വിസ്മയം, വരവ് ലോക റിക്കാര്‍ഡുമായി
സൈനിക പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ച്, ഐടിബിപി ഉദ്യോഗസ്ഥനായ പിതാവ് നാരായണ്‍ സിംഗ് റാണയിലൂടെയാണ് ജസ്പാല്‍ തോക്കുകളുടെ ലോകത്തേക്ക് എത്തുന്നത്. റൈഫിളും പിസ്റ്റളും ഒരുപോലെ വഴങ്ങിയിരുന്ന റാണ, മികച്ച ഫലങ്ങള്‍ക്കായി പിസ്റ്റള്‍ തെരഞ്ഞെടുത്തു.
ചരിത്രത്തെ മാറ്റിമറിച്ച തീരുമാനമായിരുന്നു അത്. കേവലം 12-ാം വയസില്‍, 1988ല്‍ അഹമ്മദാബാദ് നാഷണല്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിക്കൊണ്ടാണ് റാണ വരവറിയിച്ചത്. പിന്നീട് ആ കുതിപ്പ് തടയാന്‍ ആര്‍ക്കുമായില്ല. ആറു വര്‍ഷങ്ങള്‍ക്ക് ശേഷം, 1994ല്‍ ഇറ്റലിയില്‍ നടന്ന ലോക ജൂണിയര്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ലോക റിക്കാര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍ ലോകകായികരംഗത്ത് ഇന്ത്യ പുതിയ മേച്ചില്‍പുറം കണ്ടെത്തി.
ഏഷ്യയും കോമണ്‍വെല്‍ത്തും കീഴടക്കിയ ഗോള്‍ഡന്‍ ബോയ്
1994 മുതല്‍ 2006 വരെയുള്ള പന്ത്രണ്ട് വര്‍ഷങ്ങള്‍ ഇന്ത്യന്‍ ഷൂട്ടിംഗ് ചരിത്രത്തിലെ 'ജസ്പാല്‍ റാണ യുഗം' ആയിരുന്നു. അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ദേശീയഗാനം തുടര്‍ച്ചയായി മുഴങ്ങാന്‍ കാരണം അദ്ദേഹത്തിന്‍റെ പിസ്റ്റളില്‍ നിന്നുള്ള വെടിയൊച്ചകളായിരുന്നു. ഉയര്‍ന്ന നിലവാരമുള്ള രാജ്യാന്തര ടൂര്‍ണമെന്‍റുകളില്‍ നിന്നായി റാണ ഇന്ത്യയ്ക്ക് സമ്മാനിച്ചത് 15 സ്വര്‍ണ മെഡലുകളാണ്.