ഗാംഗ്ടോക്ക്: സിസിക്കിമിലെ നാംചി ജില്ലയിൽ നിർമാണത്തിലിരുന്ന ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലുണ്ടായ മീഥെയ്ൻ വാതക സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി. സമർദുംഗിലെ എൻഎച്ച്പിസി ടീസ്റ്റ സ്റ്റേജ് VI' പദ്ധതി പ്രദേശത്താണ് തിങ്കളാഴ്ച ഉച്ചയോടെ ദുരന്തമുണ്ടായത്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ അഞ്ച് തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
തുരങ്കത്തിനുള്ളിലുണ്ടായ മീഥെയ്ൻ വാതകത്തിന്റെ പെട്ടെന്നുള്ള ചോർച്ചയും സ്ഫോടനവുമാണ് അപകടത്തിന് കാരണമെന്ന് എൻഎച്ച്പിസി അറിയിച്ചു. പ്രോജക്ട് ഓഫീസർമാർ ഉൾപ്പെടെ 25 പേരാണ് അപകടസമയത്ത് തുരങ്കത്തിലുണ്ടായിരുന്നത്. ഇതിൽ 20 പേരുടെ മരണം സ്ഥിരീകരിച്ചതായും 12 പേരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തതായും നാംചി പൊലീസ് സൂപ്രണ്ട് സോനം ഡി. ഭൂട്ടിയ വ്യക്തമാക്കി.
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് 4 ലക്ഷം രൂപയും പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപയും ആശ്വാസധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സംസ്ഥാനവും കേന്ദ്രവും 50,000 രൂപ വീതം നൽകും. കുടുങ്ങിക്കിടക്കുന്ന ബാക്കി തൊഴിലാളികളെ പുറത്തെത്തിക്കാൻ പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രത്യേക ഖനന രക്ഷാസേന പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഗവർണർ ഓം പ്രകാശ് മാത്തൂറും മുഖ്യമന്ത്രിയും സംഭവസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനും, ഇരയായവർക്ക് ഉടൻ നഷ്ടപരിഹാരം ലഭ്യമാക്കാനും എൻഎച്ച്പിസി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.