പൂനെ: സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി സ്മൃതി ഇറാനി. കോൺഗ്രസ് മുൻ അധ്യക്ഷൻ യഥാർത്ഥത്തിൽ സ്ത്രീ ശാക്തീകരണത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന 33 ശതമാനം വനിതാ സംവരണ ബിൽ വേഗത്തിൽ നടപ്പിലാക്കാൻ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അവർ പറഞ്ഞു. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള സ്മൃതി ഇറാനിയുടെ ആദ്യ ഔദ്യോഗിക പ്രതികരണമായിരുന്നു ഇത്.
പൂനെയിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി സ്ത്രീകളെക്കുറിച്ചും മനുസ്മൃതിയെക്കുറിച്ചും പരാമർശിച്ചത്. സ്ത്രീകൾ ഇന്ത്യയുടെ ശക്തിയാണെന്നും സ്വന്തം അവകാശങ്ങൾക്കായി പുരുഷാധിപത്യപരമായ കീഴ്വഴക്കങ്ങളെ വെല്ലുവിളിക്കണമെന്നും പറഞ്ഞ രാഹുൽ ഗാന്ധി, മനുസ്മൃതിയിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭാഗങ്ങൾ ഉദ്ധരിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഹിന്ദുധർമം ഭഗവതിയെയും ലക്ഷ്മിയെയും സരസ്വതിയെയും ആരാധിക്കുന്ന ഒന്നാണെന്നും വന്ദേമാതരത്തിൽ ദുർഗയെ സ്തുതിക്കുന്ന ഭാഗം വെട്ടിമാറ്റിയത് കോൺഗ്രസ് ആണെന്നും സ്മൃതി ഇറാനി തിരിച്ചടിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയും പാർലമെന്റിനേക്കാൾ മുകളിലല്ലെന്നും അവർ കൂട്ടിച്ചേർത്തു.