ന്യൂഡൽഹി: യുഎപിഎ കേസുകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട എൻഡിപിഎസ് കേസുകളും കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നു നിരീക്ഷിച്ച് സുപ്രീംകോടതി.
കേസുകളുടെ വിചാരണ നീണ്ടുപോകുന്നതിലും പ്രതികൾ അനിശ്ചിതമായി ജയിലിൽ കഴിയേണ്ടിവരുന്ന സാഹചര്യവും ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റാരോപണങ്ങൾ ഗൗരവകരമാണെങ്കിലും തടവുകാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിൽ പല കോടതികളും ഒരേസമയം വിവിധ തരത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതാണ് വിചാരണ വൈകാൻ പ്രധാന കാരണം.
അതിനാൽ പുതുതായി സ്ഥാപിക്കുന്ന കോടതികൾ ഈ പ്രത്യേക കേസുകൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്നും വിചാരണ ആരംഭിച്ചാൽ അതു ദിവസേന എന്നനിലയിൽ പൂർത്തിയാക്കണമെന്നും ബെഞ്ച് നിർദേശിച്ചു.