മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) ആവിഷ്കരിച്ച പ്രത്യേക സ്വാപ്പ് പദ്ധതിക്ക് മികച്ച പ്രതികരണം. വിദേശനാണ്യത്തിന്റെ ഒഴുക്കു വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയിലൂടെ ഇതുവരെ 2,000 കോടി ഡോളർ എത്തിയതായാണ് കണക്കുകൾ.
2026 ജൂൺ എട്ടു മുതലാണ് ആർബിഐ പ്രത്യേക സ്വാപ്പ് പദ്ധതി നടപ്പാക്കിയത്. വിദേശങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ വഴിയുള്ള നിക്ഷേപങ്ങൾ(എഫ്സിഎൻആർ), വാണിജ്യ വായ്പകളായുള്ള വാങ്ങലുകൾ(ഇസിബി), വിദേശനാണ്യത്തിൽ നടത്തുന്ന മറ്റു വായ്പ ഇടപാടുകൾ(ഒഎഫ്സിബി) എന്നിവയിലൂടെ ജൂലൈ 17 വരെ 2,072 കോടി ഡോളറിന്റെ ഇടപാടുകൾ നടന്നതായി ആർബിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
എഫ്സിഎൻആർ ഇടപാടുകളിലൂടെ 1740 കോടി ഡോളറും ഒഎഫ്സിബി വഴി 197 കോടി ഡോളറും ഇസിബി വഴി 134 കോടി ഡോളറും നേടി.
സ്വാപ്പ് എന്നത്
ആർബിഐ ബാങ്കുകളിൽനിന്ന് ഡോളർ പോലെയുള്ള വിദേശനാണ്യങ്ങൾ സ്വീകരിച്ച് അതിനു പകരം രൂപ നൽകുകയും നിശ്ചിത കാലാവതിക്കു ശേഷം മുൻകൂട്ടി നിശ്ചയിച്ച നിരക്കിൽ തിരിച്ചുമാറ്റുകയും ചെയ്യുന്ന ഒരു ധനാകാര്യ ക്രമീകരണമാണ് സ്വാപ്പ് പദ്ധതി.
ഇതിലൂടെ ബാങ്കുകൾക്ക് വിദേശനാണയം ഇന്ത്യയിലേക്ക് കൊണ്ടുവരുവാനുള്ള പ്രോത്സാഹനം ലഭിക്കുന്നു.