തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ചയും മോഷണവും നടന്നതായി കണ്ടെത്തൽ.
ക്ഷേത്രത്തിൽ നിന്നു നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യവസ്തുക്കളും സ്വർണവും വജ്രവും അടക്കമുള്ളവ ഇടയ്ക്കിടെ മോഷണം പോകുന്നതായി സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. ഇന്റലിജൻസ് മേധാവി നടത്തിയ ആഭ്യന്തര ഓഡിറ്റിലും അന്വേഷണത്തിലുമാണ് മോഷണവിവരങ്ങൾ പുറത്തുവന്നത്.
ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട വജ്രം പതിച്ച അമൂല്യ ആഭരണമായ വൈരനാമം ക്ഷത്രത്തിൽ നിന്നു കവർച്ച ചെയ്തു. ആറുമാസം മുൻപ് അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയി എന്നാണ് ഇതിനെക്കുറിച്ച് ഔദ്യോഗിക രേഖകളിൽ ഉള്ളതെങ്കിലും ഇതുവരെ ക്ഷേത്രത്തിൽ തിരികെ എത്തിച്ചിട്ടില്ല.
വഴിപാടായി ലഭിച്ച സ്വർണ ഉരുപ്പടികളിൽ 78 ഗ്രാം സ്വർണത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വർണവിളക്കും ഇതേ രീതിയിൽ അറ്റകുറ്റപ്പണിക്കെന്ന വ്യാജേന കടത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആറുമാസം കഴിഞ്ഞിട്ടും സ്വർണവിളക്കു തിരികെ കൊണ്ടുവന്നതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ പൂർണമായി നോക്കുകുത്തിയാക്കി നടക്കുന്ന തുടർച്ചയായ മോഷണങ്ങൾ നിരുത്തരവാദപരമായാണ് കൈകാര്യം ചെയ്യുന്നതെന്നാണ് പോലീസ് വിലയിരുത്തൽ.
ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ നിലവറയ്ക്ക് പുറത്തുള്ള മുഴുവൻ സ്വർണവും വെള്ളിയും എത്രയും വേഗം സുരക്ഷിതമായ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റണമെന്നും, ഭക്തർ നൽകുന്ന വഴിപാടുകൾ കൃത്യമായി ലോക്കറുകളിലേക്ക് മാറ്റി പ്രത്യേക പോലീസ് കാവൽ ഏർപ്പെടുത്തണമെന്നും ഡിജിപി സർക്കാരിനോടു ശിപാർശ ചെയ്തു.
വിഐപികൾ ഉൾപ്പെടെ ഒരാളെയും സുരക്ഷാ പരിശോധനയില്ലാതെ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കരുത്. സുരക്ഷാ ഓഡിറ്റിംഗ് കർശനമാക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.