ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ അത്ലറ്റ് ഷര്‍മിള ധൻകര്‍ ഇന്ത്യന്‍ അക്കൗണ്ടില്‍ ചരിത്ര സ്വര്‍ണമെത്തിച്ചു. എഫ്57 വനിതാ ഷോട്ട് പുട്ടിലാണ് ഷര്‍മിളയുടെ സുവര്‍ണനേട്ടം.
കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ-അത്ലറ്റിക്സില് സ്വര്‍ണത്തിനായുള്ള ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിടുന്നതാണ് ഷര്‍മിളയുടെ ഗോള്‍ഡന്‍ ഗ്ലോറി.9.81 മീറ്റര്‍ ഷോട്ട് പായിച്ചാണ് ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. മൂന്നാം ശ്രമത്തിലായിരുന്നു ഈ ദൂരം. 9.48, 9.58 എന്നിങ്ങനെയുള്ള ആദ്യ രണ്ടു ശ്രമങ്ങള്ക്കുശേഷമായിരുന്നു 9.81ലേക്ക് എത്തിയത്. ഹരിയാന സ്വദേശിയായ ഷര്‍മിള, രണ്ടാം വയസില്‍ കഠിന പനിയെത്തുടര്‍ന്ന് പോളിയോ ബാധിതയാകുകയായിരുന്നു.
7.26 മീറ്ററുമായി ഇന്ത്യയുടെ ശില്‍പ്പ ഷൈല ഈയിനത്തില്‍ വെങ്കലം സ്വന്തമാക്കി. മൂന്നാം ശ്രമത്തിലായിരുന്നു വെങ്കലം ഉറപ്പിച്ച് ശില്‍പ്പ ഈ ദൂരം കുറിച്ചത്. ഇതോടെ പോഡിയത്തില്‍ ഒന്നിച്ച് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കയറി. ഘാനയുടെ സിനാബു ഇസ്സയ്ക്കാണ് വെള്ളി (8.65 മീറ്റര്‍).
ചരിത്ര സര്‍വേഷ്
പുരുഷ ഹൈജംപില്‍ ഇന്ത്യയുടെ സര്‍വേഷ് കുഷാരെയ്ക്കു ചരിത്ര മെഡല്‍. 2.25 മീറ്റര്‍ ക്ലിയര്‍ ചെയ്ത് സര്‍വേഷ് വെള്ളി സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹൈജംപില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സര്‍വേഷ്. ജമൈക്കയുടെ റൊമെയ്ന്‍ ബെക്ക്ഫോര്‍ഡിനാണ് (2.55) സ്വര്‍ണം.
ദേശീയ റിക്കാര്ഡുകാരനായ സര്‍വേഷ് 2.05 മീറ്റര്‍ മുതലാണ് മത്സരം ആരംഭിച്ചത്. മൂന്നാം ശ്രമത്തില്‍ 2.25 മീറ്റര്‍ ഇന്ത്യന്‍ താരം ക്ലിയര്‍ ചെയ്തു. എന്നാല്‍, റൊമെയ്ന്‍ ആദ്യശ്രമത്തില്‍ ഈ ഉയരം ക്ലിയര്‍ ചെയ്തതിന്റെ ആനുകൂല്യത്തില്‍ സ്വര്‍ണം സ്വന്തമാക്കി. 2.28 മീറ്റര്‍ ഇരുവര്‍ക്കും ക്ലിയര്‍ ചെയ്യാന്‍ സാധിച്ചുമില്ല.