സ്വർണം നേടിയ ഷർമിളയും വെങ്കലം സ്വന്തമാക്കിയ ശിൽപ്പയും.
ഗ്ലാസ്ഗോ: 23-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാരാ അത്ലറ്റ് ഷര്‍മിള ധൻകര്‍ ഇന്ത്യന്‍ അക്കൗണ്ടില്‍ ചരിത്ര സ്വര്‍ണമെത്തിച്ചു. എഫ്57 വനിതാ ഷോട്ട് പുട്ടിലാണ് ഷര്‍മിളയുടെ സുവര്‍ണനേട്ടം.
കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ-അത്ലറ്റിക്സില് സ്വര്‍ണത്തിനായുള്ള ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിടുന്നതാണ് ഷര്‍മിളയുടെ ഗോള്‍ഡന്‍ ഗ്ലോറി.9.81 മീറ്റര്‍ ഷോട്ട് പായിച്ചാണ് ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. മൂന്നാം ശ്രമത്തിലായിരുന്നു ഈ ദൂരം. 9.48, 9.58 എന്നിങ്ങനെയുള്ള ആദ്യ രണ്ടു ശ്രമങ്ങള്ക്കുശേഷമായിരുന്നു 9.81ലേക്ക് എത്തിയത്. ഹരിയാന സ്വദേശിയായ ഷര്‍മിള, രണ്ടാം വയസില്‍ കഠിന പനിയെത്തുടര്‍ന്ന് പോളിയോ ബാധിതയാകുകയായിരുന്നു.
7.26 മീറ്ററുമായി ഇന്ത്യയുടെ ശില്‍പ്പ ഷൈല ഈയിനത്തില്‍ വെങ്കലം സ്വന്തമാക്കി. മൂന്നാം ശ്രമത്തിലായിരുന്നു വെങ്കലം ഉറപ്പിച്ച് ശില്‍പ്പ ഈ ദൂരം കുറിച്ചത്. ഇതോടെ പോഡിയത്തില്‍ ഒന്നിച്ച് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കയറി. ഘാനയുടെ സിനാബു ഇസ്സയ്ക്കാണ് വെള്ളി (8.65 മീറ്റര്‍).
ചരിത്ര സര്‍വേഷ്
പുരുഷ ഹൈജംപില്‍ ഇന്ത്യയുടെ സര്‍വേഷ് കുഷാരെയ്ക്കു ചരിത്ര മെഡല്‍. 2.25 മീറ്റര്‍ ക്ലിയര്‍ ചെയ്ത് സര്‍വേഷ് വെള്ളി സ്വന്തമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹൈജംപില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സര്‍വേഷ്. ജമൈക്കയുടെ റൊമെയ്ന്‍ ബെക്ക്ഫോര്‍ഡിനാണ് (2.55) സ്വര്‍ണം.
ദേശീയ റിക്കാര്ഡുകാരനായ സര്‍വേഷ് 2.05 മീറ്റര്‍ മുതലാണ് മത്സരം ആരംഭിച്ചത്. മൂന്നാം ശ്രമത്തില്‍ 2.25 മീറ്റര്‍ ഇന്ത്യന്‍ താരം ക്ലിയര്‍ ചെയ്തു. എന്നാല്‍, റൊമെയ്ന്‍ ആദ്യശ്രമത്തില്‍ ഈ ഉയരം ക്ലിയര്‍ ചെയ്തതിന്റെ ആനുകൂല്യത്തില്‍ സ്വര്‍ണം സ്വന്തമാക്കി. 2.28 മീറ്റര്‍ ഇരുവര്‍ക്കും ക്ലിയര്‍ ചെയ്യാന്‍ സാധിച്ചുമില്ല.

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ അക്കൗണ്ടിലേക്കൊരു കുടുംബ മെഡല്‍. 2010 ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ ശ്രീനിവാസ റാവുവിന്റെ മകന്, അജയ ബാബു 2026 ഗെയിംസില്‍ വെള്ളി സ്വന്തമാക്കി. അച്ഛന്റെ വെങ്കലം 16 വര്‍ഷത്തിനുശേഷം മകന് വെള്ളിയാക്കി മാറ്റി.
പുരുഷന്മാരുടെ 79 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിലാണ് അജയ ബാബുവിന്റെ വെള്ളി നേട്ടം. വെറും ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് ഇന്ത്യന്‍ താരത്തിനു സ്വര്‍ണം നഷ്ടപ്പെട്ടത്. ഗെയിംസ് റിക്കാര്‍ഡോടെ മലേഷ്യയുടെ മുഹമ്മദ് എറി ഹിദായത്ത് (331 കിലോഗ്രാം) സ്വര്‍ണം സ്വന്തമാക്കി. 330 കിലോഗ്രാം ഉയര്‍ത്തിയ അജയ വെള്ളിയണിഞ്ഞു. 325 കിലോഗ്രാം ഉയര്‍ത്തിയ ബ്രിട്ടന്റെ ക്രിസ് മുറെയ്ക്കാണ് വെങ്കലം.
2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 56 കിലോഗ്രാം വിഭാഗത്തിലായിരുന്നു ശ്രീനിവാസ റാവുവിന്റെ വെങ്കലനേട്ടം. 2024, 2025 കോമണ്‍വെല്‍ത്ത് ഭാരോദ്വഹനത്തില്‍ യഥാക്രമം 81, 79 കിലോഗ്രാം വിഭാഗങ്ങളില്‍ അജയ ബാബു സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്.

ഗ്ലാസ്ഗോ: 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ മലയാളി ലോംഗ്ജംപര് മുരളി ശ്രീശങ്കന് ഇന്നു ഫീല്‍ഡില്‍. പുരുഷ ലോംഗ്ജംപ് ഫൈനല്‍ ഇന്ത്യന്‍ സമയം രാത്രി 11ന് ആരംഭിക്കും. 2022 ബിര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ താരമാണ് പാലക്കാട് സ്വദേശിയായ ശ്രീശങ്കര്‍.
യോഗ്യതാ റൗണ്ടില്‍ 8.01 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ശ്രീശങ്കര്‍ ഫൈനലിലേക്കു ടിക്കറ്റ് സ്വന്തമാക്കിയത്. ജമൈക്കയുടെ താജയ് ഗെയ്ൽ (8.10), സെന്റ് വിന്‍സന്റ് ആന്‍ഡ് ഗ്രനഡീന്‍സിന്റെ ഉറോയ് റയാന് (8.04) എന്നിവര്‍ മാത്രമാണ് യോഗ്യതാ റൗണ്ടില്‍ ശ്രീശങ്കറിനേക്കാള്‍ മികച്ച ദൂരം കണ്ടെത്തിയത്. ശ്രീശങ്കര്‍ ആദ്യ ശ്രമത്തില്‍ത്തന്നെ 8.01 മീറ്റര്‍ ക്ലിയര്‍ ചെയ്തിരുന്നു. ഇന്ത്യയുടെ ലോകേഷ് സത്യനാഥനും ഈയിനത്തില്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.
സജനു നിരാശ
പുരുഷ നീന്തലില്‍ ഇന്ത്യയുടെ മലയാളി താരം സജന് പ്രകാശിനു നിരാശ. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഫൈനലില്‍ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ സജനു സാധിച്ചുള്ളൂ. 1:58.05 സെക്കന്‍ഡിലാണ് സജന് മത്സരം പൂര്‍ത്തിയാക്കിയത്. ഹീറ്റ്സില്‍ ഓവറോള്‍ ആറാം സ്ഥാനത്തോടെ ആയിരുന്നു സജന്റെ ഫൈനല്‍ പ്രവേശം.
50 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ ഹീറ്റ്സില്‍തന്നെ സജന് പുറത്തായി. 24.94 സെക്കന്‍ഡില്‍ ഹീറ്റ്സില്‍ അവസാന സ്ഥാനത്താണ് മത്സരം ഫിനിഷ് ചെയ്തത്. സെമി ടിക്കറ്റിനായുള്ള ഓവറോള്‍ റാങ്കിംഗില്‍ 28-ാമതായിരുന്നു. 23.83 സെക്കന്‍ഡാണ് ഈയിനത്തില്‍ സജന്റെ മികച്ച സമയം.
Tags : CommonwealthGames SharmilaDhankar Gold SrinivasaRao ShilppaShaila Sports Glasgow