പ്രതീകാത്മക ചിത്രം
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ശക്തമാക്കുന്നതിനായി നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ പുതിയ റീജിയണൽ സെന്റർ സ്ഥാപിക്കാൻ ഉത്തർപ്രദേശ് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സൗജന്യമായി ഭൂമി കൈമാറാനുള്ള നിർദേശത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം അംഗീകാരം നൽകി. അയോധ്യയിലെ മിൽക്കിപ്പൂർ താലൂക്കിലുള്ള 65 ഏക്കർ തരിശ് ഭൂമിയാണ് ഇതിനായി വിട്ടുനൽകുന്നത്. ഏകദേശം 16.9 കോടി രൂപയാണ് ഈ ഭൂമിയുടെ വിപണി മൂല്യം.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിലേക്ക് രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നും വൻതോതിൽ തീർഥാടകരും വിശിഷ്ടാതിഥികളും എത്തുന്ന പശ്ചാത്തലത്തിലാണ് ഈ സുരക്ഷാ നടപടിയെന്ന് ധനമന്ത്രി സുരേഷ് ഖന്ന വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളെ നേരിടാനും പെട്ടെന്നുള്ള പ്രതികരണശേഷി വർധിപ്പിക്കാനും ഒരു സ്ഥിരം എൻഎസ്ജി കേന്ദ്രം അത്യാവശ്യമാണെന്ന് സർക്കാർ അറിയിച്ചു.
എൻഎസ്ജി കേന്ദ്രത്തിന് മാത്രമായിട്ടായിരിക്കും ഈ ഭൂമി ഉപയോഗിക്കുക. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായില്ലെങ്കിൽ ഭൂമി തിരികെ ഉത്തർപ്രദേശ് റവന്യൂ വകുപ്പിന് കൈമാറുമെന്നും പ്രത്യേക സുരക്ഷാ പ്രാധാന്യം കണക്കിലെടുത്താണ് ഭൂമി സൗജന്യമായി നൽകുന്നതെന്നും സർക്കാർ വ്യക്തമാക്കി.
Tags : UPCabinet MinistryofHomeAffairs LatestNews DeepikaNews Deepika DeepikaNewspaper BreakingNews