മുംബൈ: ഇന്ത്യൻ വാഹനവിപണി ഇലക്ട്രിക് യുഗത്തിലേക്ക് കുതിക്കുന്നതിന്റെ തെളിവായി ജൂണിലെ റീട്ടെയിൽ കണക്കുകൾ. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, രാജ്യത്ത് ജൂണിൽ 3,06,220 ലക്ഷം ഇവികൾ വിറ്റു. കഴിഞ്ഞ വർഷം ജൂണിൽ വിറ്റ 1,88,054 യൂണിറ്റുകളേക്കാൾ 63 ശതമാനം വർധനയാണിത്. ഇതോടെ മൊത്തം വാഹന വില്പനയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം ആദ്യമായി 12.5 ശതമാനത്തിലെത്തി.
കാറുകളിൽ പുതിയ ഉയരം
യാത്രാവാഹന വിഭാഗത്തിലും ഇലക്ട്രിക് വാഹനങ്ങൾ പുതിയ ഉയരം കീഴടക്കി. 2025 ജൂണിനേക്കാൾ രണ്ടു മടങ്ങിലധികം വർധിച്ച് ഇത്തവണ 31,823 ഇലക്ട്രിക് കാറുകൾ വിറ്റഴിഞ്ഞത് പ്രതിമാസ റിക്കാർഡാണ്. മുൻ മാസത്തേക്കാൾ 19.3 ശതമാനവും കഴിഞ്ഞ വർഷം ജൂണിനേക്കാൾ 107.8 ശതമാനവും വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2025 ജൂണിൽ 15,318 യൂണിറ്റുകളുടെ വിൽപ്പന നടന്നു.
മൊത്തം കാർവിപണിയുടെ ഏകദേശം 7.7 ശതമാനവും ഇപ്പോൾ ഇലക്ട്രിക് മോഡലുകളാണ്. മേയിൽ 6.6 ശതമാനത്തിലായിരുന്നു. ഈ വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സ് മുൻതൂക്കം നിലനിർത്തുന്പോൾ മഹീന്ദ്ര, ജെഎസ്ഡള്യു എംജി മോട്ടോർ, ബിവൈഡി, വിൻഫാസ്റ്റ് തുടങ്ങിയ കന്പനികളും വിപണി വികസിപ്പിക്കുകയാണ്.
ഇരുചക്ര വാഹനങ്ങളിൽ 10.6 %
ഈ വിഭാഗത്തിൽ 1.93 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും വിറ്റഴിഞ്ഞതോടെ ഇവി വിഹിതം ആദ്യമായി 10.6 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റി 1,10,719 യൂണിറ്റുകളേക്കാൾ 74.98 ശതമാനം വളർച്ചയാണ് ഈ ജൂണിലുണ്ടായത്.
മുച്ചക്ര വാഹനങ്ങളിൽ ഇലക്ട്രിക് ആധിപത്യം
ജൂണിൽ വിറ്റഴിച്ച മുച്ചക്ര വാഹനങ്ങളിൽ 64.1 ശതമാനവും ഇലക്ട്രിക്കായിരുന്നു. ജൂണിൽ 77,448 യൂണിറ്റുകൾ വിറ്റു. മുൻ വർഷം ഇതേ മാസം 60,802 യൂണിറ്റുകളാണ് വിറ്റത്. നഗരങ്ങളിലെ യാത്രാ- ചരക്ക് സേവനങ്ങളിലാണ് ഇലക്ട്രിക് ഓട്ടോറിക്ഷകളുടെയും ചരക്ക് വാഹനങ്ങളുടെയും ഉപയോഗം വർധിച്ചതാണ് ഇതിന് പ്രധാന കാരണം.
വാണിജ്യ ഇലക്ട്രിക് വാഹന വില്പന ഉയർന്നു
വാണിജ്യ ഇലക്ട്രിക് വാഹനങ്ങളുടെ വില്പന എക്കാലത്തെയും ഉയർന്ന നിലയാണ് ജൂണിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 163.7 ശതമാനം വർധനയിൽ 3214 യൂണിറ്റിലെത്തി. മുൻ വർഷം ജൂണിൽ 1219 യൂണിറ്റുകളുടെ സ്ഥാനത്തുനിന്നാണ് ഈ വളർച്ച.
വാഹനമേഖലയുടെ പ്രതീക്ഷ
12.5% എന്നത് വെറും കണക്ക് മാത്രമല്ല. ഇന്ത്യൻ വാഹനവിപണി പെട്രോൾ, ഡീസൽ കേന്ദ്രീകൃത ഘട്ടത്തിൽനിന്ന് ബദൽ ഊർജ വഹനങ്ങളിലേക്കുള്ള സ്ഥിരമായ മാറ്റത്തിന്റെ സൂചനയാണ്. പ്രത്യേകിച്ച് മുച്ചക്ര വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലും വൈദ്യുതീകരണം അതിവേഗം മുന്നേറുന്പോൾ. ഇതോടെ 2030 ആകുന്നതോടെ 30% ഇവി വിഹിതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കടക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.