കടുത്തുരുത്തി: നാലുപാടും വെള്ളം. എന്നാല്‍ കുടിവെള്ളം കിട്ടാക്കനി. എഴുമാന്തുരുത്തിലേതാണ് ഈ അവസ്ഥ. ഒരു മാസം മുമ്പ് വെള്ളത്തില്‍ മുങ്ങിയ നാട്ടിലാണ് വെയില് അടിച്ചു തുടങ്ങിയതോടെ കുടിവെള്ളത്തിനായി പരക്കം പാച്ചില്‍ തുടങ്ങിയത്.
വേനല്‍ കടുത്തതോടെ യഥാസമയം കുടിവെള്ളം കിട്ടാന്‍ മാര്‍ഗമില്ലാതെ ബുദ്ധിമുട്ടുകയാണ് എഴുമാന്തുരുത്ത് ഗ്രാമത്തിലെ ജനങ്ങള്‍. ജലഅഥോറിറ്റിയുടെ കുടിവെള്ളം കൃത്യമായി ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇതിനെതിരേ സമരത്തിനൊരുങ്ങുകയാണ് ഗ്രാമവാസികള്‍.
കാര്‍ഷിക ഗ്രാമമാണ് എഴുമാന്തുരുത്ത്. നെല്‍ക്കര്‍ഷകരും ക്ഷീരകര്‍ഷകരും തൊഴിലാളികളുമടക്കം സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം.
കടുത്തുരുത്തി പഞ്ചായത്തിലെ 16-ാം വാര്‍ഡാണ് എഴുമാന്തുരുത്ത്. 450 ഓളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. പാടശേഖരങ്ങളോട് ചേര്‍ന്നാണ് വീടുകളില്‍ അധികവും.
75 ഓളം വീടുകളില്‍ മാത്രമാണ് കിണറുകളുള്ളത്. വേനല്‍ കടുത്തതോടെ 30 വീടുകളിലെ കിണറുകൾ വെള്ളം ഇല്ലാത്ത നിലയിലാണ്.
പല കിണറുകളിലും വെള്ളത്തിന്റെ നിറത്തിലും മാറ്റമുണ്ട്. എല്ലാ വീട്ടിലും ജൽജീവന്‍ മിഷന് വഴി ജലഅഥോറിറ്റി 2020-ല്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു നല്കി. വെള്ളവും ഇടയ്ക്കിടെ വരുന്നുണ്ടായിരുന്നു.
വേനല്‍ കടുത്തതോടെ ആഴ്ച്ചയില്‍ ഒരു ദിവസം പോലും നിലവില്‍ പൈപ്പില്‍ വെള്ളമെത്താത്തതാണ് ഗ്രാമവാസികളെ ബുദ്ധിമുട്ടിലാക്കുന്നത്. പുലിത്തുരുത്ത്, തുരുത്ത്, മാത്താംകരി, കൊല്ലങ്കേരി എന്നീ ഭാഗങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടുള്ളത്.
കിണറുകളുള്ള പ്രദേശങ്ങളില്‍ നടന്നുപോയാണ് നിലവില്‍ വീട്ടമ്മമാര്‍ വെള്ളം ശേഖരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളും മറ്റു തൊഴിലെടുക്കുന്ന സ്ത്രീകളും വൈകുന്നേരം ജോലി കഴിഞ്ഞ് വന്നിട്ടാണ് വെള്ളം എടുക്കാന്‍ പോകുന്നതെന്ന് പ്രദേശവാസിയായ ശ്രീഭവനില്‍ സരസമ്മ പുരുഷന് പറഞ്ഞു.
ജല അഥോറിറ്റി വേനല്‍ക്കാലത്ത് എല്ലാ ദിവസവും അറ്റകുറ്റപണിയെന്ന പേരില്‍ ജലവിതരണം മുടക്കുകയാണെന്ന ആക്ഷേപവും പ്രദേശവാസികള്‍ക്കുണ്ട്.
ആഴ്ച്ചയില്‍ മൂന്നു ദിവസമെങ്കിലും പൈപ്പിലൂടെ കുടിവെള്ളം വിതരണം ചെയ്താല്‍ പരിഹരിക്കാവുന്ന പ്രശ്നമാണെങ്കിലും ജല അഥോറിറ്റി അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് ഗ്രാമവാസികളുടെ പരാതി.
നിരവധിതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ചുറ്റിനും തോടും പുഴയുമെല്ലാമുണ്ട്.
സര്‍വത്ര വെള്ളമാണ് എഴുമാന്തുരുത്തില്‍. കുടിക്കാനൊരു തരിയില്ല. നീര്‍ച്ചാലുകളെല്ലാം പുല്ലും പായലും നിറഞ്ഞ് മലിനമായി കിടക്കുകയാണ്. പാത്രം കഴുകാനും വസ്ത്രം നനയ്ക്കാനും പോലും വെള്ളം കിണറുകളുള്ള സ്ഥലങ്ങളിൽനി ന്ന് ശേഖരിക്കേണ്ട അവസ്ഥയാണ്. അല്ലെങ്കില്‍ വില കൊടുത്ത് വെള്ളം വാങ്ങണം. ജല അഥോറിറ്റി കാര്യക്ഷമമായാല്‍ പരിഹരിക്കാവുന്ന പ്രശ്നമാണിതെന്ന് എഴുമാന്തുരുത്തിലെ താമസക്കാരിയായ ചാലയില്‍ ജലജ കനകാംബരന് പറയുന്നു.