കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജിയിൽ ഹൈക്കോടതിയിൽ ശക്തമായ വാദപ്രതിവാദം. ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിൽ വിശദമായ വാദം കേട്ട കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റി വെച്ചു.
പ്രതികളുടെ ശിക്ഷ മരവിപ്പിക്കരുതെന്ന് അതിജീവിതയും പ്രോസിക്യൂഷനും കോടതിയിൽ ആവശ്യപ്പെട്ടു. തനിക്കെതിരെ നടന്നത് അതിഹീനമായ കുറ്റകൃത്യമാണെന്നും ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയതാണെന്നും നടി കോടതിയെ ഓർമ്മിപ്പിച്ചു.
ഈ ഘട്ടത്തിൽ പ്രതികളുടെ ശിക്ഷ മരവിപ്പിച്ചാൽ അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചുകാണിക്കുന്നതിന് തുല്യമാകുമെന്നും നടി പറഞ്ഞു. ശിക്ഷ മരവിപ്പിക്കരുതെന്നും അവരുടെ ശിക്ഷ വർധിപ്പിക്കണമെന്ന അപ്പീൽ നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു.
ഒന്നാം പ്രതിയായ പൾസർ സുനി ഒരു കൊടും ക്രിമിനലാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മുൻപ് തുടർച്ചയായി ജാമ്യാപേക്ഷകൾ നൽകി കോടതിയുടെ സമയം കളഞ്ഞതിന് പ്രതിക്ക് പിഴയിട്ടിട്ടുള്ള കാര്യവും പ്രോസിക്യൂഷൻ വ്യക്തമാക്കി.
സുപ്രീംകോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ പ്രതി മറ്റൊരു കേസിൽ വീണ്ടും പ്രതിയായി. ഇയാൾ ഒരു സ്ഥിരം കുറ്റവാളിയാണെന്നും സർക്കാർ ശക്തമായി വാദിച്ചു. ഇരുവിഭാഗത്തിന്റെയും വിശദമായ വാദമുഖങ്ങൾ രേഖപ്പെടുത്തിയ ഹൈക്കോടതി ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനായി മാറ്റിവെക്കുകയായിരുന്നു.