തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിനങ്ങളെന്നു സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.
സിഎംആർഎൽ മാസപ്പടി കേസിൽ ഒരാളെ മാത്രം ചോദ്യം ചെയ്താൽ പോരാ. ഇതിൽ കൂട്ടു നിന്ന സിൻഡിക്കറ്റിനെ മൊത്തം ചോദ്യം ചെയ്താലേ യഥാർഥ വസ്തുത വ്യക്തമാകൂ.
സിഎംആർഎൽ മാസപ്പടി വിവാദത്തിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് കേരള പൊലിസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണ്.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ അഴിമതിനിരോധന നിയമ പ്രകാരം എഫ്ഐആർ ഫയൽ ചെയ്ത് അന്വേഷണം നടത്തണമെന്ന ഇഡിയുടെ ആവശ്യം ഗൗരവത്തോടെ കണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.