പ്രഗിയ (സൈപ്രസ്): ഫിഡെ 2026 കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റിന്റെ നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഉസ്ബക്കിസ്ഥാന്റെ 20കാരന് ജാവോഖിര്‍ സിന്‍ഡറോവ് തരംഗം. മൂന്നാം റൗണ്ടില്‍ ജാവോഖിര്‍ ലോക മൂന്നാം നമ്പറായ അമേരിക്കയുടെ ഫാബിയാനൊ കരുവാനയെ കീഴടക്കി.
നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മൂന്നു ജയവും ഒരു സമനിലയുമായി 3.5 പോയിന്റുമായി ഉസ്ബക്ക് താരം ഒന്നാം സ്ഥാനത്താണ്. 2.5 പോയിന്റുമായി കരുവാനയാണ് രണ്ടാമത്. ജര്‍മനിയുടെ മത്തിയാസ് ബ്ലൂബോം, ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദ എന്നിവര്‍ രണ്ട് പോയിന്റുമായി പിന്നാലെയുണ്ട്. 14 റൗണ്ടുള്ള പോരാട്ടത്തില്‍ ഇന്നലെ വിശ്രമദിനമായിരുന്നു. ഇന്ന് അഞ്ചാം റൗണ്ട് അരങ്ങേറും.
19-ാം വയസില്‍ ഫിഡെ ലോകകപ്പ് നേടി, ലോകകപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കിയ താരമാണ് സിന്‍ഡറോവ്. 2026 ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ കിരീട ജേതാവായ ഇന്ത്യയുടെ ഡി. ഗുകേഷിന്റെ എതിരാളിയെ നിശ്ചയിക്കാനുള്ളതാണ് കാന്‍ഡിഡേറ്റ്സ് ഓപ്പൺ പോരാട്ടം.
►തോല്‍ക്കാതെ വൈശാലി
വനിതാ വിഭാഗം കാന്‍ഡിഡേറ്റ്സ് ചെസില്‍ ആദ്യ നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ ആര്. വൈശാലി തോല്‍വി അറിയാതെ രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്ത്. ഓരോ ജയം നേടിയ കസാക്കിസ്ഥാന്റെ ബിബിസാര അസൗബയേവയും യുക്രെയ്നിന്റെ അന്ന മുസിചുക്കും 2.5 പോയിന്റുമായി ആദ്യ രണ്ടു സ്ഥാനങ്ങളില്‍ തുടരുന്നു.
ഇന്ത്യയുടെ മറ്റൊരു താരം ദിവ്യ ദേശ്മുഖ് 1.5 പോയിന്റുമായി ഏറ്റവും പിന്നിലാണ്. ഇന്ത്യയുടെ കൊനേരു ഹംപി ഇറാന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റില്‍നിന്നു പിന്മാറിയതോടെയാണ് അന്ന മുസിചുക്ക് കാന്‍ഡിഡേറ്റ്സ് പോരാട്ടത്തിന് എത്തിയത്.