ലക്നോവിലെ ഏകാന സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ലക്നോ സൂപ്പർ ജയന്റ്സും നേർക്കുനേർ വന്നപ്പോൾ ക്രിക്കറ്റ് ആരാധകർ സാക്ഷ്യം വഹിച്ചത് നാടകീയ രംഗങ്ങൾക്ക്.
മഴ പലതവണ വില്ലനായി എത്തിയ മത്സരത്തിൽ ബാറ്റിംഗ് വെടിക്കെട്ടിനൊപ്പം താരങ്ങൾ തമ്മിലുള്ള വാക്പോരും കളിക്കളത്തെ ചൂടുപിടിപ്പിച്ചു. ആർസിബി ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയും ലക്നോ ബാറ്റർ നിക്കോളാസ് പുരാനും തമ്മിലുണ്ടായ തർക്കമാണ് മത്സരത്തിലെ പ്രധാന ചർച്ചാവിഷയം.
ക്രുണാൽ എറിഞ്ഞ ബൗൺസറിനെ പുരാൻ അതിശക്തമായി നേരിട്ടെങ്കിലും പന്ത് വിരാട് കോഹ്ലിക്ക് തൊട്ടുമുന്നിൽ നിലംതൊടുകയായിരുന്നു.
സിംഗിൾ പൂർത്തിയാക്കിയതിന് പിന്നാലെ ക്രുണാൽ പുരാന് അരികിലെത്തി പ്രകോപനപരമായി സംസാരിച്ചതോടെ മൈതാനത്ത് നേരിയ സംഘർഷാവസ്ഥ ഉടലെടുത്തു. മഴയെത്തുടർന്ന് മൂന്ന് തവണ തടസപ്പെട്ട മത്സരം ഒടുവിൽ 19 ഓവറാക്കി ചുരുക്കുകയായിരുന്നു.