തിരുവനന്തപുരം: ഫിഫ ലോകകപ്പ് 2026 തുടങ്ങിയ സാഹചര്യത്തിൽ ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സാമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി സൈബർ തട്ടിപ്പുകൾ നടക്കുന്നതായി പോലീസ്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം, വാട്സ്ആപ്, യൂട്യൂബ് തുടങ്ങിയ സാമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന "ഫിഫ വേൾഡ് കപ്പ് ലൈവ് ഫ്രീ, "1000+ ടിവി ചാനലുകൾ സൗജന്യം.
"പ്രീമിയം ഒടിടി ഉള്ളടക്കം സൗജന്യം', "പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും' തുടങ്ങിയ പരസ്യങ്ങളുടെ മറവിൽ, എച്ച്ഇസഡ് ടിവി, ഓപ്പണ്‍ ടിവി, എൻബി ടിവി, മാക്സ് ടിവി തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷൻ പോലെ തോന്നുന്ന വ്യാജ എപികെ ഫയൽ ഡൗണ്‍ലോഡ് ലിങ്കുകളിലൂടെയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.
ഇത്തരം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ ലഭിക്കുന്ന സന്ദേശങ്ങൾ വഴി സജീവമാക്കാൻ ആവശ്യപ്പെടും. ഇതിലൂടെ ഫോണിന്റെ ആക്സസബിലിറ്റി സർവീസ്, നോട്ടിഫിക്കേഷൻ ആക്സസ് തുടങ്ങിയ എല്ലാ അനുമതികളും നേടി സുരക്ഷാ സംവിധാനം ദുർബലപ്പെടുത്തും.
ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ അപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാർ പ്രവേശിക്കും. ഇതിലൂടെ ഫോണിന്റെ നിയന്ത്രണം പൂർണമായി തട്ടിപ്പുകാർ കൈവശപ്പെടുത്തി യുപിഐ ആപ്ലിക്കേഷനിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുമെന്നും പോലീസ് പറയുന്നു.