കൊല്ലം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസിലും തന്ത്രി കണ്ഠര് രാജീവര് പ്രതി. കൊല്ലം വിജിലന്‍സ് കോടതിയാണ് പ്രതിചേര്‍ക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നല്‍കിയത്.
കോടതിയില്‍നിന്ന് അനുമതി ലഭിച്ചതിനു പിന്നാലെ ജയിലിലെത്തി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. തന്ത്രി കോടതിയുടെ കസ്റ്റഡിയിലായതിനാല്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ കോടതിയുടെ അനുമതി വാങ്ങേണ്ടതുണ്ടായിരുന്നു. അതിനാലാണ് ദ്വാരപാലക ശില്പ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതി എസ്ഐടി തേടിയത്.
കട്ടിളപ്പാളി, ദ്വാരപാലക ശില്പം എന്നിവ കൊണ്ടുപോകുമ്പോള്‍ തന്ത്രി സന്നിധാനത്ത് ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ കണ്ഠര് രാജീവരെകൂടി കേസില്‍ പ്രതിയാക്കണമെന്ന ആവശ്യമാണ് ഇന്നലെ എസ്ഐടി കോടതിയില്‍ ഉന്നയിച്ചത്.തിരുവിതാംകൂര്‍ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ കട്ടിളപ്പാളി കേസിലെ എസ്ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു.
തന്ത്രി ദേവസ്വം ബോര്‍ഡില്‍നിന്ന് വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമെന്നാണ് എസ്ഐടിക്ക് ലഭിച്ച നിയമോപദേശം. അസി.കമ്മീഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യസ്ഥനാണെന്നാണ് എസ്ഐടിയുടെ നിലപാട്.
അതേസമയം, ആദ്യകേസിലെ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു കൊല്ലം വിജിലന്‍സ് കോടതി 19ലേക്ക് മാറ്റി. എസ്ഐടിയുടെ റിപ്പോര്‍ട്ടു കൂടി പരിഗണിച്ചതിനുശേഷം മാത്രമായിരിക്കും തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുക. അതിനിടെ മുന്‍ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാന്‍ഡ് 27വരെ നീട്ടി.
വാജിവാഹനം തന്ത്രിയുടെ പക്കൽ: എസ്ഐടി കോടതിയിൽ ഹാജരാക്കി
കൊല്ലം: ശബരിമല തന്ത്രിയുടെ കൈവശം വച്ചിരുന്ന വാജിവാഹനം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു.
ശബരിമലയിലെ വളരെ മൂല്യമുള്ള വസ്തുക്കളില്‍ ഒന്നാണ് വാജിവാഹനം. 2017ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി മാറ്റിസ്ഥാപിച്ചപ്പോള്‍ അതിലുണ്ടായിരുന്ന പതിനൊന്ന് കിലോ ഭാരമുള്ള പഞ്ചലോഹത്തില്‍ നിര്‍മിതമായ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം തന്ത്രി കണ്ഠര് രാജീവര് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പ്രത്യേക അന്വേഷണംസംഘം ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയിലാണ് വാജി വാഹനം സമര്‍പ്പിച്ചത്.