കടലിന്റെയും കപ്പലിന്റെയും കച്ചവടത്തിന്റെയും സഹസ്രാബ്ദ ചരിത്രത്തിനൊപ്പം അവിസ്മരണീയമാണ് കോഴിക്കോടന്‍ രുചിവൈവിധ്യം. അറബിനാടുകളില്‍നിന്ന് കപ്പലിറങ്ങിവന്ന വിഭവങ്ങളും മലബാറിന്റെ തനത് പാചകവും കൈകോര്‍ത്തപ്പോള്‍ പാത്രത്തില്‍ നിറഞ്ഞത് ആരെയും കൊതിപ്പിക്കുന്ന ഭക്ഷണസംസ്കാരമാണ്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളുടെയും വ്യാപാരികളുടെയും ഇടപെടല്‍കൊണ്ട് സമ്പന്നമായതാണ് സാമൂതിരിനാട്ടിലെ ആഹാരപ്പെരുമ. അറബികള്‍, പേര്‍ഷ്യക്കാര്‍, പോര്‍ച്ചുഗീസുകാര്‍ എന്നിവരുടെ സാംസ്കാരിക സ്വാധീനം കോഴിക്കോടന്‍ വിഭവങ്ങളില്‍ പ്രകടമാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരകേന്ദ്രമായിരുന്ന മഹാനഗരം ഇന്ന് കേരളത്തിന്റെ ഭക്ഷണ തലസ്ഥാനമായി അറിയപ്പെടുന്നു.
മൊഹബത്ത് സുലൈമാനി
മലബാറിന്റെ തലസ്ഥാനമായി അറിയപ്പെടുന്ന കോഴിക്കോടിന്റെ സായന്തനങ്ങള്‍ക്ക് സുലൈമാനി ചായയുടെ സുഗന്ധമുണ്ട്. നാരങ്ങാനീരും പുതിനയിലയും ഏലക്കയും ചേര്‍ത്ത സുലൈമാനി വെറും ചായയല്ല, കോഴിക്കോട്ടുകാരുടെ സ്നേഹമാണ്. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടല്‍ എന്ന മലയാള ചലച്ചിത്രം കോഴിക്കോടിന്റെ തനത് രുചികളെയും സംസ്കാരത്തെയും അതിമനോഹരമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് അഞ്ജലി മേനോന് തിരക്കഥയെഴുതിയ ചിത്രം കോഴിക്കോട് ബീച്ചും അവിടത്തെ ‘സുലൈമാനി’ പ്രണയവും മലബാര്‍ വിഭവങ്ങളും ലോകമെമ്പാടുമുള്ള മലയാളികളുടെ മനസില്‍ എത്തിച്ചു. ഈ സിനിമയിലൂടെ ഏറ്റവും പ്രശസ്തമായ ഒന്നാണ് സുലൈമാനി . ‘ഓരോ സുലൈമാനിയിലും അല്പം മൊഹബത്ത് (സ്നേഹം) വേണം’ എന്ന കരീംക്കയുടെ (തിലകന്) ഡയലോഗ് ഏറെ ജനപ്രിയമാണ്.
രുചിയുടെ സുല്‍ത്താന്‍
കോഴിക്കോടന്‍ രുചിയുടെ സുല്‍ത്താനാണ് ദം ബിരിയാണി. നീളമുള്ള ബസ്മതി അരിക്ക് പകരം സുഗന്ധമുള്ള ചെറിയ കെമ (ജീരകശാല) അരി ഉപയോഗിക്കുന്നുവെന്നതാണ് പ്രധാന പ്രത്യേകത. മസാല അധികം കുത്തിനിറയ്ക്കാതെ നെയ്യും അല്പം പച്ചമുളകും മല്ലിയിലയും പുതിനയും ചേര്‍ത്താണ് ചിക്കനും മട്ടനുമൊക്കെ വേവിക്കുന്നത്. ദം പൊട്ടിയൊഴുകുന്ന ബിരിയാണി കഴിച്ചില്ലെങ്കില്‍ കോഴിക്കോട്ടേക്കുള്ള യാത്ര പൂര്‍ണമാവില്ല. മാംസവും മസാലകളും അരിയും ഒരുമിച്ച് പാകം ചെയ്ത് ചെമ്പില്‍ കനലിട്ട് ദം ചെയ്തെടുക്കുന്ന ബിരിയാണിയുടെ മണം കോഴിക്കോടിന്റെ തെരുവുകളില്‍ പടര്‍ന്നുകിടക്കുന്നു. നെയ്യുടെയും മല്ലിയിലയുടെയും നേര്‍ത്ത സുഗന്ധമുള്ള, എരിവ് കുറഞ്ഞ ഈ ബിരിയാണി മലബാര്‍ പാചകകലയുടെ മകുടോദാഹരണമാണ്.
കടലോരം ചേര്‍ന്നുള്ള കോഴിക്കോട് സീഫുഡ് പ്രേമികളുടെ സ്വര്‍ഗമാണ്. മണ്‍ചട്ടിയില്‍ വറ്റിച്ചെടുത്ത നാടന്‍ മീന്‍കറിയും വെളിച്ചെണ്ണയില്‍ മൊരിച്ച മീനും കല്ലുമ്മക്കായ നിറച്ചതുമെല്ലാം ഹോട്ടലുകളിലെ പ്രധാന വിഭവങ്ങളാണ്. കല്ലുമ്മക്കായ നിറച്ചത് കോഴിക്കോടിന്റെ സ്വന്തം സിഗ്നേച്ചര്‍ വിഭവമാണ്.
കോഴിക്കോടിന്റെ ഹൃദയഭാഗമായ എസ്.എം. സ്ട്രീറ്റ് അഥവാ മിഠായിത്തെരുവിലേക്ക് നടക്കുമ്പോള്‍ കൈയാട്ടി വിളിക്കുക പല നിറങ്ങളിലുള്ള ഹല്‍വകളുടെ മധുരപ്പൊതികളാണ്. ശുദ്ധമായ വെളിച്ചെണ്ണയിലും നെയ്യിലുമാണ് പരമ്പരാഗത കോഴിക്കോടന്‍ ഹല്‍വ തയാറാക്കുന്നത്. പഴയകാലത്തെ കറുത്ത ഹല്‍വയില്‍ തുടങ്ങി ഇഇക്കാലത്ത് കൈതച്ചക്ക, മാമ്പഴം, പാഷന് ഫ്രൂട്ട്, ഡ്രൈ ഫ്രൂട്ട്സ്, കരിക്ക് തുടങ്ങി നാനാതരം ഹല്‍വകള്‍ ലഭ്യമാണ്. നാവില്‍ വച്ചാല്‍ അലിഞ്ഞുപോകുന്ന മധുരം കോഴിക്കോട് വിട്ടുപോകുന്ന ഏതൊരു സഞ്ചാരിയുടെയും കൈകളില്‍ കരുതലായി കാണും.
കോഴിക്കോടന്‍ ഹല്‍വ ചരിത്രം
‘ഹുല്‍വ് ’ (ഔഹം) എന്ന അറബി വാക്കില്‍നിന്നാണ് ഹല്‍വ എന്ന പേരുണ്ടായത്. സുഗന്ധവ്യഞ്ജനങ്ങള്‍ തേടി കോഴിക്കോട്ടെത്തിയ അറബ് വ്യാപാരികളാണ് ഈ മധുരപലഹാരം ആദ്യമായി മലബാറിലെത്തിച്ചത്. പില്ക്കാലത്ത് സാമൂതിരി ഭരണകാലത്ത് കൊട്ടാരത്തില്‍ ഹല്‍വ ഉണ്ടാക്കാൻ ഗുജറാത്തില്‍നിന്നും വിദഗ്ധ പലഹാര പാചകക്കാരെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നതായി ചരിത്രരേഖകളില്‍ കാണാം. ഇപ്പോള്‍ കോട്ടപ്പറമ്പ് ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലം മുന്‍കാലത്ത് സാമൂതിരി കൊട്ടാരമായിരുന്നത്രെ. അന്ന് അടുക്കളയ്ക്കായി നല്കിയ സ്ഥലം മിഠായിത്തെരുവായി മാറിയതെന്നാണ് പറയുന്നത്. കോഴിക്കോട്ട് വന്നാല്‍ ഹല്‍വ വാങ്ങാതെ മടക്കമില്ലെന്ന പാരമ്പര്യത്തിനും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവിടെ ആധിപത്യം സ്ഥാപിച്ച കാലത്ത് ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും വരെ ഹല്‍വയുടെ രുചിയറിഞ്ഞവരാണ്. നഗരത്തില്‍ എവിടെ ചെന്നാലും കറുപ്പും മഞ്ഞയും പച്ചയും വെള്ളയുമൊക്കെയായി വ്യത്യസ്ത നിറങ്ങളില്‍ പായ്ക്ക് ചെയ്ത ഹല്‍വ കാണാം. അത് വാങ്ങി ഒരു ചെറിയ കഷണം രുചിക്കാതെ പിന്നെയൊരു സമാധാനം കാണില്ല. കാഴ്ചയുടെ ആകര്‍ഷണീയതയും നിറവും പായ്ക്കിംഗും കാണുമ്പോള്‍ ആരും അതില്‍ വീഴുകയും വാങ്ങുകയും ചെയ്യും. കോഴിക്കോടന്‍ ഹല്‍വയും അതോടൊപ്പമുള്ള മറ്റു പലഹാരങ്ങളും തനത് രുചിയില്‍ കിട്ടുന്ന ഇടങ്ങള്‍ നഗരത്തില്‍ നിരവധിയുണ്ട്. എവിടുന്നു വാങ്ങിയാലും കോഴിക്കോടന്‍ ഹല്‍വയെ വെല്ലാന്‍ മറ്റൊന്നില്ല.
ഇവിടത്തെ കാറ്റിനും സുഗന്ധം
കോഴിക്കോട് ബീച്ചിലെ കാറ്റിന് രുചിക്കൂട്ടുകളുടെ മണമാണ്. തത്സമയം വറുത്തു നല്കുന്ന കല്ലുമ്മക്കായ ഉള്‍പ്പെടെ കടല്‍വിഭവങ്ങള്‍ കഴിക്കാന്‍ എപ്പോഴും തിരക്കാണ്. ഇതിനൊപ്പം നഗരത്തിന്റെ സ്വന്തം കണ്ടുപിടിത്തമായ ‘ഐസ് ഒരതി’ (ശരബത്ത്) കൂടിയുണ്ടെങ്കില്‍ ബീച്ച് അനുഭവം പൂര്‍ണമായി. പല നിറത്തിലുള്ള സിറപ്പുകളും പഴങ്ങളും ചേര്‍ത്ത തണുത്ത പാനീയം വേനല്‍ച്ചൂടിന് വലിയ ആശ്വാസമാണ്.
നേന്ത്രപ്പഴം ഉടച്ച് തേങ്ങയും കശുവണ്ടിപ്പരിപ്പും മധുരവും നിറച്ച് വറുത്തെടുക്കുന്ന ഉന്നക്കായും കോഴിമുട്ടയുടെ മഞ്ഞക്കരുകൊണ്ട് നൂലുപോലെ ഉണ്ടാക്കുന്ന മധുരപലഹാരം മുട്ടമാലയും മുട്ടസുര്‍ക്കയും ചട്ടിപ്പത്തിരിയും ഇറച്ചിപ്പത്തിരിയും കല്ലുമ്മക്കായ നിറച്ചതും സായാഹ്നങ്ങളിലെ ജനപ്രിയ പലഹാരങ്ങളാണ്. തെക്കേപ്പുറം, കുറ്റിച്ചിറ പ്രദേശങ്ങളിലെ മുസ്ലിം കുടുംബങ്ങളുടെ അടുക്കളകളിലാണ് പത്തിരി, ചട്ടിപ്പത്തിരി, ഉന്നക്കായ, മുട്ടമാല, എളഞ്ഞി തുടങ്ങിയ വിഭവങ്ങള്‍ പിറക്കുന്നത്. നാളികേരവും അരിയും നെയ്യും സമന്വയിപ്പിച്ചുള്ള ഇവയുടെ രുചി സവിശേഷമാണ്.
പാല്, വറുത്ത അവില്, നേന്ത്രപ്പഴം, അണ്ടിപ്പരിപ്പ്, ഐസ്ക്രീം എന്നിവ ചേര്‍ത്ത് വലിയ ഗ്ലാസില്‍ നല്കുന്ന അവില് മില്‍ക്ക് മറ്റൊരു തനത് പാനീയമാണ്. ഹല്വയ്ക്കൊപ്പം പ്രസിദ്ധമാണ് ചൂടുള്ള ചായയ്ക്കൊപ്പം കഴിക്കുന്ന കനം കുറഞ്ഞ, മൊരിഞ്ഞ കോഴിക്കോടന്‍ നേന്ത്രക്കായ വറുത്തതും.
പരമ്പരാഗത മലബാര്‍ വിഭവങ്ങളെ അറബ്, ഏഷ്യന്‍, യൂറോപ്യന്‍ സ്വാധീനങ്ങളുമായി സംയോജിപ്പിച്ച് വിസ്മയിപ്പിക്കുന്ന ഫ്യൂഷന്‍ ഫുഡ് നഗരത്തില്‍ സജീവമാണ്. കല്ലുമ്മക്കായ ഫ്രൈ, ബീഫ് മന്തി, കുല്‍ഫി, പാന്‍ ഏഷ്യന്‍ വിഭവങ്ങള്‍ എന്നിവ പ്രധാനമാണ്.
കോഴിക്കോടിന്റെ തനത് രുചിക്കൂട്ടുകളില്‍ ഒന്നാണ് ഉപ്പിലിട്ടത്. മാങ്ങ, നെല്ലിക്ക, പൈനാപ്പിള്‍, കാരറ്റ്, കാടമുട്ട, മുന്തിരി എന്നിവ ഉപ്പിലും വിനാഗിരിയിലും മുളകുപൊടി ചേര്‍ത്ത് ചില്ലുഭരണികളില്‍ സൂക്ഷിച്ച് നല്കുന്ന ഇവ ബീച്ചിലെയും മാനാഞ്ചിറയിലെയും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.
ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള സഞ്ചാരികള്‍ ഈ മണ്ണില്‍ വന്നിറങ്ങിയപ്പോള്‍ അവര്‍ കൊണ്ടുവന്ന സംസ്കാരവും പാചകരീതികളും കോഴിക്കോടിന്റെ തനത് രുചികളുമായി ലയിച്ചുചേര്‍ന്നു. ഏത് അര്‍ധരാത്രിയിലും വിശന്നു വരുന്നവര്‍ക്ക് വയറും മനസും നിറച്ച് ഭക്ഷണം നല്കുന്ന കോഴിക്കോടന്‍ തെരുവുകള്‍, ലോകത്തിലെതന്നെ ഏറ്റവും മികച്ച ഫുഡ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാക്കി മാറ്റിയിരിക്കുന്നു. കോഴിക്കോടന്‍ ഭക്ഷണത്തെ ഇത്രയേറെ ജനപ്രിയമാക്കുന്നത് അതിലെ ചേരുവകള്‍ മാത്രമല്ല, അത് വച്ചുവിളമ്പുന്നവരുടെ മനസുകൂടിയാണ്. ഹോട്ടലില്‍ കയറിയാല്‍ സ്വന്തം വീട്ടിലെത്തിയ അതിഥിയെപ്പോലെ കരുതി സ്നേഹം മേമ്പൊടിചേര്‍ത്തു വിളമ്പുന്ന ആതിഥ്യമര്യാദയാണ് കോഴിക്കോടിന്റെ തനിമയുള്ള രുചിക്കൂട്ട്. അതുകൊണ്ടുതന്നെയാണ് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഫാസ്റ്റ് ഫുഡുകള്‍ പലതു വന്നിട്ടും കോഴിക്കോടന്‍ രുചിയുടെ പെരുമ ഒട്ടും മങ്ങാതെ ലോകത്തിനു മുന്നില്‍ പേരെടുത്തു നില്‍ക്കുന്നത്.