ഇരിട്ടി കുന്നോത്ത് തലശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ബയോ മൗണ്ടൻ ഫാർമേഴ്സ് പ
കുന്നോത്ത് (കണ്ണൂർ): ഒടുവിൽ കുടിയേറ്റ കർഷകർ ആ സത്യം തിരിച്ചറിഞ്ഞു. ചോരനീരാക്കി മണ്ണിൽ പൊന്നുവിളയിച്ചാൽ മാത്രം പോരാ. അധ്വാനത്തിന് വിലയുണ്ടാകണമെങ്കിൽ സ്വയം സംരംഭകരുമാകണം. അതാണ് ഇരിട്ടി-കൂട്ടുപുഴ അന്തർസംസ്ഥാന പാതയിലെ കുന്നോത്ത് കുന്നിൻമുകളിൽ തലയെടുപ്പോടെ നിൽക്കുന്ന ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി ലിമിറ്റഡിന്റെ വിജയരഹസ്യവും.
കർഷകർക്ക് ന്യായവില. ഉപഭോക്താക്കൾക്ക് മായമില്ലാത്ത ഭക്ഷ്യോത്പന്നങ്ങൾ. ഇതാണ് മലയോര കർഷകരുടെ മായമില്ലാത്ത രുചിക്കൂട്ടുമായി എത്തിയ, തലശേരി അതിരൂപതയുടെ നേതൃത്വത്തിലുള്ള ബയോ മൗണ്ടൻ കന്പനിയുടെ ലക്ഷ്യവും മാർഗവും. ബയോ മൗണ്ടൻ മസാലപ്പൊടിയും പുട്ടുപൊടിയും വാട്ടുകപ്പയും ചായപ്പൊടിയുമെല്ലാം നാട്ടിൽ മാത്രമല്ല വിദേശത്തും മലയാളികളുടെ പ്രിയ രുചിക്കൂട്ടാകുകയാണ്. ജൈവ ഉത്പന്നങ്ങളിൽനിന്ന് ആധുനിക സാങ്കേതിക സംവിധാനങ്ങളിലൂടെ തയാർ ചെയ്യുന്ന ഭക്ഷ്യോത്പന്നങ്ങൾ ആകർഷകമായ പായ്ക്കറ്റുകളിലാക്കി വിപണിയിൽ മുന്നേറ്റത്തിനൊരുങ്ങുകയാണ് ബയോ മൗണ്ടൻ. തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആരംഭിച്ച കർഷക കൂട്ടായ്മയിലൂടെയായിരുന്നു ബയോ മൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെ പിറവി.
കാർഷിക മേഖലയിൽ പുതുമാതൃക സൃഷ്ടിച്ചെടുത്ത ബയോ മൗണ്ടൻ കന്പനിയിൽ നാനാജാതി മതസ്ഥരായ 7500 കർഷകരാണ് ഓഹരിഉടമകൾ.
കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കർഷകർക്കുവേണ്ടി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഏറ്റെടുക്കാൻ ബയോ മൗണ്ടൻ തയാറായത് കണ്ണൂർ, കാസർഗോഡ് ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഉണർവായി. കർഷകർക്ക് സംരംഭങ്ങൾ ആരംഭിക്കാൻ ബയോ മൗണ്ടന്റെ നേതൃത്വത്തിൽ സർക്കാരുമായി സഹകരിച്ച് ഹരിത വ്യവസായ പാർക്കും ഒരുക്കിയിട്ടുണ്ട്.
കർഷകരുടെ സ്വന്തം ഫാക്ടറി
കുന്നോത്ത് ഫൊറോന പള്ളിയുടെ അരികിലൂടെ മുകളിലേക്ക് കയറിയാൽ തലശേരി അതിരൂപതയുടെ ഹരിത വ്യവസായ എസ്റ്റേറ്റിലെ ബയോ മൗണ്ടൻ കന്പനിയിലെത്താം. ഇപ്പോൾ പൂത്തുനിൽക്കുന്ന സൂര്യകാന്തി പാടത്തിന് പിന്നിൽ മലയോര കർഷകരുടെ അഭിമാനമായ ഫാക്ടറി. വലിയ കെട്ടിടത്തിലുള്ള അരിപ്പൊടി നിർമാണ യൂണിറ്റ് ആരെയും ആകർഷിക്കും. ഒരു ദിവസം 30 ക്വിന്റൽ അരി പൊടിച്ചെടുത്ത് പായ്ക്ക് ചെയ്യാൻ കഴിയുന്ന അത്യന്താധുനിക യന്ത്രസംവിധാനങ്ങളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
അരിയിൽ നിന്ന് കല്ല് വേർതിരിച്ചെടുക്കൽ, കഴുകി വൃത്തിയാക്കൽ, പുഴുങ്ങൽ, ഉണക്കൽ, പൊടിക്കൽ, പായ്ക്കിംഗ് തുടങ്ങിയവയെല്ലാം യന്ത്രസംവിധാനങ്ങൾ നിർവഹിക്കും. ബാച്ച് നന്പർ ഉൾപ്പെടെയാണ് പായ്ക്കിംഗ്. ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന മെഷീനിൽ പുട്ട്, പാലപ്പം പൊടികൾ തയാറാക്കാനുള്ള സംവിധാനങ്ങളുണ്ട്.
കറിപ്പൊടികൾ തയാറാക്കാനും ആധുനിക യന്ത്രസംവിധാനങ്ങളുണ്ട്. മല്ലിയും മുളകും വൃത്തിയാക്കുന്നതും വറുത്ത് പൊടിച്ചെടുക്കുന്നതും പൂർണമായും യന്ത്രസംവിധാനത്തിലാണ്. മണിക്കൂറിൽ അഞ്ച് ക്വിന്റൽ മുളകും മല്ലിയും പൊടിച്ചെടുക്കാൻ കഴിയും. കപ്പവാട്ടിനും യന്ത്രങ്ങളുടെ സഹായമുണ്ട്. കപ്പയുടെ പുറന്തൊലി കളഞ്ഞ് വൃത്തിയാക്കൽ, അരിയൽ, ഉണക്കൽ തുടങ്ങിയവ യന്ത്രസംവിധാനത്തോടെയാണ് ചെയ്യുന്നത്.
കളറും മായങ്ങളും ഇല്ലാതെ...
കളറും മായവും ചേരാത്ത കറിപൗഡറുകളാണ് ബയോ മൗണ്ടനെ വിപണിയിൽ പ്രിയങ്കരമാക്കിയതിൽ പ്രധാനം. 12 സുഗന്ധവ്യഞ്ജനങ്ങൾ ചേർത്താണ് മസാലപ്പൊടികൾ തയാറാക്കുന്നത്. മല്ലിപ്പൊടി, മുളകുപൊടി, കാഷ്മീരി മുളകുപൊടി, മീറ്റ് മസാല, ചിക്കൻ മസാല, ഫിഷ് മസാല, അച്ചാർപൊടി, രസംപൊടി, മഞ്ഞൾപ്പൊടി തുടങ്ങിയവ ബയോ മൗണ്ടൻ വിപണിയിലെത്തിക്കുന്നു. ആവശ്യമായ സുഗന്ധവ്യഞ്ജനങ്ങൾ കർഷകരിൽനിന്ന് നേരിട്ടെടുക്കുകയാണ്. ലാബുകളിൽ കൃത്യമായ പരിശോധനയ്ക്കും അംഗീകാരത്തിനും ശേഷമാണ് ഓരോ ഉത്പന്നവും വിപണിയിലെത്തിക്കുന്നത്.
നാലിന്റെ മാജിക്കിൽ പുട്ടുപൊടിയും ചായപ്പൊടിയും
പുട്ട് കറികൂട്ടി കഴിക്കുന്നതാണ് നമ്മുടെ ശീലം. എന്നാൽ, ബയോ മൗണ്ടൻ പുട്ടുപൊടി ഉപയോഗിച്ചാൽ പ്രത്യേകിച്ച് കറിയുടെ ആവശ്യമില്ലെന്ന് മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ പറയുന്നു. അതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. ഒരുതരം അരി മാത്രം ഉപയോഗിച്ചല്ല ബയോ മൗണ്ടൻ പുട്ടുപൊടി തയാറാക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെ നാലുതരം അരികൾ നിശ്ചിത അനുപാതത്തിലെടുത്ത് പൊടിച്ചെടുക്കുകയാണ്. കേരളം, ഗുജറാത്ത് എന്നിവിടങ്ങളിലെ ഓരോ ഇനവും കർണാടകയിലെ രണ്ടിനം അരിയുമാണ് പുട്ടുപൊടിക്കായി ഉപയോഗിക്കുന്നത്. പ്രത്യേക സ്വാദും പാകം ചെയ്ത് എത്രനേരം കഴിഞ്ഞാലും മയം നഷ്ടപ്പെടില്ലെന്നതും ബയോ മൗണ്ടൻ പുട്ടുപൊടിയുടെ പ്രത്യേകതയാണെന്ന് അദ്ദേഹം പറയുന്നു. കാരറ്റ്, ബീറ്റ്റൂട്ട്, ചക്ക, ചക്കക്കുരു എന്നിവ ഉപയോഗിച്ചുള്ള പുട്ടുപൊടികളുടെ ഉത്പാദനത്തിനും ഒരുങ്ങുകയാണ് ബയോ മൗണ്ടൻ.
ഇതുസംബന്ധിച്ച ലാബ് ടെസ്റ്റുകളെല്ലാം വിജയകരമായി പൂർത്തിയായി.
ബയോ മൗണ്ടന്റെ ചായപ്പൊടിക്കും ആവശ്യക്കാർ ഏറെയാണ്. ഹോട്ടൽ നടത്തിപ്പുകാരും ചായപ്പൊടി ചോദിച്ചെത്തുന്നുണ്ട്. അവർക്കുവേണ്ടി അഞ്ച് കിലോഗ്രാമിന്റെ പ്രത്യേക പായ്ക്കും തയാറാക്കിയിട്ടുണ്ട്. കൊച്ചി മാർക്കറ്റിൽനിന്ന് വൻകിട കന്പനികളുടെ ഗുണമേന്മയുള്ള ചായപ്പൊടികൾ നേരിട്ട് ലേലത്തിൽ എടുക്കുകയാണ് കന്പനി ചെയ്യുന്നത്. നാല് വ്യത്യസ്തയിനം ചായപ്പൊടികൾ ചേർത്താണ് ബയോ മൗണ്ടൻ ചായപ്പൊടികൾ തയാറാക്കുന്നത്. അതാണ് ബയോമൗണ്ടൻ ചായപ്പൊടിയുടെ രുചിരഹസ്യം.

കർഷകർക്ക് കൈത്താങ്ങ്
കാർഷിക വിളകൾക്ക് ഉറപ്പായ വിപണിയും ന്യായമായ വിലയും നൽകി കർഷകരെ ചേർത്തുപിടിക്കുകയാണ് കന്പനി. ഏപ്രിൽ മുതൽ ജൂൺ വരെയായി 350 ക്വിന്റൽ കപ്പയാണ് കർഷകരിൽനിന്ന് ശേഖരിച്ചത്. അത് മുഴുവൻ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിറ്റഴിക്കാനും സാധിച്ചു. 500 ക്വിന്റൽ കപ്പയുടെ ഓർഡർ ഇപ്പോൾ ലഭിച്ചിട്ടുണ്ട്. 2024-25 വർഷം കർഷകരിൽനിന്ന് 10 ടൺ മഞ്ഞളും രണ്ട് ടൺ ഇഞ്ചിയും 15 ലക്ഷം രൂപയുടെ ഏലം, ഗ്രാന്പൂ, ജാതിക്ക, ജാതിപത്രി, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ശേഖരിച്ചു. വിളകൾക്ക് ഉറപ്പായ വിപണി ലഭിക്കുന്നുവെന്നത് കൃഷിയിൽ ഉറച്ചുനിൽക്കാൻ കർഷകർക്ക് ആത്മവിശ്വാസം പകരുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിന്റെ (ഐഐഎസ്ആർ) സഹായത്തോടെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കർഷകർക്ക് ഗുണമേന്മയുള്ള ഇഞ്ചി, മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തിട്ടുണ്ട്. 15 ടണ്ണോളം ഇഞ്ചിവിത്തുകളാണ് നൽകിയത്. 500ലേറെ കർഷകർക്ക് മഞ്ഞൾവിത്തുകൾ നൽകി. പട്ടികജാതി-പട്ടികവർഗത്തിൽപെട്ട കർഷകരെയും പദ്ധതിയുടെ ഭാഗമാക്കാൻ കഴിഞ്ഞത് നേട്ടമായി.
2019ൽ തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞറളക്കാട്ടിന്റെ നേതൃത്വത്തിലാണ് ബയോ മൗണ്ടൻ കന്പനിക്ക് തുടക്കം കുറിക്കുന്നത്. ഫാ. മാത്യു ആശാരിപറന്പിൽ, ഫാ. തോമസ് തയ്യിൽ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്. ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മാർഗനിർദേശങ്ങളാണ് ഇപ്പോൾ കന്പനിയെ മുന്നോട്ടുനയിക്കുന്നത്. ആർച്ച്ബിഷപ് എമരിറ്റസുമാരായ മാർ ജോർജ് ഞറളക്കാട്ടും മാർ ജോർജ് വലിയമറ്റവും പിന്തുണയുമായി ഒപ്പമുണ്ട്. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ചെയർമാനും ഫാ. ബെന്നി നിരപ്പേൽ മാനേജിംഗ് ഡയറക്ടറുമായ ഡയറക്ടർ ബോർഡിനാണ് കന്പനിയുടെ നേതൃത്വം.
ഫാ. ജെയ്സ് കുരിശുംമൂട്ടിലാണ് മാർക്കറ്റിംഗ് മാനേജർ. പി.ടി. ജോസ് പുളിക്കീൽ, ഡോ. ജോസഫ് ബെനവൻ, ബിനോയ് മാട്ടേൽ, ഫാ. ഡോ. ജോജി കാക്കരമറ്റത്തിൽ, ജോളി അലക്സ് തയ്യിൽ, ഫാ. ജോസഫ് കാവനാടി എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. മാർക്കറ്റിംഗ് വിവരങ്ങൾക്ക് ഫോൺ: 9495495912.
അംഗീകാരങ്ങൾ
ഗുണനിലവാര മാനേജ്മെന്റ് സിസ്റ്റത്തിനുള്ള ഐഎസ്ഒ 9001-2015 അംഗീകാരം ബയോ മൗണ്ടന് ലഭിച്ചിട്ടുണ്ട്. കന്പനിയുടെ മികച്ച പ്രവർത്തനങ്ങളെ അംഗീകരിച്ച് മിനിസ്ട്രി ഓഫ് മൈക്രോ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് മന്ത്രാലയം സെഡ് (ZED) ബ്രോൺസ് സർട്ടിഫിക്കേഷൻ നൽകി. സിൽവർ സർട്ടിഫിക്കറ്റിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എസ്എഫ്എസി വഴി 2024 മാർച്ചിൽ 37 ലക്ഷം രൂപയുടെ സബ്സിഡിക്ക് അംഗീകാരം ലഭിച്ചത് സുപ്രധാന നേട്ടമായി.
എക്സ്പോർട്ട് ലൈസൻസും കയറ്റുമതി ഇറക്കുമതി ഇടപാടുകൾക്ക് ആവശ്യമായ എഡി (ഓതറൈസ്ഡ് ഡീലർ) കോഡും കസ്റ്റംസ് ക്ലിയറൻസ് നടപടികൾ സുഗമമാക്കുന്നതിനുള്ള ഐസ് ഗേറ്റ് രജിസ്ട്രേഷനും ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലേക്ക് ഉത്പന്നങ്ങൾ എത്തിക്കാൻ ഇവ വഴിതുറക്കുന്നു. ഇന്ത്യാ പോസ്റ്റ് വഴി ഉത്പന്നങ്ങൾ വിതരണം ചെയ്യാനുമുള്ള ലൈസൻസും ലഭിച്ചിട്ടുണ്ട്. കേരള അഗ്രോ ബ്രാൻഡ് അംഗീകാരം ലഭിച്ചതിനാൽ കേരള അഗ്രോമാർട്ടിന്റെ ഷോപ്പുകളിലും മാവേലി, സപ്ലൈകോ സ്റ്റോറുകളിലും ബയോമൗണ്ടൻ ഉത്പന്നങ്ങൾ ലഭ്യമാക്കാൻ കഴിയും.

ഭക്ഷ്യോത്പന്ന മേഖലയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം ബയോ മൗണ്ടൻ കന്പനിയിൽ അംഗങ്ങളായ കർഷകരെ ഉൾപ്പെടുത്തി ബാങ്ക് തുടങ്ങാൻ ആലോചിക്കുന്നുണ്ട്. 7500 കർഷകരാണ് ഇപ്പോൾ കന്പനിയിൽ അംഗങ്ങളായിട്ടുള്ളത്. വായ്പയും നിക്ഷേപ സൗകര്യങ്ങളുമുള്ള ബാങ്കിംഗ് സംവിധാനം തുടങ്ങിയാൽ ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ. അതുപോലെ ബയോ മൗണ്ടൻ ഔട്ട്ലെറ്റുകൾ കൂടുതൽ സ്ഥലങ്ങളിൽ ആരംഭിക്കണം.
ചക്ക, മാങ്ങ എന്നിവയിൽനിന്നുമുള്ള വിവിധ ഉത്പന്നങ്ങൾ നിർമിക്കുകയാണ് മറ്റൊരു ലക്ഷ്യം. ഇതിനായി കോൾഡ് സ്റ്റോറേജ് സംവിധാനം വിപുലീകരിക്കേണ്ടതുണ്ട്. കപ്പയുടെ ലെയ്സ്, മുറുക്ക്, ചിപ്സ് എന്നിവ നിർമിക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളിൽനിന്നുള്ള സഹായസഹകരണങ്ങളും ബയോ മൗണ്ടന് പ്രോത്സാഹനമാണ്.
കൃഷിവകുപ്പിന്റെയും വ്യവസായ വകുപ്പിന്റെയും മികച്ച പിന്തുണ പദ്ധതികൾക്ക് ലഭിക്കുന്നുണ്ട്. സ്മോൾ ഫാർമേഴ്സ് അഗ്രോ കൺസോർഷ്യം, എംഎസ്എംഐ മന്ത്രാലയം, സ്പൈസസ് ബോർഡ്, കേന്ദ്ര സർക്കാരിന്റെ പിഎംഎഫ്എംഇ പദ്ധതി എന്നിവയിൽനിന്നുള്ള സഹായങ്ങളും കന്പനിയെ മുന്നോട്ടുനയിക്കുന്നു.
Tags : Biomountain Taste Mountains Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash