പ്രതീകാത്മക ചിത്രം
പശ്ചിമേഷ്യയെ പ്രതിസന്ധിലാക്കി യുഎസ്എ ആഗോള ഓഹരി വിപണികളെ അമ്മാനമാടുന്നു. കനത്ത തകർച്ചയിൽ നിന്നും ഇന്ത്യൻ മാർക്കറ്റ് പിന്നിട്ടവാരം ശക്തമായ തിരിച്ചുവരവ് കാഴ്ച്ചവച്ചു, നാലു മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലാണു സൂചികകൾ. ജപ്പാൻ, കൊറിയ, സിംഗപ്പുർ, ചൈനീസ് മാർക്കറ്റുകളം മികവ് തെളിയിച്ചു. തൊട്ട് മുൻ വാരം ഏതാണ്ട് എല്ലാ വിപണികളും കനത്ത തകർച്ചയിലായിരുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ വെടിനിർത്തലിനും പിന്നീട് ആക്രമണങ്ങൾക്കും മുതിരുന്ന യുഎസ് നിലപാട് നിക്ഷേപകരെ മുൾമുനയിലാക്കി. ഇന്ത്യൻ മാർക്കറ്റ് രണ്ടര ശതമാനം മികവിലാണ്. സെൻസെക്സ് 2035 പോയിന്റും നിഫ്റ്റി സൂചിക 617 പോയിന്റും വർധിച്ചു.
വാരാന്ത്യം വിപണികളിൽ ഉണർവ് കണ്ട് രംഗം വിട്ട നിക്ഷേപകരെ ഞെട്ടിക്കും വിധംപുതിയ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്ത് എത്തി. ഹോർമൂസ് തുറന്നില്ലെങ്കിൽ മഹായുദ്ധമെന്ന പുതിയ നീക്കം ഷോർട്ട് പൊസിഷനുകളിൽ നിലകൊള്ളുന്ന യു എസ് ഫണ്ടുകൾക്ക് പണം വാരാനുള്ള തന്ത്രമായും വിലയിരുത്താം. കുളം കലക്കി മീൻപിടിക്കുന്ന പഴയ തന്ത്രം ഇറക്കുന്നതിനാൽ കരുതലോടെ വിപണിയെ സമീപിക്കുന്നതാവും പ്രാദേശിക നിക്ഷേപകർക്കു ഗുണകരം.
നാഴികയ്ക്ക് നാല്പതു വട്ടം വാക്ക് മാറ്റുന്നവർക്കിടയിൽ വിപണിയിൽ പയറ്റാൻ ഇറങ്ങുമ്പോൾ ചങ്കുറപ്പ് മാത്രം പോരാതാവും. അതേസമയം, ഒന്ന് ഇരുട്ടി വെളുത്തപ്പോൾ ഇറാന് എതിരായ ആക്രമണങ്ങൾ റദ്ദാക്കിയെന്ന യു എസ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവന താൻ ഇപ്പോഴും ഒരു ഊഹക്കച്ചവടക്കാനെന്നു വ്യക്തമാക്കുന്നു.
ഇന്ത്യൻ മാർക്കറ്റ് ജൂലൈയിൽ നേട്ടം നിലനിർത്തി. കാലവർഷം അല്പം വൈകിയത് കാർഷിക മേഖലയിൽ ആശങ്കപരത്തി. എന്നാൽ, മുൻനിര ഇൻഡക്സുകൾ രണ്ട് ശതമാനം പ്രതിമാസ മികവിലാണ്. കോർപറേറ്റ് മേഖലയിൽ നിന്നുള്ള ഒന്നാം പാദ റിപ്പോർട്ടുകളുടെ തിളക്കവും ക്രൂഡ് ഓയിൽ വില കുറയുന്നതും രൂപയുടെ തിരിച്ചുവരവും ഉത്സവ സീസണിൽ വിപണിയെ സജീവമാക്കാം.
കഴിഞ്ഞ പതിനൊന്ന് വർഷങ്ങളിലെ ചരിത്രം വിലയിരുത്തിയാൽ ആറ് തവണ ഓഗസ്റ്റിൽ നേട്ടം കൈവരിക്കാൻ സെൻസെക്സിനും നിഫ്റ്റിക്കുമായി. ഓരോ ഓഗസ്റ്റിലും മൂന്ന് ശതമാനം സൂചിക വർധിച്ചു. തിരിച്ചടി നേരിട്ട വർഷങ്ങളിൽ സൂചിക രണ്ടര ശതമാനം കുറഞ്ഞു. കാലവർഷം കനിഞ്ഞത് കണക്കിലെടുത്താൽ 20 വർഷങ്ങളിൽ 13 വർഷവും എഫ്എംസിജി, ഓട്ടോമൈാബെൽ വിഭാഗം ഓഹരികൾ തിളങ്ങി.
ഗ്രാമീണ മേഖലയുടെ വരുമാനം ഉയരുന്നത് കാലവർഷത്തിന്റെ ഗതിവിഗതികളെ ആശ്രയിച്ചായതിനാൽ എഫ്എംസിജി വിഭാഗമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കോവിഡിനു ശേഷമുള്ള കാലഘട്ടം പരിശോധിച്ചാൽ 2023 ഓഗസ്റ്റിൽ നെഗറ്റീവ് പ്രകടനമായിരുന്നു. അന്നു സൂചിക മൂന്നു ശതമാനം തളർന്നു. പിന്നിട്ട രണ്ട് പതിറ്റാണ്ടിനിടയിൽ ഓട്ടോ വിഭാഗം ഒരു ഡസൻ തവണ ഓഗസ്റ്റിൽ നേട്ടം നിലനിർത്തി. ഓട്ടോ സൂചിക ശരാശരി അഞ്ച് ശതമാനത്തിലധികം മുന്നേറി.
ധനനയ അവലോകനത്തിന് റിസർവ് ബാങ്ക് ഇന്ന് ഒത്തുചേരും. പലിശ നിരക്കുകളിൽ ഭേദഗതികൾക്കു സാധ്യതയില്ല. പണപ്പെരുപ്പത്തെക്കുറിച്ചും സാമ്പത്തിക വളർച്ചയെ കുറിച്ചും വിലയിരുത്തൽ പ്രതീക്ഷിക്കാം.
ഡോളറിനെതിരേ തിളങ്ങി രൂപ
ഡോളറിനു മുന്നിൽ രൂപയുടെ അതിശക്തമായ തിരിച്ചുവരവ്. അഞ്ച് ആഴ്ചകളിലെ തളർച്ചയ്ക്ക് ശേഷം മൂല്യം വർധിച്ചത് വിദേശ നിക്ഷേപകരെ ആകർഷിച്ചു. രൂപ 96.55ൽനിന്നും ഒരുഘട്ടത്തിൽ 95.26ലേക്ക് മികവ് കാണിച്ച ശേഷം വാരാന്ത്യം 95.38ലാണ്. ഒറ്റ ആഴ്ചയിൽ ഒരു രൂപ പതിനേഴു പൈസയാണു തിരിച്ചുപിടിച്ചത്.
കുതിപ്പ് പ്രതീക്ഷയിൽ നിഫ്റ്റി,സെൻസെക്സ്
നിഫ്റ്റി സൂചിക 23,767 പോയിന്റിൽ നിന്നും മികവോടെയാണു വ്യാപാരം തുടങ്ങിയത്. വാങ്ങൽ താത്പര്യം ശക്തമായതോടെ സൂചിക മുൻവാരം സൂചിപ്പിച്ച 24,145ലെ ആദ്യ പ്രതിരോധം തകർത്ത് മുന്നേറിയെങ്കിലും 24,524 തടസം ഭേദിക്കാനായില്ല. വിപണി 24,427 പോയിന്റ് വരെ ഉയർന്നു, ക്ലോസിംഗിൽ 24,383 പോയിന്റിലാണ്.
ഈ വാരം നിഫ്റ്റിയുടെ പ്രതിരോധം 24,576 – 24,769 പോയിന്റിലാണ്. ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിനു നീക്കം നടന്നാൽ 24,041- 23,699 പോയിന്റിൽ താങ്ങ് പ്രതീക്ഷിക്കാം. വിപണിയുടെ സാങ്കേതിക വശങ്ങൾ പലതും വാരമധ്യത്തോടെ ബയർമാർക്ക് അനുകൂലമായതു ബുള്ളിഷ് മനോഭാവത്തിന് ആക്കംകൂട്ടാം.
നിഫ്റ്റി ഓഗസ്റ്റ് ഫ്യൂച്ചേഴ്സ് 23,875ൽനിന്നും 24,453ലേക്ക് ഉയർന്നു. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 81.9 ലക്ഷം കരാറുകളിൽ നിന്നും 131 ലക്ഷം കരാറുകളായി ഉയർന്നത് ബുൾ ഓപ്പറേറ്റർമാരുടെ വരവിനെ സൂചിപ്പിക്കുന്നു. അതേസമയം, ഡെയ്ലി ചാർട്ടിൽ 24,600ലെ പ്രതിരോധം തകർക്കാനായാൽ മാസമധ്യം 25,000നെ ലക്ഷ്യമാക്കി നീങ്ങും.
സെൻസെക്സ് മുൻവാരത്തിലെ 76,059ൽനിന്നും 78,000 കടന്ന് 78,261 പോയിന്റ് വരെ കുതിച്ചു. ഈ അവസരത്തിലെ ലാഭമെടുപ്പിൽ അല്പം തളർന്ന് ക്ലോസിംഗിൽ 78,094 പോയിന്റിലാണ്. സൂചികയുടെ ചലനങ്ങൾ പ്രതിദിന ചാർട്ടിൽ വിലയിരുത്തിയാൽ 78,729ൽ ആദ്യ പ്രതിരോധം, ഇത് മറികടന്നാൽ 79,364 റേഞ്ചിനെ ലക്ഷ്യമാക്കും. വിദേശത്തുനിന്നും പ്രതികൂല വാർത്തകൾ പുറത്തുവന്നാൽ 76,990 – 75,886 പോയിന്റിൽ സപ്പോർട്ടുണ്ട്. സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ തുടങ്ങിയവ ബുള്ളിഷായി.
വിദേശ ഓപ്പറേറ്റർമാർ മൊത്തം 7638.19 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ഒരു ദിവസം അവർ 1688.23 കോടി രൂപയുടെ വില്പന നടത്തി. ആഭ്യന്തര ഫണ്ടുകൾ 7251.69 കോടി രൂപ നിക്ഷേപിച്ചു, ഇതിനിടയിൽ അവർ 1864.03 കോടിയുടെ ഓഹരി വിറ്റു.
ക്രൂഡ് ഓയിൽ, സ്വർണ വില ചാഞ്ചാട്ടം
മധ്യപൂർവേഷ്യൻ സംഘർഷങ്ങൾക്ക് അയവ് കണ്ടതോടെ രാജ്യാന്തര ക്രൂഡ് ഓയിൽ വില ചാഞ്ചാട്ടി. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 102 ഡോളർ വരെ കയറിയ ശേഷം 84 ഡോളറിലേക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം നിരക്ക് 87.90 ഡോളറിലാണ്.
അന്താരാഷ്ട്ര സ്വർണ വില ചാഞ്ചാടി. യുഎസ് ഫെഡ് പലിശ നിരക്കിൽ ഭേദഗതികൾ വരുത്തുമെന്ന ആശങ്ക ഫണ്ടുകളെ പല അവസരത്തിലും കവറിംഗിനു പ്രേരിപ്പിച്ചു. ന്യൂയോർക്ക് എക്സ്ചേഞ്ചിൽ ട്രോയ് ഔൺസിന് 4052 ഡോളറിൽ ട്രേഡിംഗിനു തുടക്കംകുറിച്ച സ്വർണം 3999ലേക്ക് പരീക്ഷണങ്ങൾ നടത്തിയ ശേഷമുള്ള തിരിച്ചുവരവിൽ 4119 ഡോളർ വരെ കയറി. മാർക്കറ്റ് ക്ലോസിംഗിൽ സ്വർണം 4041 ഡോളറിലാണ്.
Tags : Excellence IndianMarket StockMarket Sensex Nifty BSE NSE Crude Business