കൊപ്ര
നാളികേര മേഖലയെ മോഹിപ്പിക്കാൻ കൊപ്ര ലോബി നടത്തിയ തന്ത്രം ഫലിച്ചില്ല, കരുതൽ ശേഖരം പൂഴ്ത്തിവച്ച് വെളിച്ചെണ്ണയ്ക്ക് കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ചവരുടെ കാലിടറി.
രാജ്യാന്തര റബർ വിപണിക്ക് ഇനിയും പുതിയ ദിശയിലേക്ക് തിരിയാനായില്ല, മഴ കനത്തതോടെ സംസ്ഥാനത്ത് ടാപ്പിംഗ് സ്തംഭിച്ചു. മികച്ചയിനം ഏലക്ക വില ഏഴായിരം രൂപ കടന്നു, സ്റ്റോക്കിസ്റ്റുകൾ പ്രതീക്ഷയോടെ ലേല കേന്ദ്രങ്ങളെ ഉറ്റുനോക്കുന്നു. നാടൻ കുരുമുളകിനു ക്ഷാമം രൂക്ഷം, വില നേരിയ റേഞ്ചിൽ ചാഞ്ചാടി.
വെളിച്ചെണ്ണയിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാൻ കാങ്കയം ലോബി കൊപ്ര പൂഴ്ത്തിവച്ച് വിപണിയുടെ സന്തുലിതാവസ്ഥ അട്ടിമറിക്കാൻ ശ്രമം നടത്തി. തമിഴ്നാട് ലോബിക്ക് കുടപിടിക്കാൻ മലബാർ മേഖലയിലെ ചില കേന്ദ്രങ്ങളും അണിയറ നീക്കം നടത്തിയതായാണു രഹസ്യ സൂചന. ചിങ്ങം പടിവാതിൽക്കൽ എത്തുന്നതിനിടയിൽ കൊപ്ര ക്ഷാമമെന്ന പേരിൽ വിപണിയെ അമ്മാനമാടി. മാർക്കറ്റിന്റെ നിത്യേനയുള്ള ചലനങ്ങളിൽ ചില അസ്വാഭാവികത കണ്ട് സാഹചര്യത്തിലാണു കഴിഞ്ഞ വാരം ഇതേ കോളത്തിൽ ഉത്പാദകർക്ക് മുന്നറിയിപ്പ് നൽകിയത്.
മുൻ ലക്കം ‘ദീപിക’യിൽ മുന്നറിയിപ്പ് നൽകിയതാണ് കേരളത്തിലെ കർഷകർ കരുതിയിരിക്കാൻ, തമിഴ്നാട്ടിലെ വൻകിടക്കാർ സ്റ്റോക്ക് വിറ്റഴിച്ചാൽ പൊടുന്നനെ വിപണി ആടിയുലയുമെന്ന്. ഓണമല്ലേ വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ നാളികേരവും കൊപ്രയും ഇറക്കാതെ പിടിച്ചവയ്ക്കുന്നവർ ജാഗ്രത പലിക്കണമെന്ന കാര്യം.
കാങ്കയത്ത് കൊപ്ര സ്റ്റെഡിയായി നിലകൊണ്ട ശേഷം ശനിയാഴ്ച നിരക്ക് 16,200ൽ നിന്നും 16,400 രൂപയാക്കി. എന്നാൽ, തൊട്ട് മുൻ വാരം 1600 രൂപയാണ് ഉയർത്തിയത്. കൃത്രിമങ്ങൾ അരങ്ങേറുന്ന വിവരം പുറത്തുവന്നതോടെ അവർ താത്കാലികമായി മാളത്തിൽ ഒളിച്ചെങ്കിലും വരും ദിനങ്ങളിൽ വീണ്ടും പുറത്ത് ഇറങ്ങാൻ അവസരം കാത്ത് നിൽക്കുകയാണ്.
വെളിച്ചെണ്ണയ്ക്ക് പ്രാദേശിക തലത്തിൽ ഇനിയും വൻ ഓർഡറുകൾ എത്തിയിട്ടില്ല. ചിങ്ങം അടുത്ത സാഹചര്യത്തിൽ വിപണി ചൂടുപിടിക്കുമെന്ന നിഗമനത്തിലാണ് കാങ്കയം ലോബി. തമിഴ്നാട്ടിലെ വൻകിട സംഘം നേരത്തേ 14,000 രൂപയിൽ താഴ്ന്ന വിലയ്ക്ക് കനത്തതോതിൽ കൊപ്ര ശേഖരിച്ചിട്ടുണ്ട്. ഈ ചരക്ക് എതു വിധേനയും ലാഭത്തിൽ വിറ്റുമാറാൻ മലബാർ മേഖലയിലെ ചില വൻകിട കൊപ്ര വ്യാപാരികളെയും കൂട്ടുപിടിച്ചാണു മാസമധ്യം നിരക്ക് സംഘടിത നീക്കത്തിലൂടെ കൃത്രിമമായി ഉയർത്തിയത്. കൊപ്രയുടെ ഒരു വൻ ശേഖരം തന്നെ ഇവരുടെ വിവിധ ഗോഡൗണിലുണ്ട്.
കൊച്ചിയിൽ വെളിച്ചെണ്ണ 24,500 രൂപയിൽ നിന്ന് 25,300 രൂപയായി. കൊപ്ര 15,800ൽനിന്നും 16,400ലേക്ക് കയറി. മഴ കനത്ത സാഹചര്യത്തിൽ ചെറുകിട കർഷകർ കരുതൽ ശേഖരത്തിലുള്ള കൊപ്രയിൽ ജലാംശതോത് ഉയരാത്തെ സുരക്ഷിതമാക്കുക.
രാജ്യാന്തര റബർ വിപണിയിൽ തളർച്ച; സംസ്ഥാനത്ത് ടാപ്പിംഗ് തടസപ്പെട്ടു
രാജ്യാന്തര റബർ വിപണിക്ക് ഇനിയും വ്യക്തമായ ഒരു ദിശ കണ്ടെത്താനായില്ല, ഏതാനും ആഴ്ചകളായി മുന്നേറാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. അതേസമയം, വിപണിയെ തളർത്താൻ വില്പനക്കാർ കച്ചകെട്ടി ഇറങ്ങിയെങ്കിലും അവരും പിന്നീട് ദുർബലരായി. ഇതു മൂലം റബർ വില നേരിയ റേഞ്ചിലാണു നീങ്ങുന്നത്. ഇറക്കുമതി രാജ്യങ്ങൾ ബാങ്കോക്കിൽ നിന്നും അല്പം അകന്ന് ഷീറ്റ് വില താഴ്ത്താൻ ശ്രമിച്ചതിനിടയിൽ അവിടെ മഴ കനത്തതോടെ വിപണി നിയന്ത്രണം സ്റ്റോക്കിസ്റ്റുകളിലേക്കു തിരിഞ്ഞു. യൂറോപ്യൻ യൂണിയൻ ചൈനീസ് ടയറിന് ഇറക്കുമതി ഡ്യൂട്ടി വർധിപ്പിച്ചതിനാൽ ബെയ്ജിംഗിൽ നിന്നും അന്വേഷണങ്ങൾ കുറവാണ്.
ബാങ്കോക്കിൽ റബർ 276 രൂപയിൽനിന്നും 268 രൂപയായി. ജപ്പാൻ ഒസാക്കയിൽ കിലോ 418 യെന്നിൽനിന്നു മൂന്നു തവണ 426 യെന്നിലെ പ്രതിരോധം തകർക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ശ്രമിച്ചു. ഇതിനിടയിൽ വിപണി മുൻ വാരം സൂചിപ്പിച്ച 410 യെന്നിലെ താങ്ങിൽ ശക്തിപരീക്ഷണം നടത്തിയ ശേഷം ക്ലോസിംഗിൽ 416 യെന്നിലാണ്. ഈ വാരം 405 – 400 യെന്നിൽ സാങ്കേതിക പരീക്ഷണത്തിനു മുതിരാം.
സംസ്ഥാനത്ത് മഴ കനത്തതോടെ ഉത്പാദകർ ടാപ്പിംഗിൽനിന്നും പിൻതിരിയാൻ നിർബന്ധിരായി. റെയിൻ ഗാർഡ് ഇട്ട തോട്ടങ്ങളിലും റബർ വെട്ട് തടസപ്പെട്ടു. കൊച്ചിയിൽ നാലാം ഗ്രേഡ് 282 രൂപയിൽ നിന്നും 284 രൂപയായി. അഞ്ചാം ഗ്രേഡ് 279 രൂപയിലും ഒട്ടുപാൽ 187ലും ലാറ്റക്സ് 188 രൂപയിലുമാണ്.
ഏലത്തിനു മികവ്
ഉത്സവ ഡിമാൻഡിനിടയിൽ കർഷകരെ മോഹിപ്പിച്ച് ലേല കേന്ദ്രങ്ങളിൽ ഏലം മികവ് കാഴ്ചവച്ചു. വലിപ്പം കൂടിയ ഇനങ്ങളുടെ വില കിലോ 7070 രൂപ വരെ കയറി. ഈ വർഷം നിരക്ക് ഇത്രമാത്രം ആകർഷകമാകുന്നത് ആദ്യമാണ്. കാലാവസ്ഥാ വ്യതിയാനത്തിൽ ഏലം ഉത്പാദനം ചുരുങ്ങുമെന്ന ആശങ്ക വിദേശ ബയർമാരുടെ ഉറക്കം കെടുത്തി. അന്താരാഷ്ട്ര തലത്തിൽ പുതിയ അന്വേഷണങ്ങൾ എത്തുന്നത് കണ്ട് കയറ്റുമതിക്കാർ നിരക്ക് നോക്കാതെ മത്സരിച്ച് ചരക്ക് സംഭരിച്ചു. ഉത്തരേന്ത്യൻ ഡിമാൻഡിൽ ശരാശരി ഇനങ്ങൾ കിലോ 3000 രൂപയ്ക്ക് മുകളിലാണു ലേലം നടക്കുന്നത്.
കുരുമുളകിൽ ചാഞ്ചാട്ടം
കുരുമുളക് സ്ഥിരത കണ്ടത്താനുള്ള ശ്രമത്തിലാണ്. അന്തർസംസ്ഥാന വ്യാപാരികൾ തുടർച്ചയായ ദിവസങ്ങളിൽ ഉത്പന്ന വില ഇടിക്കാൻ കിണഞ്ഞ് ശ്രമിച്ചു. ഇതിനിടയിൽ ഉത്തരേന്ത്യൻ ഇടപാടുകാർ വിപണിയെ പിന്നോട്ടടിക്കാൻ നടത്തിയ നീക്കത്തെ കർഷകരും സ്റ്റോക്കിസ്റ്റുകളും ചരക്ക് നീക്കം നിയന്ത്രിച്ച് തടയിട്ടു. ഈ മാസം മുതൽ വടക്കേ ഇന്ത്യയിൽ നിന്നും കുരുമുളകിന് ഉത്സവ കാല ഡിമാൻഡ് പ്രതീക്ഷിക്കുന്നു.
പതിവ് പോലെ നിരക്ക് കുതിച്ചുരുമെന്ന വിശ്വാസത്തിലാണു കർഷക കുടുംബങ്ങളും. രണ്ട് വർഷമായി കേരളത്തിൽ ഉത്പാദനം കുറവയതിനാൽ വാങ്ങലുകാർക്ക് ആവശ്യാനുസരണം ചരക്ക് കണ്ടത്താൻ പല അവസരത്തിലും കഴിഞ്ഞില്ല. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് 69,500 രൂപയിൽ ക്ലോസിംഗ നടന്നു. ഇന്ത്യൻ വില ടണ്ണിന് 7600 ഡോളർ. വിയറ്റ്നാം 6000 ഡോളറിനും ബ്രസീൽ 5800 ഡോളറിനും ഇന്തോനേഷ്യ 6500 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
Tags : Cardamom LocalPepper Shortage CoconutFarmers Alert Business