ന്യൂഡൽഹി: വ്യോമയാന ഇന്ധനത്തിന്റെ വില വർധനയെത്തുടർന്ന് പ്രതിസന്ധി രൂക്ഷമായതോടെ ഇന്ധന നികുതി ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് എയർ ഇന്ത്യയും ഇൻഡിഗോയും ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സ്വകാര്യ എയർപോർട്ടിലെ നിരക്കുകളിലും ഇളവ് വേണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ഇറാൻ-ഇസ്രയേൽ യുദ്ധ സാഹചര്യം കണക്കിലെടുത്താണ് നടപടി.
ആഗോള എണ്ണവിലയിലും വ്യോമയാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (ATF) വിലയിലും ഗണ്യമായ വർധനയാണുണ്ടായിരിക്കുന്നത്. പിന്നാലെയാണ് എയർ ഇന്ത്യയുടേയും ഇൻഡിഗോയുടേയും ആവശ്യം.
ഇരു കമ്പനികളും ഇതിനകം ഫ്യൂവൽ സർചാർജ് ഏർപ്പെടുത്തിയിട്ടുണ്ട്. എയർ ഇന്ത്യ മാർച്ച് 12 മുതൽ ഘട്ടം ഘട്ടമായി സർചാർജ് വർധിപ്പിച്ചു. ഇൻഡിഗോ മാർച്ച് 14 മുതൽ 425 രൂപ മുതൽ 2300 രൂപ വരെ ഫ്യൂവൽ ചാർജ് ഏർപ്പെടുത്തി. ഇത് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ കാരണമായി. ഈ സാഹചര്യത്തിൽ വിമാന യാത്രക്കാർക്ക് കൂടുതൽ ചെലവ് വരുന്നുണ്ട്.
എയർലൈനുകൾക്ക് നികുതി ഒഴിവാക്കൽ ലഭിച്ചാൽ മാത്രമേ ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.