കൊല്ലം: കൊല്ലത്ത് ദോശ നൽകാൻ വൈകിയതിന് ചായക്കട അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശി അജി (46), രമേശൻ (44) എന്നിവരാണ് പിടിയിലായത്. ശൂരനാട് പൊലിസ് ആണ് പ്രതികളെ പിടികൂടിയത്.
ശൂരനാട് കോയിക്കൽ ചന്തയിലായിരുന്നു സംഭവം. കടയുടമ മനാഫിനും ഭാര്യ സീനത്തിനും മർദനമേറ്റതായി പരാതിയുണ്ട്. കടയിൽ ദോശ കഴിച്ചുകൊണ്ടിരുന്ന ഇരുവരും വീണ്ടും ദോശ ആവശ്യപ്പെട്ടു. ഇത് നൽകാൻ വൈകിയതാണ് പ്രകോപനത്തിന് കാരണം.
തുടർന്ന് ഇരുവരും കടയുടമയുമായി തർക്കത്തിലേർപെട്ടു. പിന്നാലെ കടയിലെ ചില്ല് അലമാരകളും മറ്റ് സാധനങ്ങളും പ്രതികൾ അടിച്ചുതകർത്തു. സ്ഥലത്തെത്തിയ പൊലിസ് പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയും സംഘർഷമുണ്ടായി.
സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽനിന്ന് പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.