കൊച്ചി: കേരള ബാര്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി.എസ്. അജിത്തിനെ ഉള്‍പ്പെടുത്തി താത്കാലിക കമ്മിറ്റിക്കു രൂപം നല്കിയ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ.
എൻറോള്‍മെന്റിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി കമ്മിറ്റിയുണ്ടാക്കിയ നടപടി ചോദ്യംചെയ്തു അഭിഭാഷകരായ പ്രസാദ് ചന്ദ്രന്, ബാര്‍ കൗണ്‍സില്‍ അംഗം യശ്വന്ത് ഷേണായ് എന്നിവര്‍ നല്കിയ ഹർജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഇടക്കാല ഉത്തരവ്.
സംസ്ഥാന ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ തെരഞ്ഞെടുപ്പുഫലം പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ നിലവിലെ അംഗങ്ങളെ മാത്രമേ എൻറോള്‍മെന്റ് കമ്മിറ്റിയിലേക്കോ മറ്റു ചുമതലകളിലേക്കോ നിയോഗിക്കാനാകൂവെന്നു വിലയിരുത്തിയാണ് ഉത്തരവ്.
എൻറോള്‍മെന്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍സ്ഥാനം ബാര്‍ കൗണ്‍സില്‍ എക്സ് ഒഫീഷ്യോ അംഗമായ അഡ്വക്കറ്റ് ജനറലിനായിരിക്കുമെന്നും കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പുഫലം ജൂണ്‍ 16ന് പ്രസിദ്ധീകരിച്ചെങ്കിലും വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്തുന്ന വിഷയം സുപ്രീംകോടതി പരിഗണനയിലായതിനാല്‍ കൗണ്‍സില്‍ യോഗം ചേരാനായിട്ടില്ല.