പെഷവാർ: പാക്കിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തിൽ ഒന്പതു പോലീസുകാർ കൊല്ലപ്പെടുകയും 28 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ അഫ്ഗാൻ അതിർത്തിയോടു ചേർന്ന ഖസീന ബന്ദാ ചെക്പോസ്റ്റിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസിന്റെ തിരിച്ചടിയിൽ 15 ഭീകരരും കൊല്ലപ്പെട്ടു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ലെങ്കിലും പാക് താലിബാൻ എന്നറിയിപ്പെടുന്ന തെഹ്രിക് ഇ താലിബാൻ ആണെന്നു പോലീസ് വൃത്തങ്ങൾ പറഞ്ഞു.
സ്ഫോടകവസ്തു ഘടിപ്പിച്ച ഡ്രോണുകൾ ചെക്ക് പോസ്റ്റിലേക്ക് അയച്ചുകൊണ്ടാണ് ആക്രമണം ആരംഭിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെ ഭീകരർ ആക്രമിച്ചു. തുടർന്ന് വലിയ വെടിവയ്പ് ഉണ്ടായി എന്നാണു റിപ്പോർട്ട്. കൊല്ലപ്പെട്ട പോലീസുകാരിൽ ഒരു ഡെപ്യൂട്ടി സൂപ്രണ്ടും ഉൾപ്പെടുന്നു.