DCL (Deepika Children’s League)
തൊടുപുഴ : ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ നേതൃത്വത്തിൽ ദീപികയുടെ വിദ്യാഭ്യാസ സപ്ലിമെന്റായ ചോക്ലേറ്റിനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടത്തി.
ഹൈസ്കൂൾ വിഭാഗത്തിൽ ആദീഷ് .എ . നായർ & ഗ്ലാഡ് വിൻ ലിജോ (ഡി പോൾ തൊടുപുഴ) ഒന്നാംസ്ഥാനവും അൽന മരിയ സെർജോ & അനിക റ്റെസ അമേൽ (വിമല പബ്ലിക് സ്കൂൾ വെട്ടിമറ്റം) രണ്ടാംസ്ഥാനവും സേറ മോനിക്ക മാത്യു & നിയ ഷിൻറ്റ (ഡി പോൾ തൊടുപുഴ) മൂന്നാംസ്ഥാനവും നേടി.
യു.പി വിഭാഗം - 1 . അയിഷ സി. കെ & അർനോർഡ് ജെയിംസ് (സെന്റ് ജോർജ് യു.പി എസ് മൂലമറ്റം) 2 . നന്ദന. എ നായർ & മിയ റോജേർഷ് , 3 . ജോഷ്വ വർഗീസ് ബിജോ & ജോ പോൾ ജിന്റോ (ഡി പോൾ തൊടുപുഴ ). എൽ.പി വിഭാഗം: 1 . വിവാൻ . എസ് (സെൻറ് ജോർജ് മൂലമറ്റം ) 2 . സേറ സന മെഹ്റിൻ & അഫിയ ജലീൻ , 3 . ഐശ്വര്യ ലക്ഷ്മി സുജീഷ് & അസ് ലഹ കബീർ (ഡി പോൾ തൊടുപുഴ )എന്നിവരും വിജയികളായി. നോയൽ ഷിബു , ജസീൽ നാസർ എന്നിവർ പ്രോൽസാഹന സമ്മാനങ്ങൾ നേടി .
ഡി പോൾ പബ്ലിക് സ്കൂളിൽ നടന്ന ദീപിക ചോക്ലേറ്റ് ക്വിസ് മൽസരം ഡിസിഎൽ സ്പോർട്സ് സംസ്ഥാന കൺവീനർ ജെയ്സൺ പി. ജോസഫ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു .
സമാപന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. സിബി കെ. ജോൺ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മേഖലാ ഓർഗനൈസർ എബി ജോർജ് , ഡയറക്ടർമാരായ ബിന്ദു ജോസഫ് , ശ്രീവിദ്യ ആർ. , സുനിത സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു .
Kerala
കോട്ടയം: തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് മത്സരിക്കില്ല. പകരം മകന് അപു ജോസഫ് മത്സരിക്കും. അപു ജോസഫ് നിലവില്‍ കേരള കോണ്‍ഗ്രസിന്റെ സ്റ്റേറ്റ് കോര്‍ഡിനേറ്ററാണ്.
അര നൂറ്റാണ്ടിലധികമായി പി.ജെ. ജോസഫ് മത്സരിച്ച മണ്ഡലമാണ് തൊടുപുഴ.1970 മുതല്‍ പത്ത് തവണ തൊടുപുഴ മണ്ഡലത്തില്‍ നിന്ന് പി.ജെ. ജോസഫാണ് മത്സരിച്ചത്.
പി.ജെ. ജോസഫ് മത്സരിക്കുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നതിന കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു.
Kerala
തൊടുപുഴ: കേരള കോണ്‍ഗ്രസ് ചെയര്‍മാനും മുന്‍മന്ത്രിയുമായ പി.ജെ. ജോസഫ് വീണ്ടും മല്‍സരത്തിനിറങ്ങിയാല്‍ അതു ചരിത്രമാകും.
അങ്ങനെയെങ്കില്‍ തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്നു 12-ാമത്തെ മല്‍സരത്തിനാകും അദ്ദേഹം രംഗത്തിറങ്ങുക. ഒരുമണ്ഡലത്തില്‍ നിന്ന് ഇത്രയും തവണ മല്സരിച്ചുവിജയിച്ച നേതാക്കള്‍ വിരളമാണ്.
1970ലാണ് തൊടുപുഴയില്‍ നിന്നും നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങി വിജയക്കൊടി പാറിച്ചത്. ഇതുവരെ 11 തവണ മല്‍സരിച്ചതില്‍ 2001ല്‍ മാത്രമാണ് പരാജയം രുചിച്ചത്.
അന്നു എല്‍ഡിഎഫ് പക്ഷത്തായിരുന്ന പി.ജെ. കോണ്‍ഗ്രസിലെ പി.ടി.തോമസിനോട് 6,125 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
ഇതൊഴിച്ചാല്‍ മറ്റു തെരഞ്ഞെടുപ്പുകളില്‍ തോല്‍വിയറിയാത്ത നേതാവായാണ് പി.ജെയെ ഇരുമുന്നണികളും കാണുന്നത്.
2016ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷവും ഇദ്ദേഹത്തിനായിരുന്നു. 45,823 വോട്ടുകള്‍ക്കാണ് അന്നുവിജയിച്ചത്.
മണ്ഡലത്തില്‍ സജീവമായ ഇദ്ദേഹം ഇക്കുറി തൊടുപുഴയില്‍നിന്നു വീണ്ടും മല്‍സരിക്കുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെയുമായിട്ടില്ല.
Sports
കൊച്ചി: പതിനൊന്നാമത് സ്വാന്റന്‍സ് കോര്‍പറേറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് തൊടുപുഴയില്‍ തുടക്കം. തൊടുപുഴ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിച്ച ടൂര്‍ണമെന്റ് നടനും നിര്‍മാതാവുമായ വിജയ് ബാബു ഉദ്ഘാടനം ചെയ്തു.
മാര്‍ച്ച് എട്ടുവരെ നടക്കുന്ന മത്സരത്തിന്റെ ലീഗ് മാച്ചുകള്‍ തൊടുപുഴ കെസിഎ സ്റ്റേഡിയത്തിലും നോക്കൗട്ട് മാച്ചുകള്‍ കളമശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ടിലും നടക്കും. 24 കോര്‍പറേറ്റ് ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകും.
വിജയ് ബാബുവാണ് ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്സര്. നാവിയോ ഷിപ്പിംഗ് ആണ് ടൂര്‍ണമെന്റിന്റെ സഹസ്പോണ്സര്. ഉദ്ഘാടനച്ചടങ്ങില്‍ സ്വാന്റന്‍സ് ട്രസ്റ്റ് പ്രസിഡന്റ് ജോസഫ് ജോര്‍ജ്, സ്വാന്റന്‍സ് ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കൊപ്പം മുന്‍ രഞ്ജി ട്രോഫി താരങ്ങളായ ഫിറോസ് വി. റഷീദ്, സി.എം. ദീപക് എന്നിവരും പങ്കെടുത്തു.
Kerala
കൊച്ചി: തൊടുപുഴയില്‍ ബൈക്ക് യാത്രികനായ യുവാവ് കുഴിയിൽ വീണ് മരിച്ച സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സർക്കാരിന് എല്ലാ വകുപ്പുകളുടെ പ്രവർത്തനത്തെക്കുറിച്ചും അറിവ് ഉണ്ടാകണമെന്ന് ഹൈക്കോടതി അറിയിച്ചു.
കുഴിയാണ് അപകടത്തിന് കാരണമെന്ന് പറയുന്നു, പരസ്പരം കുറ്റപെടുത്തുകയല്ല വേണ്ടത്. അപകടമുണ്ടായ ശേഷം വകുപ്പുകളെ പഴിചാരിയിട്ട് കാര്യമില്ല. 27 വയസുകാരനാണ് ജീവൻ നഷ്ടമായത്. ആർക്കും ഒരു വേദനയും തോന്നുന്നില്ലേയെന്നും കോടതി ചോദിച്ചു.
അപകടത്തിന്റെ യഥാർഥ വസ്തുത എന്താണെന്ന് പരിശോധിക്കാനും കോടതി സർക്കാരിന് നിർദേശം നല്‍കിയിട്ടുണ്ട്. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് കലുങ്ക് നിർമാണത്തിന് റോഡരികിലെടുത്ത കുഴിയിൽ വീണ് മരിച്ചത്.
പൊതുമരാമത്ത് വകുപ്പ് കലുങ്കിനായി നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ ഒരു മാസത്തിലേറെയായി കുഴി അപകടാവസ്ഥയിൽ തുടരുകയായിരുന്നു. കുഴി മൂടണമെന്ന് നാട്ടുകാര്‍ പലകുറി ആവശ്യപ്പെട്ടിരുന്നു.
Editorial
പതിനഞ്ച് വർഷം തുറന്നുകിടന്ന ഒരു കുഴിയിൽ വീണ് നിരവധിപ്പേർക്കു പരിക്കേറ്റിട്ടും അനങ്ങാതിരുന്നവർ, ഒടുവിലൊരു യുവാവിന്റെ മരണത്തിൽ പൊറാട്ടുനാടകത്തിനിറങ്ങിയിരിക്കുന്നു. പ്രതിസ്ഥാനത്തുനിന്നു രക്ഷപ്പെടാനുള്ള പൊതുമരാമത്തു വകുപ്പിന്റെ തൊടുന്യായങ്ങൾ, നഗരസഭയുടെ ഉത്തരവാദിത്വമൊഴിയൽ, ജനപ്രതിനിധികളുടെ പ്രതിഷേധനാടകം, സംരക്ഷിക്കപ്പെടുമെന്ന ഉദ്യോഗസ്ഥരുടെ സംഘടിത ധൈര്യം, ഉത്തരവാദികൾ തയാറാക്കുന്ന റിപ്പോർട്ടിനു കാത്തിരിക്കുന്ന പൊതുമരാമത്തുവകുപ്പ് മന്ത്രി... ഈ നാടകങ്ങൾക്കു തിരശീലയിടണം.
ഇത് അപകടമല്ല, 15 കൊല്ലം കെണിവച്ചു വീഴ്ത്തിയതാണ്, കൊലപാതകമാണ്. ഉത്തരവാദികൾക്കെതിരേ മനഃപൂർവമുള്ള നരഹത്യക്കു കേസെടുത്താൽ അന്നു തീരും ഈ കെടുകാര്യസ്ഥത. തൊടുപുഴയിൽ നരഹത്യക്കു കേസെടുത്ത് മുന്നറിയിപ്പു കൊടുത്താൽ, കേരളമൊട്ടാകെ തുറന്നിരിക്കുന്ന ഇത്തരം മരണക്കെണികൾ 24 മണിക്കൂറിനുള്ളിൽ മൂടിയിരിക്കും. തുടർഭരണത്തിനുള്ള വളഞ്ഞ സർവേകളിലല്ല, കൺമുന്നിലെ പരാജയങ്ങളിലാണ് പാഠങ്ങൾ.
തിങ്കളാഴ്ച രാത്രി തൊടുപുഴയില്‍നിന്നു മുതലക്കോടത്തെ വീട്ടിലേക്കു പോകവേ, തുറന്നുകിടന്നിരുന്ന കുഴിയിൽ വീണാണ് മുതലക്കോടം സ്വദേശി ജെയിസ് മരിച്ചത്. വിദേശത്തു ജോലിയിലായിരുന്ന 27 വയസുകാരൻ അടുത്ത ദിവസം മടങ്ങാനിരിക്കുകയായിരുന്നു. ഒരു സർവേയുമില്ലാതെ മിനിട്ടുകൾക്കുള്ളിൽ തെളിഞ്ഞ യാഥാർഥ്യങ്ങളുണ്ട്.
ഒന്നാമത്, 15 വർഷമായി ഈ മരണക്കുഴി മുതലക്കോടം മാവിൻകുഴിയിൽ ഉണ്ടായിരുന്നു. 15 കൊല്ലം മുൻപ് ബസിടിച്ചു തകർന്ന കലുങ്കായിരുന്നു ഇത്. പലരും അപകടത്തിൽ പെട്ടെന്ന വിവരം പൊതുമരാമത്ത് വകുപ്പിനും നഗരസഭയ്ക്കും ജനപ്രതിനിധികൾക്കും അറിവുള്ളതുമാണ്. ഏകദേശം രണ്ടു വർഷം മുൻപ്, വെള്ളക്കെട്ട് ഉണ്ടായപ്പോൾ നഗരസഭ ജെസിബി ഉപയോഗിച്ച് തടസം നീക്കി. പിന്നെ പൊതുമരാമത്തുവകുപ്പിന്റെ തടസങ്ങൾ അതിന്റെ പേരിലായെന്നാണ് അറിയുന്നത്.
എട്ടു മാസം മുൻപ്, ഇതിനടുത്തുള്ള കടമുറികളുടെ ഉടമ പി.എ. കൃഷ്ണകുമാർ സ്വന്തം ചെലവിൽ ഇതു പണിതു മൂടിയും സ്ഥാപിക്കാമെന്ന് നഗരസഭയെയും തുടർന്നു പൊതുമരാമത്തു വകുപ്പിനെയും അറിയിച്ചിരുന്നു. കരിങ്കല്ലുകൊണ്ട് കെട്ടരുത് തുടങ്ങി പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ചട്ടപ്പടി നിബന്ധനകളും കടുംപിടിത്തവും മുറുകിയതോടെ സൗജന്യമായി ചെയ്യാമെന്നേറ്റയാൾ ‘വയ്യാവേലി’ വേണ്ടെന്നുവച്ചു. പൊതുമരാമത്തുവകുപ്പ് പണിതുമില്ല.
ഇതേ വകുപ്പിന്റെ വിജിലന്‍സ് ഡെപ്യൂട്ടി എൻജിനിയറില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോൾ റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. വീഴ്ച സംഭവിച്ചെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇങ്ങനെ ഉത്തരവാദികളായേക്കാവുന്നവർ കൊടുക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ‘നടപടി’ സ്വീകരിച്ചാണ് നമ്മുടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ ഏതു തെറ്റു ചെയ്താലും സുരക്ഷിതരായി തുടരുന്നത്. നിരവധി അപകടങ്ങളുണ്ടായിട്ടും 15 വർഷമെങ്കിലും ഈ കുഴി ഉദ്യോഗസ്ഥർ നിലനിർത്തിയെങ്കിൽ ഇപ്പോഴത്തേത് അപകടമരണമാണോ കൊലപാതകമാണോ?
പൊതുമരാമത്തു വകുപ്പിന്റെ ഉദ്യോഗസ്ഥരല്ല, വിവിധ തലത്തിലുള്ള കരാറുകാരും പൊതുജനവുമാണ് ഇവരുടെ അഴിമതി മുതൽ കെടുകാര്യസ്ഥത വരെയുള്ള റിപ്പോർട്ട് തയാറാക്കേണ്ടത്. നഗരസഭാ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയാണ്. ഒന്നര പതിറ്റാണ്ടായി ഈ കെണി നിങ്ങളുടെ കൺമുന്നിലുണ്ടായിരുന്നു.
പൊതുമരാമത്ത് ചെയ്തില്ല എന്നു പറഞ്ഞൊഴിയാനല്ല ജനം വോട്ട് തന്നത്. സർക്കാർ വകുപ്പുകളുടെ ജനസേവനം ഇങ്ങനെയൊക്കെയാണെന്ന് അറിയാവുന്ന മാധ്യമങ്ങൾ ഇത്തരം ആപത്തുകൾ ഒന്നോ രണ്ടോ തവണയല്ല നിരന്തരം ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. കെടുകാര്യസ്ഥതയുടെ ഭരണരഥത്തിൽ വിനോദയാത്ര നടത്തുന്ന ഉദ്യോഗസ്ഥവൃന്ദം അത്ര സുഖിമാന്മാരും ഉദാസീനരുമായെന്നത് മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന ബോധ്യമാകണം.
ഇനിയൊരു നാട്ടുനടപ്പ് ആചാരപ്രകാരം നടന്നേക്കും. 15 കൊല്ലം മുടന്തൻന്യായം എഴുന്നള്ളിച്ചവർ ഉടനെ കലുങ്കുപണി തുടങ്ങും. ബഹളം തീരുന്ന മുറയ്ക്ക് ഉത്തരവാദികളില്ലാത്ത ഒരു റിപ്പോർട്ട് പൊതുമരാമത്തുവകുപ്പ് ‘ബഹു.’ മന്ത്രിക്കു സമർപ്പിക്കും. അപകടക്കെണി ഒഴിവാകുന്നതോടെ ജനങ്ങളും അതു മറക്കും. പരിക്കേറ്റവരുടെയും കൊല്ലപ്പെട്ട ജെയിസിന്റെ കുടുംബാംഗങ്ങളുടെയും നഷ്ടങ്ങൾ സ്വകാര്യ വിഷയങ്ങളായി മാറും.
മൂടിയില്ലാത്ത ഓടകൾ, നിർമാണബാക്കികൾ, മുന്നറിയിപ്പില്ലാത്ത അപകടക്കെണികൾ, തകർന്ന മുന്നറിയിപ്പു ബോർഡുകൾ, വെള്ളക്കെട്ടുകൾ, പുതിയ റോഡിലെ അപ്രതീക്ഷിത കുഴികൾ, പുത്തൻ റോഡിലെ ജല അഥോറിറ്റിയുടെ വെട്ടിപ്പൊളിക്കലുകൾ, തകർന്ന റിഫ്ലക്ടറുകൾ, റോഡ് സുരക്ഷാ കണ്ണാടികൾ (Convex Mirrors)... നൂറുകണക്കിന് അപകടക്കെണികളാണ് സംസ്ഥാനത്ത് ഉടനീളമുള്ളത്. ഈ ചെറിയ കാര്യങ്ങളെങ്കിലും ചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഈ മാസത്തെ ശന്പളം കൊടുക്കില്ലെന്നു പറയാനുള്ള ആർജവം സർക്കാരിനുണ്ടായാൽ പരിഹരിക്കാൻ മണിക്കൂറുകൾ മതി. പക്ഷേ, ഇച്ഛാശക്തി വേണം.
Kerala
തൊടുപുഴ: സര്‍വീസ് ആരംഭിക്കാന്‍ തയാറെടുക്കുന്നതിനിടെ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മൂക്കു കുത്തി. തുടർന്നു സമീപത്തെ ട്രൈബല്‍ ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. തൊടുപുഴ പൂമാല സ്കൂള്‍ ജംഗ്ഷന് ബസ് സ്റ്റോപ്പില്‍ ഇന്നു രാവിലെയായിരുന്നു അപകടം. ആളപായമുണ്ടായില്ല.
അമ്പതു മീറ്ററോളം തനിയെ നീങ്ങിയാണ് ബസ് താഴ്ചയിലേക്കു മറിഞ്ഞത്. തൊടുപുഴ -പൂമാല റൂട്ടില്‍ സര്‍വീസ് നടത്തുന്ന മരിയ ബസാണ് അപകടത്തില്‍പ്പെട്ടത്. എയര്‍ കയറ്റുന്നതിനായി ബസ് സ്റ്റാര്‍ട്ട് ചെയ്ത ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി ടയറുകള്‍ പരിശോധിക്കുന്നതിനിടെയാണ് ബസ് തനിയെ നീങ്ങിയത്.
ബസിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടാതിരുന്നതിനാലാണ് വാഹനം നീങ്ങിയത്. താഴ്ചയിലേക്കു പതിച്ച ബസ് ട്രൈബല്‍ ഓഫീസ് കെട്ടിടത്തിന്റെ മുഖവാരം തകര്‍ത്താണ് നിന്നത്.
Kerala
തൊടുപുഴ: പണത്തെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടർന്നു വയോധികന് മരിച്ച സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മകന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പനാണ് (75) മരിച്ചത്.
സംഭവത്തില്‍ മകന് രാജേഷിനെ (45)യാണ് കരിമണ്ണൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മകന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റാണ് മരണം സംഭവിച്ചതെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും രാജേഷ് വേലപ്പനെ ആക്രമിക്കുകയുമായിരുന്നെന്നു കരിമണ്ണൂര്‍ സിഐ വി.എസ്. അനില്‍കുമാര്‍ പറഞ്ഞു.
പാലക്കുഴ സ്വദേശികളായ ഇവര്‍ ഉടുമ്പന്നൂര്‍ അമയപ്രക്കു സമീപം വേലപ്പന്റെ മറ്റൊരു മകന് രാജീവ് വാടകയ്ക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. അടിമാലിയിലെ ഭാര്യ വീട്ടില്‍ താമസിക്കുന്ന രാജേഷ് ഇടയ്ക്കിടെ ഇവിടെ വന്നു താമസിക്കുമായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്.
വീട്ടില്‍നിന്നു വലിയ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ മുറ്റത്ത് തലയ്ക്കു പരിക്കേറ്റു രക്തം ഒഴുകുന്ന നിലയില്‍ കിടക്കുന്ന വേലപ്പനെയാണ് കണ്ടത്. വേലപ്പനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ മകന് രാജേഷ് വാക്കത്തിയുമായി നാട്ടുകാര്‍ക്കെതിരെ തിരിഞ്ഞു. ഇതോടെ ഭയന്ന നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥത്തെത്തിയ കരിമണ്ണൂര്‍ പോലീസാണ് വേലപ്പനെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.
Kerala
തൊടുപുഴ: ചുമട്ടുതൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.
തൊടുപുഴ കോലാനി ചേരി കോതായിക്കുന്നില് മജീദിനെ (40) ആണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കയ്യാലയ്ക്കു താഴെയായി വീണു കിടക്കുന്ന നിലയിലായിരുന്നു ഇയാളെ കണ്ടെത്തിയത്. പോലീസ് എത്തി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശരീരത്തില്‍ സാരമായ പരിക്കുകളേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. മർദനത്തിലാണോ അപകടത്തിലാണോ പരിക്കേറ്റതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നു പോലീസ് പറഞ്ഞു. കോലാനി ചേരിയില്‍ ഇന്നലെ ഏതാനും പേര് സംഘം ചേര്‍ന്നു മദ്യപിച്ചിരുന്നു. മജീദും ബന്ധുക്കളും സുഹൃത്തുക്കളും ഇതിലുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
മജീദിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റും. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Movies
മലങ്കര അണക്കെട്ടിന്റെ ഭാഗമായ കുടയത്തൂര്‍ ജാലശയ തീരത്ത് മാലിന്യം തള്ളിയതിനെത്തുടര്‍ന്ന് കുടയത്തൂര്‍ പഞ്ചായത്ത് 50,000 രൂപ പിഴയിട്ടു. പഞ്ചായത്ത് പരിധിയില്‍വരുന്ന ജലാശയ തീരത്താണ് സിനിമ ചിത്രീകരണത്തിനു ശേഷം മാലിന്യം ഉപേക്ഷിച്ചത്.
വെള്ളത്തോടു ചേര്‍ന്നുള്ള സ്ഥലത്ത് വലിയ അളവില്‍ മാലിന്യം തള്ളിയതിനു പുറമേ പാഴ് വസ്തുക്കള്‍ കത്തിച്ച ചാരം കൂമ്പാരമായി കിടക്കുകയാണ്. ഇതുസംബന്ധിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പിഴ ഈടാക്കാന്‍ കുടയത്തൂര്‍ പഞ്ചായത്ത് കര്‍ശന നടപടി സ്വീകരിച്ചത്.
സിനിമ ചിത്രീകരണം നടന്നത് എംവിഐപിയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്തായിരുന്നതിനാല്‍ ചിത്രീകരണം നടത്തിയവരില്‍നിന്ന് പിഴ ഈടാക്കണം എന്നാവശ്യപ്പെട്ടുള്ള കത്ത് എംവിഐപി അധികൃതര്‍ക്ക് പഞ്ചായത്ത് നല്കി.
എംവിഐപിയില്നിന്ന് അനുമതി വാങ്ങിയാണ് ജലാശയ തീരങ്ങളില്‍ സിനിമ ചിത്രീകരിച്ചത്. ഇതിന് 25,000 രൂപ ഫീസും ഈടാക്കിയിരുന്നു. മലയാളം, തമിഴ്, കന്നട തുടങ്ങി വിവിധ ഭാഷകളിലെ നൂറുകണക്കിന് സിനിമകള്‍ക്ക് പശ്ചാത്തലമായ ഇവിടെ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന ചിത്രീകരണങ്ങളുടെ അവശിഷ്ടങ്ങളാണ് പ്രധാനമായും കുന്നുകൂട്ടിയിട്ടിരിക്കുന്നത്.
ചിത്രീകരണത്തിനായി സെറ്റിടാന്‍ ഉപയോഗിച്ച ആസ്ബസ്റ്റോസ്, സിമന്റ്, തെര്‍മോകോള്‍, ജിപ്സം, പ്ലാസ്റ്റിക്, ഇരുമ്പ് തുടങ്ങിയ മാലിന്യങ്ങളാണ് തീരത്തുനിന്നു നീക്കം ചെയ്യാതിരുന്നത്.
Movies
തുടരും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന് തൊടുപുഴയിൽ തുടക്കമായി. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക.
തുടരും സിനിമയുടെ ക്ലൈമാക്സ് ചിത്രീകരിച്ച (കോടതി രംഗം) അതേ സ്ഥലത്താണ് ഇന്ന് പുതിയ സിനിമയും തരുൺ ആരംഭിച്ചത്.
പോലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി.
Kerala
തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്തിലെ മുള്ളരിങ്ങാട് അമയല്‍തൊട്ടിക്കു സമീപം ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടു തകര്‍ത്തു. കൂറ്റന്‍ മരം കാട്ടാന വീടിനു മുകളിലേക്ക് മറിച്ചിടുകയായിരുന്നു. മരം വീണതിനെത്തുടര്‍ന്നു വീട് പൂര്‍ണമായും തകര്‍ന്നു.
നരിതൂക്കില്‍ ജോണിയുടെ വീടാണ് തകര്‍ന്നത്. ഇന്നു പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പകല്‍ സമയം വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും കാട്ടാന ഭീതിയെത്തുടര്‍ന്ന് ഇന്നലെ രാത്രി ആരും തങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ തോതില്‍ കാട്ടാന ഭീഷണി നില നില്‍ക്കുന്നയിടമാണ് മുള്ളരിങ്ങാട് മേഖല.
2024 ഡിസംബര്‍ 29ന് അമയല്‍തൊട്ടി സ്വദേശി പാലിയത്ത് ഇബ്രാഹിമിന്റെ മകന് അമര്‍ ഇബ്രാഹിം (22) കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സുഹൃത്ത് ബ്ലാങ്കരയില്‍ മന്‍സൂറിന് (41) പരിക്കേല്‍ക്കുകയും ചെയ്തു. ഇവിടെനിന്ന് 500 മീറ്റര്‍ മാത്രം ദൂരെയാണ് ഇപ്പോള്‍ കാട്ടാന ആക്രമണമുണ്ടായിരിക്കുന്നത്. വലിയ ശബ്ദം കേട്ടെങ്കിലും ഭീതി മൂലം ആളുകള്‍ പുറത്തിറങ്ങിയില്ല.
നേരം പുലര്‍ന്ന ശേഷം പ്രദേശവാസികള്‍ എത്തിയപ്പോഴാണ് വീടു തകര്‍ന്നു കിടക്കുന്നതു കണ്ടത്. കാട്ടാനയെ പ്രതിരോധിക്കാനുള്ള വൈദ്യുത വേലിയോടു ചേര്‍ന്നുനിന്ന മരമാണ് ആന മറിച്ചിട്ടത്. വൈദ്യുത വേലിയും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ മരങ്ങളും കാര്‍ഷിക വിളകളും തകര്‍ത്ത ശേഷമാണ് കാട്ടാന പിന്‍വാങ്ങിയത്. സംഭവമറിഞ്ഞ് കോതമംഗലം ഡിഎഫ്ഒ ഉള്‍പ്പെടെ വനംവകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടവും ജന പ്രതിനിധികളും റവന്യു അധികൃതരും സ്ഥലത്തെത്തി.
Kerala
കൊച്ചി: തൊടുപുഴ കോലാനി ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി അഭിഷേക് വിനോദ് (18) ആണ് മരിച്ചത്.
സഹയാത്രികനും സഹപാഠിയുമായ കൊല്ലം കൊട്ടാരക്കര സ്വദേശി കിരൺ രാധാകൃഷ്ണനെ (19) ഗുരുത പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടുപുറം ഫ്യൂവൽസിന് സമീപത്താണ് അപകടമുണ്ടായത്.
കോലാനി ഭാഗത്ത് നിന്നും തടി കയറ്റി വരികയായിരുന്നു ലോറിയുമായാണ് പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് കൂട്ടിയിടിച്ചത്.
Kerala
തൊടുപുഴ: പുലര്‍ച്ചെ റബര്‍ ടാപ്പിംഗിനു പോയ രണ്ടു പേരെ കാട്ടുപോത്ത് ആക്രമിച്ചു. ഉടുമ്പന്നുര്‍ മഞ്ചിക്കല്ല് സ്വദേശികളായ കൂവക്കാട്ടില്‍ മുരളി (60), പുരയിടത്തില്‍ സാബു ( 62) എന്നിവർക്കു നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൈക്ക് ഒടിവ് സംഭവിച്ച മുരളിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാബുവിനും കൈയ്ക്കു പരിക്കേറ്റങ്കിലും സാരമുള്ളതല്ല.
പരിക്കേറ്റ് വഴിയിൽ
ഇന്നു പുലര്‍ച്ചെ 3.30 ഓടെ മഞ്ചിക്കല്ല് ഒലിവിരിപ്പ് മേഖലയിലായിരുന്നു കാട്ടുപോത്ത് ഇറങ്ങിയത്. രാവിലെ റബര്‍ ടാപ്പിംഗിനായി പതിവുപോലെ പോകുകയിരുന്നു ഇരുവരും. സ്കൂട്ടറില്‍ പോവുകയായിരുന്ന സാബു റോഡില്‍ കാട്ടുപോത്തിനെ കണ്ടു വാഹനം വെട്ടിച്ച് മാറ്റി. എന്നാല്‍, കൊമ്പുകൊണ്ട് കൈക്കു തട്ടി ചെറുതായി പരിക്കേറ്റെങ്കിലും കാട്ടുപോത്തില്‍നിന്നു രക്ഷപ്പെടാനായി. തുടര്‍ന്നു മുന്നോട്ടു പോകുമ്പോഴാണ് കാട്ടുപോത്ത് ഇടിച്ചിട്ട നിലയില്‍ മുരളി പരിക്കേറ്റ് റോഡില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും നാട്ടുകാരെയും വിവരം അറിയിച്ച് മുരളിയെ ആശുപത്രിയിലാക്കുകയായിരുന്നു.
കാട്ടുപോത്ത് ആദ്യം
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാവിലെ അഞ്ചോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേഖലയില്‍ പരിശോധന നടത്തിയെങ്കിലും കാട്ടുപോത്തിനെ കണ്ടെത്താനായില്ല. സമീപത്തെ വീടിന്റെ മുറ്റത്തു വരെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തു മുന്‍കാലങ്ങളില്‍ കാട്ടുപന്നിയുടെ ശല്യം ഉണ്ടാകാറുണ്ടെങ്കിലും കാട്ടുപോത്ത് എത്തുന്നത് ആദ്യമാണെന്നു മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു. ഉപ്പുകുന്ന് മേഖലയില്‍നിന്നാകാം കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം. പോലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
Kerala
തൊടുപുഴ: മുട്ടത്തിനു സമീപം കൊല്ലംകുന്ന് മലയില്‍ വന്‍ കാട്ടുതീ. ഫയര്‍ ബീറ്ററുകളും പച്ചിലക്കമ്പുകളുമായി ഫയര്‍ഫോഴ്സ് സംഘവും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി തീ നിയന്ത്രണവിധേയമാക്കി.
തിങ്കളാഴ്ച രാത്രിയാണ് ഇവിടെ തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സ് വാഹനം എത്താത്ത പ്രദേശത്തേക്ക് കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിച്ച് ചെങ്കുത്തായ മലനിരകളില്‍ ജീവന് പണയപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തകര്‍ തീയണച്ചത്.
കൃഷിസ്ഥലം ഒരുക്കുന്നതിനായി അശ്രദ്ധമായി തീയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. കൊല്ലംകുന്ന് മലയുടെ മുകള്‍ഭാഗത്ത് തീ പടരുന്നത് കണ്ട് മുട്ടം പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് അംഗവുമാണ് വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചത്.
തൊടുപുഴയില്‍ നിന്നും അഗ്നി രക്ഷാം സേന ഉടന്‍ സ്ഥലത്തെത്തിയെങ്കിലും വാഹനങ്ങള്‍ മലമുകളിലേക്ക് എത്തിക്കാന്‍ സാധിക്കുമായിരുന്നില്ല. രണ്ട് കിലോമീറ്ററോളം ദൂരം ചെങ്കുത്തായ മലനിരകളിലൂടെ സഞ്ചരിച്ചാണ് സേനാംഗങ്ങള്‍ തീപിടുത്തം ഉണ്ടായ ഇടത്തെത്തിയത്.
വാട്ടര്‍ ടാങ്കറുകള്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫയര്‍ ബീറ്ററുകള്‍, പച്ചിലക്കമ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. ഒരു വശത്ത് ചെങ്കുത്തായ താഴ്ചയും മറുവശത്ത് ആളിപ്പടരുന്ന തീയും വലിയ പ്രതിസന്ധി സൃഷ്ടിച്ചു.സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകളോളം പൊരുതി തീ നിയന്ത്രണവിധേയമാക്കിയത്.
കാറ്റ് ശക്തമായത് തീ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാന്‍ ഇടയാക്കിയെങ്കിലും രക്ഷാപ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടല്‍ മൂലം വലിയ ദുരന്തം ഒഴിവാക്കി. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മലയോരങ്ങളില്‍ തീ പടരുന്നത് തടയാന്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് തൊടുപുഴ ഫയര്‍ഫോഴ്സ് അറിയിച്ചു.
Kerala
തിരുവനന്തപുരം: തൊടുപുഴയില്‍ കൗമാരക്കാരനിൽനിന്ന് 50,850 രൂപയുടെ അനധികൃത മരുന്നുകള്‍ പിടികൂടി.
തൊടുപുഴ സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ തൊടുപുഴ ടൗണില്‍ നടത്തിയ പരിശോധനയിലാണ് 18 വയസുകാരന്റെ പക്കല്‍നിന്നും രക്തസമ്മര്‍ദം കുറവുള്ളവര്‍ ഉപയോഗിക്കുന്ന മരുന്ന് അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഡ്രഗ്സ് കണ്ട്രോള് വകുപ്പ് പരിശോധിച്ച് മരുന്നുകള്‍ പിടിച്ചെടുത്തു.
ഏകദേശം, 50,850 രൂപ വിലവരുന്ന, 150 വയല്‍ ഇന്ജക്ഷന് മരുന്നുകളാണ് കസ്റ്റഡിയിലെടുത്തത്. ഓണ്‍ലൈന്‍ വഴിയാണ് യുവാവ് മരുന്നു വാങ്ങിയത്. ഓണ്‍ലൈന്‍ വഴി മരുന്ന് വാങ്ങിയതുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കണ്ട്രോള് വകുപ്പ് എടുത്ത ഇടുക്കിയിലെ അഞ്ചാമത്തെ കേസാണിത്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഡ്രഗ്സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്കി.
എറണാകുളം അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് കെ. സന്തോഷ് മാത്യുവിന്റെ നിര്‍ദേശത്തില്‍ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ മാര്ട്ടിന് ജോസഫ് നിയമനടപടികള്‍ സ്വീകരിച്ചു. ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ ഇന്റലിജന്‍സ്, കെ.ആര്. നവീന്‍ പരിശോധനയില്‍ പങ്കെടുത്തു. പിടിച്ചെടുത്ത വസ്തുക്കള്‍ തൊടുപുഴ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Movies
ദിലീപിനെ നായകനാക്കി സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ബുധനാഴ്ച്ച വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു. D152 എന്നു താൽക്കാലിക പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം ദിലീപ് നിർവഹിച്ചു. തരുൺ മൂർത്തി ഫസ്റ്റ് ക്ലാപ്പും നൽകി.
ത്രില്ലർ മൂഡിലുള്ള D152ന്റെ രചന വിബിൻ ബാലചന്ദ്രൻ നിർവഹിക്കുന്നു. ഉർവശി തീയേറ്റേഴ്സ്, കാക്കാസ്റ്റോറീസിന്റെ ബാനറിൽസന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എം. ചിത്രത്തിന്റെ സഹ നിർമാതാക്കൾ.
പൂർണമായും ത്രില്ലർ മൂഡിൽ ഒരുക്കുന്ന ഈ ചിത്രമാണിത്. തുടക്കം മുതൽ പ്രേഷകനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തി കൊണ്ടുള്ള അവതരണമാണ് ഈ ചിത്രത്തിന്റേത്.
District News
തൊടുപുഴ: കടന്നലിന്റെ കുത്തേറ്റ് സ്കൂള്‍ വിദ്യാര്‍ഥിക്കും രക്ഷിക്കാനെത്തിയ ബന്ധുവിനും ഗുരുതര പരിക്കേറ്റു. തൊടുപുഴ മണക്കാട് രാജേഷ് ഭവനില്‍ ശ്രീരാജ് (15) , മുത്തച്ഛന് രാജു (72) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കടന്നലിന്റെ കുത്തേറ്റ് അവശനിലയിലായ ഇവരെ തൊടുപുപുഴയില് നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്. മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിന് സമീപം ഇന്നു രാവിലെ 8.40 ഓടെയാണ് സംഭവം. ശ്രീരാജ് സ്കൂളിലേക്കു പോകുന്ന വഴി കടന്നലുകള്‍ ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് രാജുവിനെയും കടന്നലുകള്‍ കുത്തിയത്. ശ്രീരാജ് കൈയിലുണ്ടായിരുന്ന റെയിന്‍കോട്ട് ഉപയോഗിച്ച് ശരീരം മൂടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കടന്നലുകള്‍ ദേഹമാസകലം കുത്തിയിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബിജു പി.തോമസിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് എത്തി തീ വീശി കടന്നലുകളെ അകറ്റിയാണ് ഇരുവരെയും ആംബുലന്‍സില്‍ കയറ്റി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.