ആലപ്പുഴ: മുൻ മന്ത്രി സജി ചെറിയാനും കുട്ടനാട് എംഎൽഎ റെജി ചെറിയാനും മറുപടിയുമായി മുൻ മന്ത്രിയും എംഎൽഎയുമായ ജി. സുധാകരൻ. തോട്ടപ്പള്ളി സ്പിൽവേയുടെ കാര്യങ്ങളിൽ അവർ പറയുന്ന ആരോപണങ്ങളാണ് ശരിയെങ്കിൽ ചെങ്ങന്നൂർ എംഎൽഎ വന്ന് ശരിയാക്കട്ടെ. തോട്ടപ്പള്ളിയിൽ നിലവിൽ യാതൊരു പ്രശ്നങ്ങളുമില്ല.
വിനോദസഞ്ചാരികളായ രാഷ്ട്രീയക്കാർ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുത്. കുട്ടനാട്ടിൽ പുഴകളും തോടുകളും കൃത്യമായി വൃത്തിയാക്കാത്തതാണ് പ്രധാന പ്രശ്നം. ഇതിന്റെ ഉത്തരവാദിത്വം കുട്ടനാട് എംഎൽഎയുടെ മേൽ മാത്രം കെട്ടിവയ്ക്കുന്നില്ല. എംഎൽഎമാർ കാര്യങ്ങൾ വേണ്ടത്ര മനസിലാക്കണമെന്നും സുധാകരൻ പറഞ്ഞു.
2018ൽ പ്രളയമുണ്ടായപ്പോൾ രക്ഷിക്കണേ എന്നു നിലവിളിച്ചയാളാണ് സജി ചെറിയാനെന്നും സുധാകരൻ പറഞ്ഞു. ആലപ്പുഴചങ്ങനാശേരി റോഡിലെ വെള്ളക്കെട്ട് വിഷയത്തിൽ അന്വേഷണം വേണം. താൻ മന്ത്രിയായിരുന്ന കാലത്ത് 1000 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. എന്നാൽ, കഴിഞ്ഞസർക്കാർ ഇതിൽ നിന്നും 350 കോടി എടുത്തുമാറ്റുകയുണ്ടായി. ഈതുക എന്തിനാണ് മാറ്റിയതെന്ന് അന്വേഷിക്കണം. എസി റോഡിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാരണം അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ചതാണെന്നും അദ്ദേഹം പറഞ്ഞു.