ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. രാഹുൽ കാറിൽ കയറിയതിന് പിന്നാലെ ഉദ്യോഗസ്ഥർ എത്തുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററിൽ പരിശോധന നടത്തി. തിരുച്ചിറപ്പള്ളി കൂടാതെ റാണിപ്പെട്ടിലും ഫ്ലയിംഗ് സ്ക്വാഡ് പരിശോധന നടത്തി.
തെരഞ്ഞെടുപ്പ് പ്രചാരണാർഥമാണ് രാഹുൽ ഗാന്ധി തമിഴ്നാട്ടിലെത്തിയത്. അതേസമയം, സ്റ്റാലിൻ സഹോദരനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സ്റ്റാലിനെ പുകഴ്ത്തിക്കൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. സ്റ്റാലിനെ മോദിക്ക് നിയന്ത്രിക്കാൻ കഴിയില്ല, അത് മോദിക്ക് നന്നായി അറിയാമെന്നും അതുകൊണ്ട് എഐഎഡിഎംകെ മുഖ്യമന്ത്രിയെ നിയമിക്കാൻ ശ്രമിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തമിഴ്നാട്ടിലെ രണ്ടാമത്തെ റാലിയിലാണ് സ്റ്റാലിന്റെ പേര് രാഹുൽ പരാമർശിച്ചത്. മോദിക്ക് എന്ത് സ്വപ്നവും കാണാം. പക്ഷെ വോട്ടെണ്ണുമ്പോൾ യാഥാർഥ്യം തിരിച്ചറിയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഡിഎംകെ കോൺഗ്രസ് സഖ്യം തമിഴ്നാട് തൂത്തുവാരും. തമിഴ് ജനതയുടെ കരുത്ത് മോദിയും അമിത് ഷായും മനസിലാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.