District News
തൃശൂർ: കെ എസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രാപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 9.30നു മാള കെ എസ്ആർടിസി ഡിപ്പോയിൽ നടക്കും. മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും.
പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഒൗസേപ്പച്ചൻ ജോസ് അധ്യക്ഷനാകും. ജില്ലയിലാകെ 126 ഓർഡിനറി ബസുകളാണു കെ എസ്ആർടിസിക്കുള്ളത്. 700 ട്രിപ്പുകൾ ദിനംപ്രതി നടത്തുന്നു. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും യാത്ര സൗജന്യമാണ്.
തൃശൂർ ഡിപ്പോയിൽനിന്നു പ്രതിദിനം 15 ബസുകളാണു സർവീസ് നടത്തുന്നത്. പാലക്കാട്, പൊള്ളാച്ചി, പെരിന്തൽമണ്ണ റൂട്ടുകളിലാണു കൂടുതൽ ട്രിപ്പ്. പാലക്കാട് നിന്നു തൃശൂരിൽവന്നു മടങ്ങുന്ന ഓർഡിനറി സർവീസുകളുണ്ട്. ഏകദേശം 120 ട്രിപ്പുകളാണു തൃശൂർ ഡിപ്പോയിൽനിന്നു ദിനംപ്രതിയുണ്ടാകുക.
പുതുക്കാട്ടുനിന്ന് 17 ഓർഡിനറി ബസുകളാണു സർവീസ് നടത്തുന്നത്. 176 ട്രിപ്പുകൾ. മുപ്ലിയം, പാലപ്പിള്ളി, ചിമ്മിനി ഡാം, മരോട്ടിച്ചാൽ, തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി, തിരുവില്വാമല, മണ്ണുത്തി എന്നിവിടങ്ങളിലേക്കാണ് ഓർഡിനറി ട്രിപ്പുകൾ. കൊടുങ്ങല്ലൂരിന് 15 ഓർഡിനറി ബസുകളാണുള്ളത്. 70 ട്രിപ്പുകൾ. ആറു ട്രിപ്പുകൾ എറണാകുളം-ഗുരുവായൂർ ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി സർവീസാണ്. മറ്റു ട്രിപ്പുകൾ കൊടുങ്ങല്ലൂർ-ഇരിങ്ങാലക്കുട വഴി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി, അഴീക്കോട്- വാടാനപ്പള്ളി വഴി മെഡിക്കൽ കോളജ് ആശുപത്രി, കൊടുങ്ങല്ലൂർ - കോതമംഗലം വഴി മൂന്നാർ, കൊടുങ്ങല്ലൂർ - എറണാകുളം, കൊടുങ്ങല്ലൂർ- മാല്യങ്കര വഴി ചേർത്തല, കൊടുങ്ങല്ലൂർ- വരാപ്പുഴ വഴി പാലാരിവട്ടം, കൊടുങ്ങല്ലൂർ- കാക്കനാട്.
ഇരിങ്ങാലക്കുടയിൽനിന്നുള്ള എട്ടു ഓർഡിനറി ബസുകളിലായി 17 ട്രിപ്പുകളാണുള്ളത്. ഗുരുവായൂർ, എറണാകുളം ജെട്ടി, തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി, ഗ്രാമവണ്ടി (ഇരിങ്ങാലക്കുട-മുരിയാട്-നെല്ലായി) എന്നിങ്ങനെയാണ് ഓർഡിനറി ട്രിപ്പുകൾ. ഒരു വർഷമായി കണ്ണിക്കര-ആലുവ, ചോറ്റാനിക്കര, ഗുരുവായൂർ, എറണാകുളം ഓർഡിനറി സർവീസുകൾ നടത്തുന്നുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 6.20നാണു ചോറ്റാനിക്കര സർവീസ്. ആലുവയിലേക്കുള്ള സർവീസ് തിങ്കൾ മുതൾ വെള്ളി വരെ രാവിലെ 8.30നുമാണ്.
മാള ഡിപ്പോയിൽനിന്ന് 20 ബസുകൾ 75 ട്രിപ്പുകൾ നടത്തുന്നു. കുഴൂർ പഞ്ചായത്തിന്റെ ഗ്രാമവണ്ടി 12 സർവീസുകൾ നടത്തുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും സർവീസുണ്ട്. ആലുവയിലേക്ക് എടവനക്കാട്, വെണ്ണൂർ, അത്താണി എന്നിവടങ്ങളിലൂടെയാണ് ട്രിപ്പുകൾ.
ഗുരുവായൂർ ഡിപ്പോയിലുള്ള 14 ബസുകൾ 28 ട്രിപ്പുകൾ നടത്തുന്നു. എറണാകുളം ജെട്ടി, പൊന്നാനി വഴി കോഴിക്കോട്, പാലക്കാട്, വടക്കാഞ്ചേരി വഴി പാലക്കാട്, പാങ്ങ്-പാവറട്ടി-മുല്ലശേരി വഴി തൃശൂർ, തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലേക്കാണു സർവീസുകൾ. എളവള്ളി പഞ്ചായത്തിന്റെ ഗ്രാമവണ്ടിയും ഇതിലുൾപ്പെടുന്നു. കോഴിക്കോട്ടേക്ക് ടൗണ്‍ ടു ടൗണ്‍ രണ്ട് സർവീസുകളുണ്ട്.
ചാലക്കുടിയിൽനിന്ന് 121 ട്രിപ്പുകളുണ്ട്. കെ എസ്ആർടിസി സ്റ്റാൻഡ് വഴി തൃശൂരിലേക്കു ദിവസേന 30 ഓർഡിനസറി ബസ് ട്രിപ്പുകളുണ്ട്. ആലുവയിലേക്ക് 30, മണ്ണുത്തിയിലേക്ക് 20, അതിരപ്പിള്ളിയിലേക്ക് 15, തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എട്ടു ട്രിപ്പുകളും ഉണ്ട്. അതിരപ്പിള്ളി വഴി മലക്കപ്പാറയിലേക്കു നാലു ട്രിപ്പുകളുണ്ട്.
നാലുകെട്ട്-ഇളഞ്ചേരി ഭാഗം, അടിച്ചിലി പ്ലാന്റേഷൻ, ഇരിങ്ങാലക്കുട, ചോറ്റാനിക്കര എന്നിവടങ്ങളിലേക്ക് രണ്ടുവീതം ട്രിപ്പുകളും ഉണ്ട്. കുറ്റിക്കാട്, കുറ്റിച്ചിറ, ചായപ്പൻകുഴി ഭാഗത്തേക്ക് അഞ്ചു ട്രിപ്പുകളും അണ്ണാട്, കാടുകുറ്റി, പാളയംപറന്പ് റൂട്ടിൽ ഒരു ട്രിപ്പും നടത്തുന്നു.
ജീവനക്കാരുടെ ക്ഷാമമുണ്ടെങ്കിൽ ആദ്യം റദ്ദാക്കുക ഓർഡിനറി സർവീസുകളാണ്. പല ഡിപ്പോകളിലും സർവീസുകൾ ഇപ്രകാരം വെട്ടിക്കുറച്ചിട്ടുണ്ട്.
District News
മുണ്ടൂർ: കൈപ്പറമ്പ് പഞ്ചായത്തിലെ കോൾപാടത്ത് ഉഴുന്നു പരിപ്പ് കൃഷിയിൽ നൂറുമേനി വിജയം. ഇന്നു വിളവെടുപ്പ് ഉത്സവം. ഉച്ചതിരിഞ്ഞ് 3.30ന് മുണ്ടൂർ താഴം കോൾപടവിൽ വിളവെടുപ്പും തുടർന്ന് പൊതുയോഗവും കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും. കേരള മുണ്ടൂർ താഴം കോൾപടവിലെയും പേരാമംഗലം കറുക കോൾപടവിലുമാണു 103 ഏക്കറിൽ ഉഴുന്നുപരിപ്പ് കൃഷിയിറക്കി നൂറുമേനി വിജയം കൈവരിച്ചത്.
കേരളത്തിൽത്തന്നെ ആദ്യമായാണു പരീക്ഷണാടിസ്ഥാനത്തിൽ ഉഴുന്ന് ഇടവിള കൃഷിയായി പരിക്ഷിച്ചതെന്ന് കർഷകരായ കെ.എഫ്. ബ്ലെസൺ, പി.എസ്. അച്യുതൻ, കെ. പി. ഔസേപ്പ് എന്നിവർ പറഞ്ഞു. ഇവരുടെ ടീമാണ് ഉഴുന്നുകൃഷി പരിപാലിച്ചുവന്നത്. നെൽകൃഷിയിലും മത്സ്യകൃഷിയിലും കൂട്ടുകൃഷിയിലൂടെ വിജയം വരിച്ച 65 കർഷകർ ചേർന്ന് കാലത്തിനനുസരിച്ച മാറ്റങ്ങൾ കൊണ്ടുവരാനായിരുന്നു പുതിയ പരീക്ഷണം നടത്തിയത്.
ഇസാഫ് കോർപറേറ്റ് ബാങ്കിന്റെയും കൈപ്പറമ്പ് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും മുണ്ടൂർ സർവീസ് സഹകരണ ബാങ്കിന്റെയും സഹകരണത്തോടെയാണ് കൃഷി ചെയ്തത്. നാടൻ ചാണകപ്പൊടിയും കളനാശിനികളും ഉപയോഗിച്ചായിരുന്നു കൃഷിരീതി. രണ്ടര മാസത്തെ സമയമെടുത്താണു കൃഷി വിളവെടുപ്പിനു പാകമായത്. ഒരേക്കറിൽ 300 മുതൽ 400 കിലോവരെ ഉഴുന്ന് പരിപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഒരു കിലോ ഉഴുന്നുപരിപ്പിന് മാർക്കറ്റിൽ 100 രൂപ വിലയുണ്ട്. കർഷകരിൽനിന്ന് കിലോ ഗ്രാമിന് 65 രൂപയായിട്ടാണ് ഇസാഫ് കോർപറേറ്റ് ബാങ്ക് അധിക്യതർ ഉഴുന്ന് ശേഖരിക്കുന്നത്. അടുത്ത ഘട്ടത്തിൽ തൃശൂർ, പാലക്കാട് ജില്ലകളിലായി 10,000 ഏക്കറോളം സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനാണ് ഇസാഫ് കോർപറേറ്റ് ബാങ്ക് ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: മന്ത്രിമാരെ അറിയിക്കാതെയുള്ള ഐഎഎസുകാരുടെ മാറ്റത്തിലുള്ള മന്ത്രിമാരുടെ കടുത്ത അതൃപ്തിക്കിടെ ഇന്നു മന്ത്രിസഭായോഗം ചേരും. യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റ ശേഷം ശനിയാഴ്ച നടന്ന ആദ്യ വകുപ്പു മേധാവിമാരുടെയും ജില്ലാ കളക്ടർമാരുടെയും മാറ്റമാണ് വിവാദമായത്. മന്ത്രിമാർ അറിയാതെയാണ് ബന്ധപ്പെട്ട വകുപ്പുകളിലെ മേധാവിമാരെ നിയമിച്ചതെന്ന വിമർശനമാണ് ഉയർന്നത്.
ബുധനാഴ്ച നടക്കേണ്ട പതിവു മന്ത്രിസഭായോഗമാണ് അന്ന് ബക്രീദ് അവധിയായ സാഹചര്യത്തിൽ ഇന്നു ചേരുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറെ വിവാദമായ കണ്ണൂർ ആർഡിഒയായിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കണ്ണൂർ ജില്ലാ കളക്ടർ അരുണ്‍ കെ. വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായി നിയമിച്ചത് വ്യവസായ മന്ത്രിയായ പി.കെ. കുഞ്ഞാലിക്കുട്ടി അറിഞ്ഞിരുന്നില്ല.
മന്ത്രിസഭയിലെ രണ്ടാമനായ പി.കെ. കുഞ്ഞാലിക്കുട്ടിയെ അറിയിക്കാതെ ഐഎഎസുകാരുടെ സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിൽ ഇനി ഐഎഎസുകാരുടെ മാറ്റം നടത്തുന്പോൾ വ്യവസ്ഥാപിത മാർഗങ്ങൾ മന്ത്രിസഭയിൽ അവതരിപ്പിച്ചേക്കും.
റവന്യു മന്ത്രി എ.പി. അനിൽകുമാർ അറിയാതെയാണ് കളക്ടർമാരുടെ മാറ്റങ്ങൾ ചീഫ് സെക്രട്ടറി പുറത്തിറക്കിയതെന്ന ആരോപണവുമുണ്ട്. ഐഎഎസുകാരുടെ മാറ്റത്തിനെതിരേ ഇന്നലെ കൂടുതൽ മന്ത്രിമാർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ നിയമനങ്ങളിൽ ചിലതിൽ മാറ്റം വരുത്തുന്നതിനായി ചില മന്ത്രിമാർ കടുംപിടിത്തത്തിനും സാധ്യതയുണ്ട്.
മലബാർ മേഖലയിലെ സ്കൂളുകളിൽ പ്ലസ് ടുവിന് കൂടുതൽ സീറ്റും ബാച്ചും അനുവദിക്കുന്നതും ചർച്ചയ്ക്കു വന്നേക്കും. 29നു നടക്കേണ്ട ഗവർണറുടെ നയപ്രഖ്യാപനത്തിന്റെ കരടും മന്ത്രിസഭ അംഗീകരിച്ചു ലോക്ഭവനു കൈമാറിയേക്കും. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്രയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും ചിലപ്പോൾ ഇന്നത്തെ മന്ത്രിസഭ തീരുമാനമെടുത്തേക്കും. ഏതൊക്കെ ബസുകളിൽ സൗജന്യ യാത്ര അനുവദിക്കണമെന്നതിലാകും തീരുമാനം. ജൂണ്‍ 15 മുതൽ സംസ്ഥാനത്തു നടപ്പാക്കുമെന്നാണു പ്രഖ്യാപനം.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് ഏഴു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
നാളെയും മറ്റന്നാളും പരക്കെ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ശനിയാഴ്ച എട്ടു ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. മറ്റന്നാള്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു. ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടത്തരം നേരിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇടിമിന്നലോട് കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
District News
കോതമംഗലം: കോതമംഗലത്തെ യുഡിഎഫ് സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. എൽഡിഎഫ് സ്ഥാനാർഥി പ്രചാരണം ആരംഭിച്ചു.
എൻഡിഎ മുന്നണിയിൽ സീറ്റ് ഏത് പാർട്ടിക്ക് എന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. കോതമംഗലം നിയമസഭാമണ്ഡലത്തില്‍ 171654 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 84467 പുരുഷൻമാരും 87187 പേർ സ്ത്രീകളുമാണ്. പുരുഷന്മാരെ അപേക്ഷിച്ച് 2720 സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുണ്ട്. 191 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
Kerala
തിരുവനന്തപുരം: കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി.
വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർധ സൈനിക സേനാ വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മേയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾകൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്പോര്. നിയമസഭയിൽ കോപ്രായം കാണിച്ചത് ഭരണപക്ഷമാണെന്നും മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടികൊണ്ട് അടിച്ചിട്ടില്ല. ഡയസിൽ വിളിച്ചുവരുത്തി ചർച്ച നടത്താൻ മാത്രം വിഷയമുണ്ടായില്ലെന്ന് സ്പീക്കർ തന്നെ പറഞ്ഞിരുന്നു. ചോദ്യോത്തരത്തിന്റെ പേരിൽ മൈക്ക് കൈയിൽ കിട്ടുമ്പോൾ മന്ത്രിമാർ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് ഗാന്ധാരിയെ പോലെ സ്വയം കണ്ണ് കെട്ടി അന്ധനായെന്നും സ്പീക്കറുടെ ഡയസിൽ ചാടിക്കയറിയ അംഗം ഹൈ ജംപിന് പോയിരുന്നുവെങ്കിൽ നാടിന് ഗുണമുണ്ടായേനെയെന്നും പ്രതിപക്ഷ നേതാവ് ഇരട്ടത്താപ്പിന്റെ നേതാവാണെന്നും മന്ത്രി എം.ബി. രാജേഷ് പരിഹസിച്ചു.
സോണിയ ഗാന്ധിയുടെ അടുക്കലേക്ക് സ്വർണക്കേസ് പ്രതിയെ ആരുകൊണ്ടുപോയെന്ന് പ്രതിപക്ഷ നേതാവ് പറയണെന്ന് മന്ത്രി പി. രാജീവ് ആവശ്യപ്പെട്ടു.
District News
നെയ്യാറ്റിന്‍കര : തെക്കിന്റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന കമുകിൻകോട് വിശുദ്ധ അന്തോണീസ് തീർഥാടന പള്ളിയിൽ 13 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഇന്നു കൊടിയേറും.
രാവിലെ 7.30നു കൊച്ചുപള്ളിയില്‍ നടക്കുന്ന തിരുനാൾ സമാരംഭ ദിവ്യബലിക്കു നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറാള്‍ മോൺ. ക്രിസ്തുദാസ് തോംസൺ മുഖ്യകാർമികത്വം വഹിക്കും. വിശുദ്ധ അന്തോണീസിന്റെ അത്ഭുത തിരുസ്വരൂപത്തിൽ വികാരി ജനറാള്‍ കിരീടം അണിയിക്കും. അല്മായ ശുശ്രൂഷാ ഡയറക്ടര്‍ ഫാ. ബെനഡിക്ട് ഡേവിഡ് വചനസന്ദേശം നല്‍കും.
രാവിലെ 9.30നു ജപമാല, ലിറ്റിനി, നൊവേന. 10.30 നു നടക്കുന്ന സമൂഹ ദിവ്യബലിയില്‍ മൈലം ഇടവക വികാരി ഫാ. പ്രദീപ് ആന്റോ മുഖ്യകാര്‍മികനാകും. ആലപ്പുഴ തങ്കി ആശ്രമം പ്രയര്‍ ഫാ. മാനുവല്‍ കാരിപ്പോട്ട് വചനസന്ദേശം നല്‍കും. വൈകുന്നേരം മൂന്നിനു കൊച്ചുപള്ളിയിലേയ്ക്ക് ആഘോഷമായ തീര്‍ഥാടന പ്രയാണം.
വൈകുന്നേരം നാലിനു വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപത്തെ കൊച്ചുപള്ളിയിൽനിന്നും ഇടവക ദേവാലയത്തിലേക്കു പ്രദക്ഷിണമായി ആഘോഷപൂർവം കൊണ്ടുവരും. രാത്രി 7.30നു കെ. ആൻസലൻ എംഎൽഎയുടെ അധ്യക്ഷതയില്‍ ചേരുന്ന തിരുനാൾ സൗഹൃദസന്ധ്യ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
സ്വാമി സന്ദീപാനന്ദഗിരി അനുഗ്രഹപ്രഭാഷണം നടത്തും. ജി. സ്റ്റീഫൻ എംഎൽഎ, ഡോ. എം.എ. സിദ്ദീഖ്, ടി. പ്രമീള, സൈമൺ, എസ്.ആര്. അരവിന്ദ് രാജ്, കെ.ഐ. ഹരിപ്രസാദ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഇടവക വികാരി ഫാ. സജി തോമസ് കൊടിയേറ്റുകർമം നിർവഹിക്കും.
Kerala
തിരുവനന്തപുരം: ഇന്ന് വിവാഹം നടക്കാനിരിക്കെ വരൻ ബൈക്ക് അപകടത്തിൽ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്.
തിരുവനന്തപുരം ശ്രീകാര്യത്ത് പുലർച്ചെ ഒന്നോടെയാണ് സംഭവം. പാങ്ങപ്പാറ മാങ്കുഴിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
Sports
മുംബൈ: അടുത്ത വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുംബൈയിലെ ബിസിസിഐ ആസ്ഥാനത്താണ് പ്രഖ്യാപനം.
ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പങ്കെടുക്കും. ജനുവരിയിൽ ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കും ലോകകപ്പിനുമുള്ള ടീമിനെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിച്ച ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റമുണ്ടാവില്ലെന്നാണ് കരുതുന്നത്. സൂര്യകുമാർ യാദവിന്റെയും ശുഭ്മാൻ ഗില്ലിന്റെയും മോശം ഫോം മാത്രമാണ് ടീം മാനേജ്മെന്റിന്റെ ആശങ്ക.
മലയാളി താരം സഞ്ജു സാംസൺ ലോകകപ്പ് ടീമില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024ൽ രോഹിത് ശർമ്മയും സംഘവും നേടിയ ടി20 ലോകകപ്പ് നിലനിർത്താനാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീമും ഇതുവരെ കിരീടം നിലനിര്‍ത്തിയിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
National
ന്യൂഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധി ഇന്നും തുടരും. സർവീസുകൾ ഇന്നും മുടങ്ങുമെന്ന് ഇൻഡിഗോ മുന്നറയിപ്പ് നൽകിയിട്ടുണ്ട്. ഇന്‍ഡിഗോ പ്രതിസന്ധിയില്‍ വലഞ്ഞിരിക്കുകയാണ് രാജ്യത്തെ വിമാന യാത്രക്കാര്‍.
വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്വീസുകള്ളാണ് വെള്ളിയാഴ്ച മാത്രം റദ്ദാക്കിയതായി ഇന്‍ഡിഗോ സിഇഒ വ്യക്തമാക്കിയത്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഭാഗമികമായ ഇളവ് നല്കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
അതേസമയെ ഇൻഡിഗോ വിമാന പ്രതിസന്ധിയിൽ വ്യോമയാനമന്ത്രാലയം അന്വേഷണം തുടങ്ങി. വിഷയത്തില്‍ ഈ മാസം 15 ന് റിപ്പോർട്ട് സമർപ്പിക്കും. നാലംഗ സമിതിക്ക് മുമ്പാകെ ഇൻഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും.
കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ മുന്നൊരുക്കങ്ങളെടുക്കണമെന്ന് വിമാനത്താവള കമ്പനി നിർദേശം നൽകി.
ww.cial.aero ലിങ്ക് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവ്വീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാൻ ആണ് യാത്രക്കാർക്ക് നിർദേശം നൽകിയത്. ഭൂരിഭാഗം ഇൻഡിഗോ സർവ്വീസുകളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. 11 മണിക്കൂർ വരെ വൈകിയാണ് സർവിസ് നടത്തിയ ചുരുക്കം വിമാനങ്ങളും യാത്ര തുടങ്ങിയത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നുള്ള ഇൻഡിഗോയുടെ റാസ് അൽ ഖൈമ, കുവൈത്ത്, അബുദാബി, മസ്കത്ത്, മാലി സർവീസുകൾ മുടങ്ങിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദോഹ, അബുദാബി, ദുബായ് സർവീസുകളും മുടങ്ങി.
Kerala
കണ്ണൂർ: പയ്യന്നൂരിൽ പോലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ സിപിഎം സ്ഥാനാർഥി അടക്കമുള്ള പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.
തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ് സ്ഥാനാർഥി പയ്യന്നൂർ കാറമേൽ വി.കെ. നിഷാദ്, വെള്ളൂർ ടി.സി.വി. നന്ദകുമാർ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
കേസിൽ എ. മിഥുൻ, കെ.വി. കൃപേഷ് എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമാണ് പ്രതിയായ വി.കെ. നിഷാദ്.
2012 ഓഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. പയ്യന്നൂർ എസ്ഐ ആയിരുന്ന കെ.പി. രാമകൃഷ്ണന്റെ വാഹനത്തിനു നേരെ ബൈക്കിൽ എത്തി ബോംബെറിഞ്ഞ കേസിലാണ് ഇവരെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. വധശ്രമം, സ്ഫോടക വസ്തു നിയമത്തിലെ മൂന്നു വകുപ്പുകൾ അടക്കം തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിരുന്നു.
എംഎസ്എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട്, അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഘർഷത്തിന്റെ ഭാഗമായാണ് പോലീസിനെതിരെ ബോംബേറ് നടന്നത്.
പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ നിഷാദും മറ്റു മൂന്നുപേരും അതിവേഗം രണ്ടു ബൈക്കുകളിലെത്തി. പോലീസ് ഒച്ചവച്ചപ്പോൾ ഇവർക്കു നേരെ ബോംബെറിഞ്ഞ ശേഷം ബൈക്ക് ഓടിച്ചുപോകുകയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ല.
ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം കൂടുതലിടങ്ങളിൽ മഴ ലഭിച്ചേക്കും.
മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്.
ശനിയാഴ്ചയോടെ തെക്ക് -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ശനിയാഴ്ച നാല് ജില്ലകളിൽ നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത നാലു ദിവസം ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.
National
ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ആവേശത്തിൽ മുന്നണികൾ. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ച് എട്ടരയോടെ ആദ്യ സൂചനകൾ പുറത്തുവരും. 243 അംഗ നിയമസഭയിൽ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
66.91 ശതമാനം എന്ന റിക്കാർഡ് പോളിംഗാണ് ഇത്തവണ ബീഹാറിൽ നടന്നത്. നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് എക്സിറ്റ് പോളുകളെല്ലാം. എൻഡിഎക്ക് 130 മുതൽ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതൽ 108 വരെ സീറ്റുകളാണ് പ്രവചനം.
ഇന്ത്യാ സഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്നും വോട്ടെണ്ണൽ ദിനത്തിൽ ക്രമക്കേടുകൾക്ക് ഇടനൽകരുതെന്നും തേജസ്വി യാദവ് പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്. ഉച്ചകഴിഞ്ഞ് 3.30ന് തൃശൂരിൽ സാസ്കാരിക മന്ത്രി സജി ചെറിയാനാകും പ്രഖ്യാപനം നടത്തുക.
35ഓളം ചിത്രങ്ങൾ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന. പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് ശേഷമാണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി അന്തിമ വിധി നിർണയം നടത്തിയത്.
ജനപ്രീതിയും കലാമൂല്യവും ഒത്തു ചേർന്ന ഒരുപിടി സിനിമകൾ ഇക്കുറി മത്സരത്തിൽ ഇടം നേടിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ്, ഫെമിനിച്ചി ഫാത്തിമ, എആർഎം, കിഷ്കിന്ധാകാണ്ഡം തുടങ്ങിയ ചിത്രങ്ങൾ സജീവ പരിഗണനയിൽ വന്നെന്നാണ് വിവരം.
മമ്മൂട്ടി, ടോവിനോ തോമസ്, ആസിഫ് അലി, സൗബിൻ ഷാഹിർ എന്നിവർ നടന്മാരുടെ വിഭാഗത്തിലും അനശ്വര രാജൻ, ദർശന രാജേന്ദ്രൻ, ജ്യോതിർമയി, ഷംല ഹംസ തുടങ്ങിയവർ നടിമാരുടെ വിഭാഗത്തിലും മുൻ നിരയിലുണ്ട്. 128 എൻട്രികളാണ് ഇക്കുറി വന്നത്.