കൊളംബോ: ത്രിദിന പരിശീലനം ജയത്തോടെ അവസാനിപ്പിച്ചു; ഇനി ടീം ഇന്ത്യക്കു മുന്നിലുള്ളത് സിംഹള പരീക്ഷാദിനങ്ങള്‍. വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ആദ്യ ഇന്നിംഗ്സില്‍ ഇറങ്ങാതിരുന്ന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇന്നലെ രണ്ടാം ഇന്നിംഗ്സില്‍ ക്രീസിലെത്തി.
ശ്രീലങ്ക ക്രിക്കറ്റ് ഇലവന് എതിരായ പരിശീലന മത്സരം ടീം ഇന്ത്യ ആറു വിക്കറ്റ് ജയത്തോടെ അവസാനിപ്പിച്ചു. സ്കോര്‍: ശ്രീലങ്ക ക്രിക്കറ്റ് ഇലവന് 363/8 ഡിക്ലയേര്‍ഡ്, 200/6 ഡിക്ലയേര്‍ഡ്. ഇന്ത്യ 357/6 ഡിക്ലയേര്‍ഡ്, 214/4 ഡിക്ലയേര്‍ഡ്.
രണ്ടാംദിനത്തിലെ സ്കോറില്‍ (357/6) ഇന്ത്യന്‍ ടീം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് മൂന്നാംദിനം കളിയാരംഭിച്ചത്. തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇലവന് രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തി. ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറി നേടിയ നിഷാന്‍ ഫെര്‍ണാണ്ടോ (66) രണ്ടാം ഇന്നിംഗ്സിലും (63) അതാവര്‍ത്തിച്ചു. 73 പന്തിലായിരുന്നു ഫെര്‍ണാണ്ടോയുടെ 63 റണ്‍സ്. നിപുന്‍ ധനഞ്ജയയാണ് (46) ആതിഥേയ ടീമിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ച മറ്റൊരു താരം. ഇന്ത്യയുടെ ഗുര്‍ണൂര്‍ ബ്രാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഗില്‍ - ജയ്സ്വാള്‍ ഓപ്പണിംഗ്
പരിശീലനത്തിനിടെ കൈവിരലിനു പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ ആദ്യദിനം കളത്തില്‍നിന്നു വിട്ടുനിന്നപ്പോള്‍ കെ.എല്‍. രാഹുല്‍ ആയിരുന്നു ഇന്ത്യയെ നയിച്ചത്. ആദ്യ ഇന്നിംഗ്സില്‍ രാഹുല്‍ 40 റണ്‍സ് നേടുകയും ചെയ്തു. രണ്ടാം ഇന്നിംഗ്സില്‍ രാഹുലിനു പകരം ശുഭ്മാന്‍ ഗില്ലാണ് ഓപ്പണിംഗ് റോളില്‍ എത്തിയത്.
207 റണ്‍സ് എന്ന ലക്ഷ്യം പിന്തുടരാന് ക്രീസിലെത്തിയ ഇന്ത്യക്കായി ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 105 റണ്‍സ് സ്വന്തമാക്കി. 54 പന്തില്‍ 44 റണ്‍സ് നേടിയ ഗില്‍ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്. 46 പന്തില്‍ രണ്ടു സിക്സും ഒമ്പത് ഫോറും അടക്കം 61 റണ്‍സ് നേടിയശേഷം ജയ്സ്വാള്‍ സ്വമേധയാ ക്രീസ് വിട്ടു.
പിന്നീട് ഋഷഭ് പന്ത് (28), ധ്രുവ് ജുറെല്‍ (17), രവീന്ദ്ര ജഡേജ (22 റിട്ടയേര്‍ഡ് ഹര്‍ട്ട്), മുഹമ്മദ് സിറാജ് (32 നോട്ടൗട്ട്) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യന്‍ ടീം ജയത്തില്‍.
ടോപ് ഓര്‍ഡര്‍ പവർ
നായകന് ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തിയതായിരുന്നു മൂന്നാംദിനത്തിലെ ഏറ്റവും വലിയ ആകര്‍ഷണം. ഗില്‍ ഓരോ പന്തും ശ്രദ്ധയോടെ നേരിട്ടു. 54 പന്തില്‍നിന്ന് ഏഴ് ഫോറിന്റെ സഹായത്തോടെ 44 റണ്‍സും എടുത്തു.
അതോടെ ഇന്ത്യന്‍ ടോപ് ഓര്‍ഡറിലെ എല്ലാവരും ക്രീസിലെത്തുകയും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിനു പുറത്തായ യശസ്വി ജയ്സ്വാള്‍ രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നു. കെ.എല്‍. രാഹുല്‍ (40 റിട്ടയേര്‍ഡ്), ദേവ്ദത്ത് പടിക്കല്‍ (142 നോട്ടൗട്ട്) എന്നിവര്‍ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയില്ല.
രവീന്ദ്ര ജഡേജയും (63 റിട്ടയേര്‍ഡ്, 22 റിട്ടയേര്‍ഡ്) മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. രണ്ട് ഇന്നിംഗ്സിലും രണ്ട് വിക്കറ്റ് വീതം ജഡേജ സ്വന്തമാക്കിയെന്നതും ശ്രദ്ധേയം. വിക്കറ്റ് കീപ്പിംഗ് റോളിലുള്ള ഋഷഭ് പന്ത് (2, 28), ധ്രുവ് ജുറെല്‍ (1, 17) എന്നിവര്‍ ഫോമിലേക്ക് ഉയര്‍ന്നില്ല. 15ന് ഗാലെയിലാണ് ഇന്ത്യ x ശ്രീലങ്ക ഒന്നാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം.