പൂന: സുരക്ഷയുടെയും പഠനസൗകര്യങ്ങളുടെയും പേരിൽ പൂനയിൽ നിരാഹാരസമരം തുടരുന്ന ഗോത്രവിദ്യാർഥികൾക്കൊപ്പം ചേരാമെന്ന വാഗ്ദാനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. “എന്നെ വിളിച്ചാൽ, നിങ്ങൾക്കൊപ്പം ഞാനും സമരത്തിനിരിക്കാം” -പൂന എസ്എസ്പിഎംഎസ് കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച "ഛത്രോൺ കി ഗൂഞ്ച്' എന്നപേരിലുള്ള വിദ്യാർഥികളുമായി സംവദിക്കുന്ന പരിപാടിയിൽ ലോക്സഭാ പ്രതിപക്ഷനേതാവ് ഉറപ്പ് നൽകി.
വിദ്യാഭ്യാസ സൗകര്യം, സാന്പത്തിക സുരക്ഷ, പൊതുഗതാഗത സൗകര്യം, സൈബർ ഇടങ്ങളിലെ പീഡനം ഉൾപ്പടെ ഒട്ടേറെ വിഷയങ്ങളിൽ വിദ്യാർഥികളുമായി രാഹുൽ ഏറെനേരം സംസാരിച്ചു. ഇതിനിടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ ആവശ്യപ്പെട്ടു പൂനയിലെ മൻജാരിയിൽ പത്തുദിവസമായി ഗോത്രവിദ്യാർഥികൾ സമരത്തിലാണെന്ന കാര്യവും, ആരോഗ്യനില മോശമായതിനെത്തുടർന്ന് ഒരു പെൺകുട്ടിയെ കഴിഞ്ഞദിവസം ആശുപത്രിയിലേക്കു മാറ്റിയ കാര്യവും രാഹുലിന്റെ ശ്രദ്ധയിൽപ്പെട്ടത്.
“ഒരു പുരുഷന്റെയും അടിമയല്ല സ്ത്രീകൾ”
സ്ത്രീകളെ അടിച്ചമർത്തുന്ന മാനസികാവസ്ഥയുടെ ഉറവിടം മനുസ്മൃതിയാണെന്നും ആ ചിന്താഗതിക്കെതിരേയാണു നിലവിലെ പോരാട്ടമെന്നും ഛത്രോൺ കി ഗൂഞ്ച് വിദ്യാർഥിനീ സംഗമത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. പെൺകുട്ടികളെയും സ്ത്രീകളെയും കൂട്ടിനുള്ളിൽ തളച്ചിടാനാണു ബിജെപി-ആർഎസ്എസ് ശക്തികൾ ശ്രമിക്കുന്നത്. എന്നാൽ അത്തരമൊരു ഇന്ത്യയെയല്ല, എല്ലാവർക്കും ബഹുമാനം ലഭിക്കുന്ന ഇന്ത്യയെയാണു തങ്ങൾ സ്വപ്നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
70 കോടി സ്ത്രീകളുടെ വേറിട്ട ജീവിതയാത്രകളും ഭാവനകളും സ്വപ്നങ്ങളുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. ഇന്ത്യൻ സ്ത്രീകൾ ഇന്നും അക്രമങ്ങൾക്കും അനാദരവിനും നിയന്ത്രണങ്ങൾക്കും ഇരയാകുന്നുണ്ട്. രാജ്യത്തു നടക്കുന്ന ലൈംഗിക അക്രമങ്ങളിൽ 99 ശതമാനവും പുറത്തറിയുന്നില്ല. 84 ശതമാനം സ്ത്രീകൾക്കും ജോലിക്കു പോകാൻ കുടുംബത്തിന്റെ അനുവാദം ആവശ്യമാണ്. ജോലി ചെയ്യുന്ന സ്ത്രീകൾക്കു പുരുഷന്മാരേക്കാൾ 25 ശതമാനം കുറവ് വേതനമാണു ലഭിക്കുന്നത് -രാഹുൽ ചൂണ്ടിക്കാട്ടി.
രാജ്യത്തെ തൊഴിലില്ലായ്മയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആയിരം യുവാക്കളിൽ 12 പേർക്കു മാത്രമാണ് സ്ഥിരജോലി ലഭിക്കുന്നത്. യുവാക്കളുടെ സമയം ഡിജിറ്റൽ ലോകത്തെ സോഷ്യൽ മീഡിയ അഡിക്ഷനുകളിലൂടെ പ്രമുഖ കോർപറേറ്റ് ഭീമന്മാർ അപഹരിക്കുകയാണെന്നും അർഹമായ തൊഴിലവസരങ്ങൾ നൽകുന്നതിൽ രാജ്യം പരാജയപ്പെടുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
ആളെയെത്തിക്കാൻ കോൺഗ്രസ് കോടികൾ ഒഴുക്കി: ബിജെപി
പൂനയിൽ വിദ്യാർഥിനികളെ അണിനിരത്തി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സംഘടിപ്പിച്ച ‘ഛത്രോ ൺ കി ഗൂഞ്ച്’പരിപാടിക്ക് ആളെയെത്തിക്കാൻ കോൺഗ്രസ് കോടികൾ ഒഴുക്കിയെന്നു ബിജെപി. പരിപാടി ‘ഛാത്രോൺ കി ഗൂഞ്ച്’ (വിദ്യാർഥികളുടെ ശബ്ദം) അല്ലെന്നും ‘പൈസ കീ ഗൂഞ്ച്’ (പണത്തിന്റെ ശബ്ദം) ആണെന്നും ആരോപിച്ച ബിജെപി സംസ്ഥാന വക്താവ് നവ്നാഥ് ബാൻ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് 30,000 മുതൽ 35,000 രൂപ വരെ നൽകി ആളുകളെ സംഘടിപ്പിക്കാനും പ്രചാരണം നടത്താനും കരാർ ഒപ്പിട്ടിരുന്നതായും ചൂണ്ടിക്കാട്ടി.