International
വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയ താത്പര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിക്കുന്ന 35 അന്താരാഷ്ട്ര സംഘടനകളിൽനിന്നും ഐക്യരാഷ്ട്ര സഭയുടെ 31 വിഭാഗങ്ങളിൽനിന്നും കരാറുകളിൽനിന്നും അമേരിക്ക പിന്മാറുന്നതായി പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ബുധനാഴ്ച
ഇതു സംബന്ധിച്ച രേഖ ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം, സംഘടനകളുടെ പട്ടിക വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ പരമാധികാരത്തിനും സാമ്പത്തിക താത്പര്യങ്ങൾക്കും വിരുദ്ധമായ പ്രത്യയശാസ്ത്ര പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിൽ നിന്നാണ് പിന്മാറ്റമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. അമേരിക്കയുടെ മുൻഗണനകളേക്കാൾ ആഗോള അജൻഡകൾക്കു പ്രധാന നൽകുന്ന സംഘടനകളിലേക്ക് അമേരിക്കയുടെ പണവും പങ്കാളിത്തവും വേണ്ടെന്ന നിലപാടിലേക്കാണ് ഇതിലൂടെ അമേരിക്ക എത്തുന്നത്. ഇത്തരം സംഘടനകൾക്കു നൽകുന്ന അമേരിക്കൻ നികുതിദായകരുടെ പണം മറ്റു പ്രയോജനപ്രദമായ രീതികളിൽ വിനയോഗിക്കുന്നതാണ് ഉചിതമെന്നും വൈറ്റ്ഹൗസ് അഭിപ്രായപ്പെട്ടു.
രണ്ടാം ഭരണകാലത്തിന്റെ തുടക്കം മുതൽ ഐക്യരാഷ്ട്ര സംഘടനകളിൽനിന്നും അന്താരാഷ്ട്ര സംഘടനകളിൽനിന്നും അകലം പാലിക്കുന്ന നിലപാടാണ് ഡോണൾഡ് ട്രംപ് സ്വീകരിച്ചുവരുന്നത്. ഐക്യരാഷ്ട്ര സംഘടനകൾക്കു നൽകുന്ന ഫണ്ട് വെട്ടിക്കുറയ്ക്കാനും ട്രംപ് നിർദേശിച്ചിരുന്നു. അമേരിക്കൻ ഫണ്ട് കുറഞ്ഞതോടെ പല അന്താരാഷ്ട്ര സംഘടനകളുടെയും പ്രവർത്തനത്തെ അതു കാര്യമായി ബാധിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന, പാരീസ് കാലാവസ്ഥാ കരാർ തുടങ്ങിയവ ട്രംപിന്റെ നിശിതമായ വിമർശനം ഏറ്റുവാങ്ങുന്ന സംവിധാനങ്ങളാണ്.
International
ബാമക്കോ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളായ മാലിയും ബുർക്കിനാ ഫാസോയും അമേരിക്കൻ പൗരന്മാർക്ക് സന്പൂർണ പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായി വ്യത്യസ്ത പ്രസ്താവനകളിൽ അറിയിച്ചു. നേരത്തേ അമേരിക്കയിലെ ട്രംപ് ഭരണകൂടം ഈ രണ്ടു രാജ്യങ്ങൾക്കും പ്രവേശനവിലക്ക് പ്രഖ്യാപിച്ചിരുന്നു.
പകരത്തിനു പകരം എന്ന നിലയിലാണ് നടപടിയെന്ന് ബുർക്കിനാ ഫാസോ വിദേശകാര്യമന്ത്രി കരമാക്കോ ഷോൺ മെരി ട്രാവോർ വിശദീകരിച്ചു. പരസ്പരബഹുമാനവും തുല്യതയുമാണ് ആഗ്രഹിക്കുന്നതെന്ന് മാലി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പടിഞ്ഞാറൻ ആഫ്രിക്കയിലെ നൈജർ രാജ്യവും അമേരിക്കൻ പൗരന്മാർക്ക് പ്രവേശനവിലക്ക് പ്രഖ്യാപിച്ചിരുന്നു. മാലി, ബുർക്കിനാ ഫാസോ, നൈജർ രാജ്യങ്ങളിൽ പട്ടാള ഭരണകൂടങ്ങളാണ് നിലവിലുള്ളത്. അയൽരാജ്യങ്ങളുമായും പശ്ചാത്യ ശക്തികളുമായും ബന്ധം വഷളായ മൂന്നു രാജ്യങ്ങളും തമ്മിൽ സഖ്യത്തിലാണ്.
ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ പ്രവേശനവിലക്ക് ഇന്നാണു നിലവിൽ വരുന്നത്. പ്രവേശനവിലക്കു നേരിടുന്ന രാജ്യങ്ങളുടെ പട്ടിക അടുത്തിടെ വിപുലപ്പെടുത്തുകയായിരുന്നു.
ദക്ഷിണ സുഡാൻ, സിറിയ, പലസ്തീൻ അഥോറിറ്റി പാസ്പോർട്ടുള്ളവർ എന്നിവർക്കും അമേരിക്കയിൽ പൂർണ പ്രവേശനവിലക്കുണ്ടാകും. നൈജീരിയ, ടാൻസാനിയ, സിംബാബ്വെ തുടങ്ങി 15 രാജ്യങ്ങൾക്ക് ഭാഗിക പ്രവേശന വിലക്കും ഇന്നു നിലവിൽ വരും.