ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാർ നഗരത്തിലുള്ള യുഎസ് കോൺസുലേറ്റ് ജനറൽ ആസ്ഥാനം ഘട്ടംഘട്ടമായി പൂട്ടുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ കണക്കിലെടുത്താണു നടപടി.
പെഷവാർ ഉൾപ്പെടുന്ന ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ കോൺസുലേറ്റ് സേവനങ്ങൾ ഇസ്ലാമാബാദിലെ യുഎസ് എംബസിയുടെ കീഴിലാക്കും. പെഷവാർ കോൺസുലേറ്റ് പൂട്ടുകയാണെങ്കിലും പാക്കിസ്ഥാനോടുള്ള അമേരിക്കൻ നയത്തിൽ മാറ്റമില്ലെന്ന് അറിയിപ്പിൽ കൂട്ടിച്ചേർത്തു.
യുഎസ്-ഇസ്രേലി ആക്രമണത്തിൽ ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ് കൊല്ലപ്പെട്ടതിനു പിന്നാലെ പാക്കിസ്ഥാനിലെ യുഎസ് നയതന്ത്രകാര്യാലയങ്ങൾക്കു നേർക്ക് പ്രതിഷേധപ്രകടനങ്ങളുണ്ടായിരുന്നു. കറാച്ചിയിലെ യുഎസ് കോൺസുലേറ്റിനു സമീപം പ്രതിഷേധക്കാരും പാക് സുരക്ഷാ ഭടന്മാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒന്പതു പേർ കൊല്ലപ്പെട്ടു.
ഇതേത്തുടർന്ന് കറാച്ചിയിലെയും ലാഹോറിലെയും യുഎസ് കോൺസുലേറ്റ് ജീവനക്കാരും കുടുംബാംഗങ്ങളും പാക്കിസ്ഥാൻ വിടുകയുണ്ടായി.