ടെഹ്റാൻ: ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണങ്ങൾക്കെതിരെ തിരിച്ചടിച്ച് ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു. അബുദാബിയിൽ നടത്തിയ ആക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്.
ബഹ്റൈൻ, ഖത്തർ, കുവൈറ്റ്, അബുദാബി, സൗദി തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. രണ്ട് മിസൈലുകളെ തകർത്തതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ബഹ്റൈനിലും യുഎഇയിലും കുവൈറ്റിലും യുഎസ് സേനാ കേന്ദ്രങ്ങൾക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. ബഹ്റൈനിലും അബുദാബിയിലും നിരവധി സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. യുഎസ് നേവി താവളം സ്ഥിതിചെയ്യുന്ന ബഹ്റൈനിലെ ജുഫൈറിലും ശക്തമായ ആക്രമണമുണ്ടായി.
യുഎഇ തലസ്ഥാനമായ അബുദാബിയിൽ വലിയ ശബ്ദത്തോടെ സ്ഫോടനമുണ്ടായി. പൗരന്മാരോട് എത്രയും വേഗം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.