വാഷിംഗ്ടൺ: കിഴക്കൻ പസഫിക് സമുദ്രത്തിൽ ലഹരിമരുന്ന് കടത്തുകയായിരുന്ന കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ലഹരികടത്തുകാരെയും ഭീകരവാദികളെയും ലക്ഷ്യമിട്ട് യുഎസ് സതേൺ കമാൻഡ് നടത്തിയ പ്രത്യേക നീക്കത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.
ഏപ്രിൽ 14-ന് ജനറൽ ഫ്രാൻസിസ് എൽ. ഡൊനോവന്റെ നിർദേശപ്രകാരം 'ജോയിന്റ് ടാസ്ക് ഫോഴ്സ് സതേൺ സ്പിയർ' ആണ് ആക്രമണം നടത്തിയത്.
ഭീകര സംഘടനകൾ പ്രവർത്തിപ്പിക്കുന്ന കപ്പലുകളെയും ലഹരിക്കടത്ത് പാതകളെയും തകർക്കുക എന്നതായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ ദിവസങ്ങളിലും പസഫിക് മേഖലയിൽ സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു. തിങ്കളാഴ്ച നടന്ന മറ്റൊരു ആക്രമണത്തിൽ രണ്ട് ലഹരിക്കടത്തുകാർ കൊല്ലപ്പെട്ടിരുന്നു.
ലഹരിക്കടത്ത് ഓപ്പറേഷനിൽ അമേരിക്കൻ സൈനികർക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സൗത്ത്കോം അറിയിച്ചു.
മധ്യ-ദക്ഷിണ അമേരിക്കൻ തീരങ്ങളിലെ ലഹരിക്കടത്ത് ശൃംഖലകളെ തകർക്കുന്നതിന്റെ ഭാഗമായാണ് യുഎസ് സൈന്യം ഇത്തരം നീക്കങ്ങൾ ശക്തമാക്കിയത്. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല.