തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി, വയോജന ക്ഷേമ വകുപ്പ് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റുമായി (സിഎംഡി) ചേർന്നു വയോജനങ്ങളുടെ സംസ്ഥാനതല അടിസ്ഥാന വിവരശേഖരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു.
വയോജനങ്ങളുടെ ആരോഗ്യം, സാമൂഹികം, സാന്പത്തികം, ദൈനംദിന ജീവിതസാഹചര്യം എന്നിവ വിലയിരുത്തുകയും സാമൂഹികസുരക്ഷാ പദ്ധതികളുടെ ലഭ്യതയിലും സേവനങ്ങളിലുമുള്ള കുറവു കണ്ടെത്തുകയുമാണ് സർവേയുടെ പ്രധാന ലക്ഷ്യം. വയോജനങ്ങളുടെ മുൻഗണനകളും ആവശ്യങ്ങളും അടിസ്ഥാനമാക്കി ഭാവി പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുന്നതിനും തെളിവ് അധിഷ്ഠിത നയരൂപീകരണത്തിനും ഈ വിവരം ഉപയോഗിക്കും.
60 വയസും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും 3000ത്തോളം അഭിമുഖങ്ങൾ നടത്തിയാണ് സർവേ നടത്തുക. പ്രായവിഭാഗങ്ങൾ (60-69, 70-79, 80+), ഭൂമിശാസ്ത്രപരമായ മേഖലകൾ (നഗരം, അർധനഗരം, ഗ്രാമം) എന്നിവ കൂടാതെ തീരപ്രദേശം, വനമേഖല, ആദിവാസി മേഖല ഉൾപ്പടെ പരിസ്ഥിതി ദുർബല മേഖലകൾക്കും വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കുന്ന സയന്റിഫിക് മൾട്ടി സ്റ്റേജ് റാൻഡം സാന്പിളിംഗ് രീതിയാണ് സ്വീകരിക്കുക. ജില്ല, തദ്ദേശ സ്ഥാപനം, വാർഡ്, കുടുംബം എന്നീ തലങ്ങളിലാണ് സാന്പിൾ ശേഖരണം. പരിശീലനം ലഭിച്ച എന്യുമറേറ്റർമാർ നേരിട്ടുള്ള അഭിമുഖങ്ങളിലൂടെ സ്റ്റാൻഡേർഡ് സർവേ ഷെഡ്യൂൾ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്.
വയോജനങ്ങൾ, പരിചരിക്കുന്നവർ, പ്രദേശിക പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാനതല ശിൽപശാലയും സർവേയ്ക്ക് അനുബന്ധമായി നടത്തും.
വിവരശേഖരണം പൂർത്തിയാക്കി മൂന്നു മാസത്തിനകം അന്തിമ റിപ്പോർട്ട് വയോജന ക്ഷേമ വകുപ്പിനു സമർപ്പിക്കും. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവച്ചത്