കേരളം ആകാംക്ഷയോടെയും ആശങ്കയോടെയും കാത്തിരുന്ന രാഷ്ട്രീയ നാടകത്തിന്റെ അവസാനരംഗത്തിലെ ജനാഭിലാഷ മാറ്റത്തിനു പിന്നിൽ പതിവുരീതികളിൽനിന്നു മാറാനും പൊതുവികാരം ഉൾക്കൊള്ളാനുമുള്ള രാഹുൽ ഗാന്ധിയുടെ മികവും. ഒപ്പം യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന്റെ കനത്ത സമ്മർദവും കേരളത്തിലെ പൊതുവികാരത്തെക്കുറിച്ച് മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ കൃത്യമായ ഫീഡ്ബാക്കും നേരത്തേ നിശ്ചയിച്ച കെ.സി. വേണുഗോപാലിനു പകരം വി.ഡി. സതീശനെ നായകനാക്കുന്നതില്‍ നിർണായകമായി.
നിയമസഭാകക്ഷിയിൽ ഭൂരിപക്ഷമുള്ള വേണുഗോപാലിനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി നിയമിക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തിരുന്നു. തീരുമാനം മാറ്റാൻ തയാറാകാതിരുന്ന രാഹുലും ഖാർഗെയും ബുധനാഴ്ച ഉച്ചകഴിഞ്ഞാണു മാറിച്ചിന്തിച്ചത്. കെപിസിസി മുൻ പ്രസിഡന്റുമാരായ വി.എം. സുധീരനും കെ. മുരളീധരനും ഡൽഹിയിലെത്തി രാഹുലുമായി നടത്തിയ വിശദമായ ചർച്ചയിൽ വേണുഗോപാലിനെതിരേ ഒരു വിഭാഗം പ്രവർത്തകർക്കുള്ള എതിർപ്പും സതീശനുള്ള വലിയ ജനപിന്തുണയും ബോധ്യപ്പെടുത്തി. മുസ്ലിം ലീഗിന്റെ സമ്മർദത്തെ തുടർന്ന് രാഹുലുമായി പ്രിയങ്ക ഗാന്ധി നടത്തിയ കൂടിയാലോചനയും സതീശന്റെ ഭാഗ്യമായി. സോണിയാ ഗാന്ധിയും അനുകൂലിച്ചു.
യുഡിഎഫിന് വന്പൻ ജയം സമ്മാനിച്ച കേരള ജനതയുടെ പൊതുവികാരവും പിന്തുണയും സതീശനാണെന്ന തിരിച്ചറിവ് രാഹുലിന് ഉണ്ടായതായിരുന്നു പ്രധാനം. കോണ്‍ഗ്രസ് അനുകൂലികൾക്കു പുറമെ സതീശനു ലഭിച്ച സ്വീകാര്യത ഹൈക്കമാൻഡിനെ വിസ്മയിപ്പിച്ചു.
ജാതി, മത ശക്തികളുടെ സമ്മർദങ്ങൾക്കെതിരേ സ്വീകരിച്ച കർശന നിലപാടുകളും കേരള നിർമിതിക്കായുള്ള ദീർഘവീക്ഷണവും പുതിയ കാഴ്ചപ്പാടും പദ്ധതികളും അടക്കമുള്ള മികച്ച പ്രതിച്ഛായ സതീശന് അനുകൂലമായി. സിപിഎമ്മിനും ബിജെപിക്കുമെതിരേയുള്ള കരുത്തനായ പോരാളിയെന്നതും സതീശനു നേട്ടമായി. സംസ്ഥാനത്താകെ ന്യൂനപക്ഷ വോട്ടർമാർ യുഡിഎഫിനു നൽകിയ പിന്തുണയുടെ പശ്ചാത്തലത്തിൽ, സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ലീഗിന്റെ നിലപാടിനു സാധുതയേറി.
കോണ്‍ഗ്രസ് നിയമസഭാകക്ഷിയിലെ എംഎൽഎമാരുടെ പിന്തുണയെ മറികടന്നുള്ള രാഹുൽ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും തീരുമാനം, കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയത്തിലെ ദീർഘകാല രാഷ്ട്രീയ സന്ദേശമുള്ള ഗെയിം ചേഞ്ചറായി.
പതിനൊന്നു ദിവസമായി കേരളത്തിലും ഡൽഹിയിലും തുടർന്ന നാടകീയ രാഷ്ട്രീയ നീക്കങ്ങളുടെ അവസാന രണ്ടു ദിവസമാണ് അട്ടിമറിയായ സുപ്രധാന തീരുമാനത്തിലെത്തിച്ചത്. ഭൂരിപക്ഷം എംഎൽഎമാരുടെപിന്തുണയും എഐസിസി, കെപിസിസി, ഡിസിസി തലങ്ങളില്‍ വ്യക്തമായ മേൽക്കൈയുമുണ്ടായിരുന്ന രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ വേണുഗോപാലിന് കൈയകലം എത്തിയ മുഖ്യമന്ത്രി പദവിയാണു മലവെള്ളം പോലെ കുതിച്ചെത്തിയ ജനവികാരത്തിൽ ഒലിച്ചുപോയത്.
കേരളത്തിലുണ്ടായ പൊതുവികാരം ഭാവിയിലെ തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിനു ഗുണകരമാകുമെന്ന് രാഹുൽ കണക്കുകൂട്ടി. താഴെത്തട്ടിൽ വരെ സതീശനുള്ള പിന്തുണ, സഖ്യകക്ഷികളുടെ നിലപാട്, പൊതുജനാഭിപ്രായം എന്നിവയുടെ സംയോജനം സതീശന് അനുകൂലമായി.
പതിവു രീതികൾ തിരുത്തിയില്ലെങ്കിൽ ജനം തിരുത്തിക്കുമെന്ന് രാഹുലിന് ബോധ്യപ്പെട്ടു. ഹൈക്കമാൻഡ് പ്രതിനിധിയെ അടിച്ചേൽപിക്കുന്നതിനെതിരേ കോണ്‍ഗ്രസ് പ്രവർത്തകർക്കുള്ള അമർഷവും വൈകാരിക പ്രതിഷേധവും പൊട്ടിത്തെറിയിലേക്കും പാർട്ടിയുടെ തകർച്ചയിലേക്കും വഴിതെളിക്കുമെന്നതു രാഹുലിനെ മാറിച്ചിന്തിപ്പിച്ചു. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ പാർലമെന്റിലേക്കും നിയമസഭയിലേക്കും ഉപതെരഞ്ഞെടുപ്പുകൾ അടിച്ചേൽപിക്കേണ്ടി വരുമെന്നതു തീരുമാനത്തെ സ്വാധീനിച്ചു. ജനകീയനായ സതീശനെ ഒഴിവാക്കിയാലുണ്ടാകാവുന്ന ജനരോഷം ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുകളും പ്രധാനമായി.
ലോക്സഭാംഗമായ വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിനെ ഒരു വിഭാഗം പ്രവർത്തകർ എതിർത്തതു ഹൈക്കമാൻഡിനു അപ്രതീക്ഷിത തിരിച്ചടിയായി. മുഖ്യമന്ത്രിയാകാനുള്ള പോരാട്ടത്തിൽ തന്നെ മൈനസ് ചെയ്തേക്കാൻ വേണുഗോപാൽ നടത്തിയ പ്രസ്താവനയും തിരിച്ചടിച്ചു.
ദിവസം കഴിയുന്തോറും സതീശന്റെ ജനപ്രീതി കൂടിയതും അദ്ദേഹത്തിന്റെ സ്വീകാര്യത സംസ്ഥാനത്താകെ അലയടിച്ചതും പ്രയോജനപ്പെടുത്തണമെന്ന് എഐസിസി നേതൃത്വം കണക്കുകൂട്ടി. കേരളത്തിലെ ഏറ്റവും അംഗീകരിക്കപ്പെട്ട ബഹുജന നേതാവായി സതീശൻ ഉയർന്നതിനു ലഭിച്ച അംഗീകാരം കൂടിയായി ഹൈക്കമാൻഡ് തീരുമാനം.
Tags : Rahul changed decision understanding public sentiment