കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഇന്നലെ വെനസ്വേലയിൽനിന്നു ലോകം ശ്രവിച്ചത്. ഏറെനാളായി നിഴലിച്ചിരുന്ന യുദ്ധഭീതിക്കൊടുവിൽ വെനസ്വേലൻ മണ്ണിൽ നേരിട്ടു പ്രഹരമേൽപ്പിച്ചിക്കുകയാണ് അമേരിക്ക. മാത്രമല്ല പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യസീലിയ ഫ്ളോറസിനെയും ബെഡ്റൂമിൽ കടന്നുചെന്ന് വലിച്ചിഴച്ച് കൈയാമം വച്ച് രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുകയും ചെയ്തിരിക്കുന്നു. യുക്രെയ്നെതിരേ റഷ്യ നിർബാധം തുടരുന്ന ആക്രമണം അവസാനിപ്പിക്കാൻ കാര്യമായ നടപടിയൊന്നും സ്വീകരിക്കാത്ത ട്രംപ് പെട്ടെന്നൊരു സുപ്രഭാതത്തിൽ പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെ വെനസ്വേലയെ ആക്രമിച്ചത് ഒരുപാട് സംശയങ്ങൾ ബാക്കിവയ്ക്കുന്നുണ്ട്.
ലോകമാധ്യമങ്ങൾ ഗാസ സംഘർഷത്തിന്റെയും യുക്രെയ്ൻ-റഷ്യ സംഘർഷത്തിന്റെയും പിന്നാലെയായിരിക്കെ വെനസ്വേലയെ ലക്ഷ്യമിട്ടു വ്യക്തമായ ലക്ഷ്യത്തോടെ അമേരിക്ക പദ്ധതികൾ ആസൂത്രണം ചെയ്തുവരികയായിരുന്നു. ഇതിന്റെ പര്യവസാനമാണ് ഇന്നലെ കണ്ടത്. വെനസ്വേലയുടെ വിവിധ ഭാഗങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ഒരേസമയം ആക്രമിച്ചതിനു പുറമെയാണ് തലസ്ഥാനനഗരിയായ കാരക്കാസിലെ പ്രസിഡന്റിന്റെ വസതിയിൽ ഡെൽറ്റാ ഫോഴ്സ് നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി വിമാനത്തിൽ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. ഇരുവരും ന്യൂയോർക്കിലെ സൈനികകേന്ദ്രത്തിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അമേരിക്കയിലേക്ക് കൊക്കെയ്ൻ ഒഴുക്കി രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്ന്, അനധികൃത കുടിയേറ്റം തുടങ്ങിയവയാണ് വെനസ്വേലയ്ക്കെതിരേ അമേരിക്ക ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ ഇതിനു മറുപടി ഒരു പരമാധികാര രാജ്യത്തു കടന്നുകയറി ആ രാജ്യത്തിന്റെ ഭരണാധികാരിയെ പിടികൂടുകയെന്നതാണോയെന്ന് സംശയമുയരുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണെങ്കിൽ എന്തേ ചൈന, ഉത്തരകൊറിയ, റഷ്യ, ബലാറൂസ് തുടങ്ങിയ രാജ്യങ്ങൾക്കെതിരേ അമേരിക്ക നടപടിയെടുക്കാത്തത് എന്ന ചോദ്യവുമുയരുന്നു.
അമേരിക്കയുടെ നോട്ടപ്പുള്ളി
കഴിഞ്ഞവർഷം ജനുവരി 20ന് രണ്ടാമത് പ്രസിഡന്റായി സ്ഥാനമേറ്റശേഷം വൈകാതെതന്നെ വെനസ്വേല ട്രംപ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. മഡുറോയുടെ സര്‍ക്കാരിനെതിരേ നടപടികള്‍ കടുപ്പിച്ചതിനു പുറമെ വെനസ്വേലയ്ക്കെതിരേ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് പലതവണ മുന്നറിയിപ്പും നല്കി. കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകളെ യുഎസ് സൈന്യം പലതവണ ആക്രമിച്ചു. 30 ആക്രമണങ്ങളിലായി 107 പേരാണു കൊല്ലപ്പെട്ടത്. ആക്രമണസൂചന നൽകി കരീബിയൻ കടലിൽ യുദ്ധക്കപ്പലുകളടക്കം അയച്ച് വൻതോതിൽ സൈനികവിന്യാസവും നടത്തി. യുഎസ്-വെനസ്വേല യുദ്ധമുണ്ടായാൽ അതിനു കാരണക്കാരനായി ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നത് ഒരു പതിറ്റാണ്ടിലേറെയായി വെനസ്വേല ഭരിക്കുന്ന മഡുറോയെയായിരുന്നു.
2020ൽ അമേരിക്ക മഡുറോയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരേ മയക്കുമരുന്ന്, തീവ്രവാദം എന്നിവയുള്ള രാജ്യമായി മുദ്രകുത്തിയിരുന്നു. അമേരിക്കയിലേക്ക് കൊക്കെയ്ൻ ഒഴുക്കി രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം നശിപ്പിക്കുന്നുവെന്നതായിരുന്നു അമേരിക്കൻ നടപടിക്കു പിന്നിൽ. കഴിഞ്ഞ വർഷം മുതൽ അമേരിക്ക വെനസ്വേലയ്ക്കെതിരായ ഇന്ധന ഉപരോധം പുനഃസ്ഥാപിച്ചിരുന്നു.
വിവാദമായ തെരഞ്ഞെടുപ്പു വിജയം
രാജ്യാന്തരതലത്തിൽ മഡുറോയ്ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം മൂന്നാമതും അധികാരമേറ്റത്. വ്യാപക ക്രമക്കേട് നടത്തിയാണ് 2024 ജൂലൈയിൽ മഡുറോ വീണ്ടും അധികാരത്തിലേറിയതെന്ന് ആരോപണമുയർന്നിരുന്നു. പിന്നാലെ നിരവധി പാശ്ചാത്യരാജ്യങ്ങളാണ് വെനസ്വേലയ്ക്കെതിരേ ഉപരോധം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് അന്താരാഷ്ട്രസമൂഹം തള്ളിയിരുന്നു. നിലവിൽ ഇറാൻ, ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായി ബന്ധങ്ങളുണ്ടെങ്കിലും വലിയ രീതിയിൽ ഒറ്റപ്പെട്ടുതന്നെയാണ് വെനസ്വേലയുള്ളത്. മഡുറോയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത വിദേശ നേതാക്കൾ ക്യൂബ, നിക്കരാഗ്വ പ്രസിഡന്റുമാർ മാത്രമായിരുന്നു.
വെനസ്വലൻ വോട്ടർമാരുടെ നിലപാട് പ്രതിഫലിക്കാത്ത തെരഞ്ഞെടുപ്പുഫലമെന്നായിരുന്നു മഡുറോയുടെ മൂന്നാമൂഴത്തെക്കുറിച്ച് അമേരിക്ക പ്രതികരിച്ചത്. 25 വർഷം നീളുന്ന ചാവിസ്മോ പ്രത്യയ ശാസ്ത്രത്തിന് അന്ത്യം വരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് ഫല പ്രവചനങ്ങൾ. 2013ൽ മഡുറോ അധികാരത്തിലെത്തിയതിനു പിന്നാലെ രാജ്യത്തെ ജിഡിപി 80 ശതമാനം ഇടിഞ്ഞിരുന്നു. മൂന്നു കോടി ജനങ്ങളാണ് ഇതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയത്.